കുന്നത്തൂർ: മൈനാഗപ്പള്ളി തൈക്കാവ് മുക്ക് മുഹിയിദ്ദീൻ മസ്ജിദിൽ മോഷണം നടത്തിയ കേസിലെ പ്രതിയായ കായംകുളം കുറ്റിപ്പുറം സ്വദേശി ഷമീം അറസ്റ്റിലായി. മോഷണം നടത്തിയ ശേഷം കരുനാഗപ്പള്ളിയിലെ ഒരു കടയിൽ ജോലിക്ക് കയറിയ ഇയാളെ, ശാസ്താംകോട്ട പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ടോടെയാണ് പിടികൂടിയത്. കഴിഞ്ഞ ദിവസം രാവിലെ ഏകദേശം 7 മണിയോടെയാണ് സ്കൂട്ടറിലെത്തിയ ഇയാൾ മസ്ജിദിൽ മോഷണം നടത്തിയത്. ഹെൽമെറ്റ് ധരിച്ച് മസ്ജിദിൽ പ്രവേശിച്ച ഷമീം, മുകൾനിലയിൽ പരിശോധന നടത്തിയ ശേഷം താഴെയെത്തി പെട്ടിയിൽ സൂക്ഷിച്ചിരുന്ന താക്കോൽക്കൂട്ടം കൈക്കലാക്കി. വഞ്ചി തുറക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് മദ്രസ കെട്ടിടത്തിൽ കയറി മേശയിൽ സൂക്ഷിച്ചിരുന്ന പണം അപഹരിച്ച് കടന്നുകളയുകയായിരുന്നു. സംഭവസമയം പള്ളിയിൽ ആരും ഉണ്ടായിരുന്നില്ല.
ശാസ്താംകോട്ട എസ്.എച്ച്.ഒ. അനീസ്, എസ്.ഐ. കെ.എച്ച്.ഷാനവാസ്, സി.പി.ഒമാരായ അലക്സാണ്ടർ, നൗഷാദ്, ജെറാൾഡ്, അഖിൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |