@ വർദ്ധിച്ച് എലിപ്പനിയും മഞ്ഞപ്പിത്തവും
കോഴിക്കോട്: നിപ ആശങ്കയ്ക്കിടെ ജില്ലയിൽ ദിനംപ്രതി പനി കേസുകളും കൂടുന്നു. മഴയ്ക്ക് നേരിയ ശമനമുണ്ടായെങ്കിലും കുറവില്ലാതെ തുടരുന്ന വെള്ളക്കെട്ട് നഗരപ്രദേശങ്ങളിലടക്കം വൈറൽ പനി, എലിപ്പനി, മഞ്ഞപ്പിത്തം ഭീതി ഉയർത്തുകയാണ്. 1591 രോഗികളാണ് പനി ബാധിച്ച് മാത്രം വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. ജൂണിൽ നാലുപേരാണ് എലിപ്പനി ബാധിച്ച് ഗുരുതരാവസ്ഥയിൽ മെഡി. കോളജിൽ ചികിത്സക്കെത്തിയത്. ഇടവിട്ടുള്ള മഴയും വെള്ളക്കെട്ടുമാണ് രോഗ വ്യാപനത്തിന് ഇടയാക്കിയത്. മരുന്നു കഴിച്ചാലും ദിവസങ്ങളോളം പനി മാറാതിരിക്കുന്നു. ശരീര വേദനയും ക്ഷീണവും രോഗികളെ വലയ്ക്കുകയാണ്. നിപയുടെ പ്രാഥമിക ലക്ഷണങ്ങളും ഇതാണ്. പനി ബാധിതർ ഇതോടെ ആശങ്കയിലാവുകയാണ്. അതേസമയം കോഴിക്കോട് മെഡിക്കൽ കോളേജിൽ പനി ബാധിച്ചെത്തുന്നവരെ പ്രത്യേകം ചികിത്സിക്കാൻ സംവിധാനമൊരുക്കിയിട്ടുണ്ട്. മലിനജലം കുടിവെള്ളത്തിൽ കലർന്നത് മഞ്ഞപ്പിത്ത രോഗബാധയ്ക്കും കാരണമായി. വീടുകളിൽ കനത്ത മഴയിൽ വെള്ളം കയറിയിറങ്ങുന്നതിനാൽ എലിപ്പനി ഭീതിയുമുണ്ട്.
വേണം തൊഴിലാളികളിൽ ജാഗ്രത
രക്ഷാപ്രവർത്തനം നടത്തുന്നവർ, കർഷകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ, കൃഷി, കന്നുകാലി വളർത്തൽ എന്നീ മേഖലകളിൽ പണിയെടുക്കുന്നവർ കൂടുതൽ ശ്രദ്ധ പുലർത്തണം. കൈകാലുകളിൽ മുറിവുള്ളപ്പോൾ വെള്ളക്കെട്ടിലും മലിനമായ മണ്ണിലും ഇറങ്ങാതിരിക്കുകയും ജോലിക്കായി ഇറങ്ങേണ്ടി വന്നാൽ മുറിവുകൾ വെള്ളം അകത്ത് കടക്കാത്തവിധം പൊതിയുകയും വേണം. കയ്യുറകളും കാലുറകളും ധരിക്കുകയും ജോലി ചെയ്യുന്ന സമയം പ്രതിരോധ മരുന്നായ ഡോക്സിസൈക്ലിൻ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശപ്രകാരം കഴിക്കുകയും വേണം.
മുൻകരുതൽ മറക്കേണ്ട
പനി, പേശിവേദന, തലവേദന, വയറുവേദന, ഛർദ്ദി, കണ്ണ് ചുവപ്പ് എന്നിവയാണ് എലിപ്പനിയുടെ പ്രാരംഭ ലക്ഷണങ്ങൾ. രോഗം മൂർച്ഛിച്ചാൽ കരൾ, വൃക്ക, തലച്ചോർ, ശ്വാസകോശം എന്നിവയെ ബാധിക്കും. രോഗലക്ഷണങ്ങൾ തിരിച്ചറിഞ്ഞ് യഥാസമയം ചികിത്സ തേടിയില്ലെങ്കിൽ മരിക്കാം. സ്വയം ചികിത്സ അരുത്. ലെപ്റ്റോസ്പൈറ വിഭാഗത്തിൽ പെട്ട ബാക്റ്റീരിയ മൂലമാണ് എലിപ്പനിയുണ്ടാകുന്നത്. പ്രധാനമായും എലികളുടെ മൂത്രത്തിലൂടെ ജലാശയങ്ങളിൽ എത്തുന്ന രോഗാണു ജലവുമായി സമ്പർക്കമുണ്ടാകുന്നവരുടെ ശരീരത്തിലെത്തുന്നു.
പനി ബാധിതർ ( കഴിഞ്ഞയാഴ്ചയുടെ തുടക്കം)
1591
പ്രതിദിനം പനിക്ക് ചികിത്സ തേടുന്നവർ
700
മഞ്ഞപ്പിത്തം
25
ഡെങ്കിപ്പനി
25
ഡെങ്കി ലക്ഷണം
66
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |