വിഴിഞ്ഞം: മത്സ്യത്തൊഴിലാളികൾക്ക് ഭീഷണിയായി ചുവപ്പൻ ഞണ്ടുകൾ (തക്കാളി ഞണ്ടുകൾ). ചുവന്ന നിറമുള്ളതിനാണ് ഇവയെ തക്കാളി ഞണ്ടുകൾ എന്നു വിളിക്കുന്നത്.കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിന് പോയ 40ഓളം വള്ളങ്ങളിലെ മത്സ്യങ്ങളെയാണ് തക്കാളി ഞണ്ടുകൾ കടിച്ച് കേടാക്കിയത്. ഇതിനൊപ്പം വലകളും കടിച്ചു മുറിച്ചതായി മത്സ്യത്തൊഴിലാളികൾ പറഞ്ഞു.
ഇന്നലെ ചെറു ചൂര മത്സ്യത്തിനായി വല വിരിച്ചവർക്കാണ് ഞണ്ട് ഭീഷണിയായത്. ഞണ്ട് കടിച്ച് കേടുവന്ന മത്സ്യങ്ങൾ കച്ചവടക്കാർ എടുക്കാതെ വന്നതോടെ വിലയിടിഞ്ഞു. ഈ മീനുകൾ കുറഞ്ഞ വിലയ്ക്ക് തീരത്ത് എത്തിയവർ വാങ്ങുകയായിരുന്നു.
മത്സ്യബന്ധന സീസണായതിനാൽ തന്നെ തമിഴ്നാടുൾപ്പെടെയുള്ള സ്ഥലത്തെ തൊഴിലാളികൾ ഇവിടെ നിന്നാണ് മത്സ്യബന്ധനത്തിന് പോകുന്നത്.സാധാരണ കടലിൽ പാറകളിൽ പറ്റിപ്പിടിച്ച് കാണുന്ന ചുവപ്പൻ ഞണ്ടുകൾ കടലിന്റെ ഒഴുക്കനുസരിച്ച് കൂട്ടത്തോടെ സഞ്ചരിക്കുമ്പോഴാണ് വലയിൽ കുടുങ്ങുന്നതെന്ന് തൊഴിലാളികൾ പറയുന്നു.
ഇതിനോടൊപ്പം കയറുന്ന മത്സ്യങ്ങളെ ഞണ്ടുകൾ ഭക്ഷിക്കാറുണ്ട്.ചെറിയ കണ്ണികളുള്ള വലയിൽ പറ്റിപ്പിടിച്ചാൽ ഇവ നീക്കംചെയ്യാൻ മണികൂറുകൾ വേണ്ടിവരും. വലയ്ക്ക് കേടുപാടുകളും ഉണ്ടാകും. ഈ ഞണ്ടുകൾക്ക് രുചിയില്ലാത്തതും മാംസം വളരെ കുറവായതിനാലും ആരും ഭക്ഷണത്തിനായി ഉപയോഗിക്കാറില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |