• ലോട്ടറികളുടെ നികുതി 40 ശതമാനമായി ഉയർത്തിയേക്കും
കൊച്ചി: കേന്ദ്ര സർക്കാരിന്റെ ചരക്കു സേവന നികുതി (ജി.എസ്.ടി) പരിഷ്കരണ നടപടികൾ കേരളത്തിന്റെ ലോട്ടറി മേഖലയ്‌ക്ക് ബാദ്ധ്യതയായേക്കും. ഹാനികരമായ ഉത്പന്നങ്ങളെയും സേവനങ്ങളെയും 40 ശതമാനം നികുതി സ്ളാബിലേക്ക് മാറ്റുമെന്നാണ് പുതിയ ജി.എസ്.ടി പരിഷ്‌കരണ നിർദേശങ്ങളിൽ പറയുന്നത്. നിലവിൽ ലോട്ടറിയ്ക്ക് 28 ശതമാനം ജി.എസ്.ടിയാണ് ഈടാക്കുന്നത്. കേരളത്തിന് പുറമെ പഞ്ചാബ്, മഹാരാഷ്‌ട്ര, ഗോവ, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളും ലോട്ടറിയുടെ ജി.എസ്.ടി ഉയർത്തുന്നതിൽ ആശങ്കയിലാണ്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം അടുത്ത ജി.എസ്.ടി കൗൺസിൽ യാേഗത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിലവിലുള്ള നാല് ജി.എസ്.ടി സ്ളാബുകൾ രണ്ടായി കുറയ്ക്കുമെന്നാണ് കഴിഞ്ഞ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ഇതോടെ അഞ്ച് ശതമാനം, 18 ശതമാനം ജിഎസ്.ടിയാകും ഭൂരിഭാഗം ഉത്പന്നങ്ങൾക്കും ഈടാക്കുക. എന്നാൽ ഹിതകരമല്ലാത്ത സിഗററ്റുകൾ, ഗെയിംമിംഗ് തുടങ്ങിയ ഏഴ് ഉത്പന്നങ്ങൾക്ക് 40 ശതമാനം ജി.എസ്.ടി ഏർപ്പെടുത്താനുള്ള നീക്കമാണ് ലോട്ടറിക്ക് വെല്ലുവിളിയാകുന്നത്. നികുതി കുത്തനെ കൂടുന്നതോടെ ലോട്ടറി വില വർദ്ധിപ്പിക്കാൻ സർക്കാർ നിർബന്ധിതരായേക്കും.
• ലോട്ടറി വരുമാനത്തിൽ കേരളം മുന്നിൽ
രാജ്യത്തെ മൊത്തം ലോട്ടറി വരുമാനത്തിൽ 97 ശതമാനവും കേരളത്തിലാണ്. നടപ്പു സാമ്പത്തിക വർഷത്തിൽ ലോട്ടറിയിൽ നിന്ന് 14,220 കോടി രൂപയുടെ വരുമാനമാണ് സംസ്ഥാനം ലക്ഷ്യമിടുന്നത്. 2014-15 വർഷത്തിൽ 5,445 കോടി രൂപ മാത്രമായിരുന്ന കേരളത്തിന്റെ ലോട്ടറി വരുമാനം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 13,244 കോടിയിലെത്തി.
• തുടക്കത്തിൽ ജി.എസ്.ടി 12 ശതമാനം മാത്രം
ജി.എസ്.ടി നടപ്പാക്കിയപ്പോൾ സർക്കാർ ലോട്ടറിക്ക് 12 ശതമാനവും സർക്കാർ അംഗീകാരമുള്ള സ്വകാര്യ ലോട്ടറികൾക്ക് 28 ശതമാനവും നിരക്കാണ് ഉണ്ടായിരുന്നത്. 38-ാമത് ജി.എസ്.ടി കൗൺസിൽ യോഗമാണ് രണ്ട് വിഭാഗത്തിന്റെയും നിരക്ക് 28 ശതമാനമായി ഏകീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |