കണ്ണൂർ: രാഹുൽ മാങ്കൂട്ടത്തിൽ ജനപ്രതിനിധിയായി തുടരുന്നത് കേരളത്തിന് അപമാനമാണെന്ന് സിപിഎം നേതാവ് കെകെ ശൈലജ. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊതുസമൂഹത്തിന്റെ മനസാക്ഷിയെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത്. ഗർഭഛിദ്രത്തിനുൾപ്പെടെ നിർബന്ധിച്ചുവെന്ന ഗുരുതര ആരോപണങ്ങൾ കേവലം സ്ഥാനമാനങ്ങളുടെ രാജിയിൽ ഒതുക്കാൻ കഴിയുന്നതല്ല. സ്‌ത്രീകൾക്കും പൊതുസമൂഹത്തിനുമാകെ വെല്ലുവിളിയാവുന്നൊരു മാനസികാവസ്ഥയ്‌ക്ക് ഉടമയാണ് രാഹുലെന്നും കെകെ ശൈലജ പറഞ്ഞു.
'രാഹുലിനെതിരെ തുടർച്ചയായി ലഭിച്ച പരാതികളെല്ലാം അവഗണിച്ച് ജനപ്രതിനിധിയാവാൻ ഉൾപ്പെടെ അവസരം നൽകിയ കോൺഗ്രസ് നേതൃത്വമൊന്നാകെ ഈ വിഷയത്തിൽ മറുപടി പറയാൻ ബാദ്ധ്യസ്ഥരാണ്. സമൂഹ മാദ്ധ്യമങ്ങളിൽ വ്യാജ ഐഡികൾ ഉപയോഗിച്ച് സ്‌ത്രീകൾക്കെതിരെ കേട്ടാലറയ്‌ക്കുന്ന ഭാഷയിൽ പ്രതികരണങ്ങൾ നടത്തുന്നൊരു സംഘം രാഹുൽ മാങ്കൂട്ടത്തിലിന്റെയും ഷാഫി പറമ്പിലിന്റെയും നേതൃത്വത്തിൽ ഉണ്ടെന്നുള്ളത് വടകര പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഉൾപ്പെടെ വ്യക്തമായിട്ടുള്ളതാണ്. വ്യാജ ഐഡികൾ ഉപയോഗിക്കുന്നതിനാലും ഇത്തരം കമന്റുകൾക്ക് ശേഷം ഐഡി ഡിലീറ്റ് ചെയ്യുന്നതിനാലും നിയമനടപടി സ്വീകരിക്കുക ശ്രമകരമായിരുന്നു.
രാഷ്‌ട്രീയലാഭത്തിന് വേണ്ടി ഇത്തരക്കാരെ സംരക്ഷിച്ച് നിർത്തിയ കോൺഗ്രസ് നേതൃത്വം ഗത്യന്തരമില്ലാതെയാണ് ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്. ഗർഭഛിദ്രത്തിന് നിർബന്ധിക്കുന്നതുൾപ്പെടെ ഗുരുതരമായ ക്രിമിനൽ കുറ്റങ്ങൾ ചെയ്‌ത ഈ വ്യക്തിക്കെതിരെ ശക്തമായ നിയമനടപടികൾ ഉണ്ടാവണം. ഇയാൾ ജനപ്രതിനിധിയായി തുടരുന്നത് കേരള നിയമസഭയ്‌ക്കാകെ നാണക്കേടാണ്' - കെകെ ശൈലജ വാർത്താക്കുറിപ്പിൽ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |