തിരുവനന്തപുരം: കെസിഎല്‍ സീസണിലെ ആദ്യ ജയം സ്വന്തമാക്കി ട്രിവാന്‍ഡ്രം റോയല്‍സ്. നിലവിലെ ചാമ്പ്യന്‍മാരായ കൊല്ലം സെയ്‌ലേഴ്‌സിനെ നാല് വിക്കറ്റിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കൊല്ലം 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സ് നേടിയപ്പോള്‍ 19 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ റോയല്‍സ് കൊല്ലത്തെ മറികടന്നു. അര്‍ദ്ധ സെഞ്ച്വറി നേടിയ റിയ ബഷീര്‍ 62(45) ആണ് റോയല്‍സ് നിരയിലെ ടോപ് സ്‌കോറര്‍.
വിജയലക്ഷ്യം പിന്തുടര്‍ന്ന റോയല്‍സിന് വിക്കറ്റ് കീപ്പര്‍ സുബിന്‍ എസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. നേരിട്ട ആദ്യ പന്തില്‍ തന്നെ താരം പുറത്തായി. ക്യാപ്റ്റന്‍ കൃഷ്ണ പ്രസാദ് 24(12) റിയാ ബഷീറിനൊപ്പം ടീമിനെ മുന്നോട്ട് നയിച്ചു. ഗോവിന്ദ് പൈ 27(24), നിഖില്‍ എം 26(15) മുന്‍ നായകന്‍ അബ്ദുള്‍ ബാസിത് 20*(11) എന്നിവരുടെ പ്രകടനങ്ങളാണ് ടീമിനെ ജയത്തിലേക്ക് നയിച്ചത്. അഭിജിത്ത് പ്രവീണ്‍ ഒരു റണ്‍ നേടി പുറത്തായപ്പോള്‍ സഞ്ജീവ് സതീശന്‍ മൂന്ന് റണ്‍സ് നേടി പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊല്ലത്തിന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. തുടര്‍ച്ചയായ രണ്ടാം മത്സസരത്തിലും വെടിക്കെട്ട് ബാറ്ററായ വിഷ്ണു വിനോദ് ചെറിയ സ്‌കോറില്‍ പുറത്തായി. ഒരു റണ്ണെടുത്ത വിഷ്ണു വിനോദിനെ ഫാനൂസ് ഫായിസ് റണ്ണൗട്ടാക്കുകയായിരുന്നു. സ്‌കോര്‍ 28ല്‍ നില്ക്കെ പത്ത് റണ്‍സെടുത്ത സച്ചിന്‍ ബേബിയെ ടി എസ് വിനിലും പുറത്താക്കി. എന്നാല്‍ അഭിഷേക് ജെ നായരും വത്സല്‍ ഗോവിന്ദും ചേര്‍ന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് സെയിലേഴ്സിന് തുണയായി.
കൂറ്റന്‍ ഷോട്ടുകള്‍ പായിച്ച് അഭിഷേക് സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ നിലയുറപ്പിച്ചുള്ള ഇന്നിംഗ്‌സായിരുന്നു വത്സല്‍ ഗോവിന്ദിന്റേത്. 36 പന്തുകളില്‍ ഒരു ഫോറും അഞ്ച് സിക്സും അടക്കം 53 റണ്‍സാണ് അഭിഷേക് നേടിയത്. തുടര്‍ന്നെത്തിയ എം എസ് അഖിലിനെ മനോഹരമായൊരു യോര്‍ക്കറിലൂടെ അഭിജിത് പ്രവീണ്‍ മടക്കി. മൂന്ന് റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ എന്‍ എം ഷറഫുദ്ദീന്റെ വിക്കറ്റും കൊല്ലത്തിന് നഷ്ടമായി.
തുടര്‍ന്നെത്തിയവരും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. എന്നാല്‍ മറുവശത്ത് ഉറച്ച് നിന്ന വത്സല്‍ ഗോവിന്ദിന്റെ പ്രകടനമാണ് കൊല്ലത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. 47 പന്തുകളില്‍ മൂന്ന് ഫോറും മൂന്ന് സിക്സുമടക്കം 63 റണ്‍സാണ് വത്സല്‍ ഗോവിന്ദ് നേടിയത്. റോയല്‍സിന് വേണ്ടി അഭിജിത് പ്രവീണ്‍ മൂന്നും ബേസില്‍ തമ്പി രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |