തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരായുള്ള ലൈംഗികാതിക്രമ ആരോപണങ്ങളിൽ പരാതിക്കാരെ അധിക്ഷേപിച്ച് തൃണമൂൽ കോൺഗ്രസ് നേതാവ് സജി മഞ്ഞക്കടമ്പിൽ. വാർത്താസമ്മേളനത്തിലായിരുന്നു അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്.
'പണ്ട് പീഡിപ്പിച്ചു, വിവാഹ വാഗ്ദാനം നൽകിയാണ് പീഡിപ്പിച്ചത്. ആരെങ്കിലും ഫോണിൽ കൂടി ചാറ്റ് ചെയ്ത് ഞാൻ കെട്ടിക്കോളാമെന്ന് പറഞ്ഞാൽ അന്നേരം അനന്തരക്രിയ നടത്തുകയല്ല വേണ്ടത്. അതെല്ലാവരും ശ്രദ്ധിക്കണം. എനിക്ക് രണ്ട് പെൺമക്കളുള്ളതാണ്, അവരോടും കൂടിയാണ് പറയുന്നത്. നമ്മൾ കാർന്നോന്മാർ കുറെ ശ്രദ്ധിക്കണം.
പെമ്പിള്ളേർ സാമാന്യ മര്യാദയുള്ള ഡ്രസ് ഇടണം. എന്റെ മക്കളോ, ഞാനുമായി അടുപ്പമുള്ള, എനിക്ക് ശാസിക്കാൻ അധികാരമുള്ള പിള്ളേരോ ആണെങ്കിൽ ഒരു ദിവസമേ അല്ലാത്ത ഡ്രസുകൾ ഇടൂ, പിന്നെ ഇടില്ല. ഇടാതിരിക്കാനുള്ള വഴി ഞാൻ ചെയ്യണം. നമ്മൾ പിള്ളാരെ അഴിച്ചുവിട്ടാൽ ഇതൊക്കെ സംഭവിക്കും.
സിനിമയെന്നും പറഞ്ഞും കുറേപ്പേരുണ്ട്. സിനിമയിൽ അഭിനയിക്കാനെന്നും പറഞ്ഞ് പല അഭ്യാസങ്ങളും കാണിക്കാറുണ്ട്. സിനിമയിൽ അഭിനയിക്കുമ്പോൾ ആരെങ്കിലും അപമാനിച്ചാൽ അപ്പോഴേ പ്രതികരിക്കുകയും ആ നിമിഷം തന്നെ നിയമപരമായി നീങ്ങുകയും വേണം.
ഏതോ ഒരു പെങ്കൊച്ച് പറയുകയാണ്, രാഹുൽ ഫോണിൽ വിളിച്ചു, സംസാരിച്ചു. അതിനുശേഷം പീഡിപ്പിച്ചു കഴിഞ്ഞ് പറയുന്നു, എനിക്ക് നിന്ന് കെട്ടാൻ പറ്റില്ല എന്ന്. രണ്ടുവർഷം മുൻപത്തെ കാര്യമാണ് ഇപ്പോൾ പറയുന്നത്. അയാൾ എംഎൽഎ ആകുന്നതിന് മുൻപുനടന്ന കാര്യമാണ്. നടന്ന കാര്യത്തെക്കുറിച്ച് ആരോപണം ഉന്നയിക്കാം. എന്നാൽ ഉന്നയിക്കുന്ന കാര്യം തെറ്റാണെന്ന് തെളിഞ്ഞാൽ ഉന്നയിച്ചവരെ കൂടി ജയിലിൽ അടയ്ക്കാനുള്ള നടപടി വേണം. വാളെടുക്കുന്നവരെല്ലാം വെളിച്ചപ്പാടാണെന്ന സ്ഥിതിയാണിപ്പോൾ. എല്ലാവരും ആരോപണം ഉന്നയിക്കുകയാണ്. സത്യസന്ധമായ ആരോപണങ്ങളിൽ സത്യസന്ധമായ അന്വേഷണം വേണം'-എന്നായിരുന്നു സജി മഞ്ഞക്കടമ്പിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |