SignIn
Kerala Kaumudi Online
Monday, 22 September 2025 2.58 AM IST

പാകിസ്ഥാനെ 'അടിച്ച് തുരത്തി' ഇന്ത്യ; സൂപ്പര്‍ ഫോര്‍ പോരാട്ടത്തിലും അനായാസ ജയം

Increase Font Size Decrease Font Size Print Page
sports

ദുബായ്: ഏഷ്യ കപ്പ് ക്രിക്കറ്റില്‍ തുടര്‍ച്ചയായ നാലാം ജയവുമായി ഇന്ത്യ. സൂപ്പര്‍ ഫോറിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ നിഷ്പ്രയാസം ഇന്ത്യ കീഴടക്കുകയായിരുന്നു. പാകിസ്ഥാന്‍ ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. തകര്‍പ്പന്‍ സെഞ്ച്വറി കൂട്ടുകെട്ടാണ് ഓപ്പണര്‍മാരായ ശുബ്മാന്‍ ഗില്‍ - അഭിഷേക് ശര്‍മ്മ സഖ്യം ഇന്ത്യക്ക് നല്‍കിയത്.

വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കമാണ് അഭിഷേക് - ഗില്‍ സഖ്യം നല്‍കിയത്. 59 പന്തുകളില്‍ നിന്ന് 105 റണ്‍സാണ് യുവ ഓപ്പണര്‍മാര്‍ അടിച്ചെടുത്തത്. ഫഹീം അഷ്‌റഫിന്റെ പന്തില്‍ ശുബ്മാന്‍ ഗില്‍ 47(28) ആണ് ആദ്യം പുറത്തായത്. തൊട്ടുപിന്നാലെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് മടങ്ങി. മൂന്ന് പന്തുകള്‍ നേരിട്ട നായകന്‍ പൂജ്യത്തിന് ആണ് പുറത്തായത്. ഹാരിസ് റൗഫിന്റെ പന്തില്‍ അബ്രാര്‍ അഹമ്മദ് പിടിച്ചാണ് സൂര്യയെ മടക്കിയത്.

39 പന്തുകളില്‍ നിന്ന് 74 റണ്‍സ് നേടിയ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റാണ് മൂന്നാമത് നഷ്ടമായത്. ആറ് ബൗണ്ടറിയും അഞ്ച് സിക്‌സറുകളും താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നു. അഞ്ചാമനായി ക്രീസിലെത്തിയത് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍. 17 പന്തുകള്‍ നേരിട്ട താരത്തിന് ഒരു ബൗണ്ടറി ഉള്‍പ്പെടെ 13 റണ്‍സ് മാത്രമാണ് നേടാനായത്. ഹാരിസ് റൗഫിന്റെ പന്തില്‍ സഞ്ജു ക്ലീന്‍ ബൗള്‍ഡ് ആകുകയായിരുന്നു. ഹാര്‍ദിക് പാണ്ഡ്യ 7*(7), തിലക് വര്‍മ്മ 30*(19) എന്നിവര്‍ പുറത്താകാതെ നിന്നു. പാകിസ്ഥാന് വേണ്ടി ഹാരിസ് റൗഫ് രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഫഹീം അഷ്‌റഫ്, അബ്രാര്‍ അഹമ്മദ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയത അവര്‍ ഓപ്പണര്‍ ഷഹിബ്സദാ ഫര്‍ഹാന്റെ അര്‍ദ്ധ സെഞ്ച്വറി 58(45) പ്രകടനത്തിന്റെ ബലത്തില്‍ നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സാണ് അടിച്ചെടുത്തത്. സൂപ്പര്‍താരം ജസ്പ്രീത് ബുംറ കണക്കിന് തല്ല് വാങ്ങിയതും ഒപ്പം ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിരവധി ക്യാച്ചുകള്‍ കൈവിട്ടതും പാകിസ്ഥാന് തുണയായി. നാലോവറുകളില്‍ നിന്ന് 45 റണ്‍സാണ് ബുംറ വഴങ്ങിയത്.

തുടര്‍ച്ചയായി ബാറ്റിംഗില്‍ പരാജയപ്പെടുന്ന ,യീം അയൂബിനെ മൂന്നാം സ്ഥാനത്തേക്ക് മാറ്റി ഫഖര്‍ സമന്‍ 15(9) ആണ് ഓപ്പണറുടെ റോളില്‍ ഫര്‍ഹാന് കൂട്ടായി എത്തിയത്. സയീം അയൂബ് 21(17) റണ്‍സാണ് നേടിയത്. മൂന്ന് സിക്സറുകളും അഞ്ച് ബൗണ്ടറിയും നിറഞ്ഞതായിരുന്നു ഫര്‍ഹാന്റെ അര്‍ദ്ധ സെഞ്ച്വറി. ആദ്യ പത്ത് ഓവറുകള്‍ പിന്നിടുമ്പോള്‍ 91ന് ഒന്ന് എന്ന ശക്തമായ നിലയിലായിരുന്നു പാകിസ്ഥാന്‍. എന്നാല്‍ മദ്ധ്യ ഓവറുകളില്‍ ഇന്ത്യ കളി തിരിച്ചുപിടിച്ചു. 11-16 ഓവറുകളില്‍ 31 റണ്‍സ് മാത്രമാണ് പാകിസ്ഥാന് നേടാനായത്. മൂന്ന് വിക്കറ്റുകളാണ് ഈ ഘട്ടത്തില്‍ അവര്‍ക്ക് നഷ്ടമായത്.

ഹുസൈന്‍ തലാത് 10(11), മുഹമ്മദ് നവാസ് 21(19) എന്നിങ്ങനെയാണ് പുറത്തായ മറ്റ് ബാറ്റര്‍മാരുടെ സംഭാവന. ക്യാപ്റ്റന്‍ സല്‍മാന്‍ അലി ആഗ 17*(13), ഫഹീം അഷ്റഫ് 20*(8) എന്നിവര്‍ പുറത്താകാതെ നിന്നു. ഇന്ത്യക്ക് വേണ്ടി ശിവം ദൂബെ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യ, കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

TAGS: NEWS 360, SPORTS, INDIA, PAKISTAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.