ചണ്ഡീഗഡ്: സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ഡി. രാജയ്ക്ക് ഒരു അവസരം കൂടി. പ്രായപരിധി കര്‍ശനമാക്കിയ പാര്‍ട്ടി കോണ്‍ഗ്രസിലാണ് രാജയ്ക്ക് ഇളവ് നല്‍കി ഒരു ടേം കൂടി അനുവദിച്ചിരിക്കുന്നത്. അദ്ദേഹത്തിന് മാത്രമാണ് ഇളവ് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി ഒറ്റക്കെട്ടായുള്ള തീരുമാനമെന്നാണ് ഡി രാജയുടെ പ്രതികരണം. കേരളത്തില്‍ നിന്നുള്ള കെ പ്രകാശ് ബാബുവും പി സന്തോഷ് കുമാറും കേന്ദ്ര സെക്രട്ടേറിയറ്റില്‍ എത്തി.
കേരളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതിനാല്‍ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കേന്ദ്ര സെക്രട്ടേറിയറ്റില്‍ നിന്ന് സ്വയം ഒഴിഞ്ഞു. 2019ലെ പാര്‍ട്ടി കോണ്‍ഗ്രസില്‍ അടുത്തിടെ അന്തരിച്ച മുന്‍ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി ഒഴിഞ്ഞതിനെത്തുടര്‍ന്നാണ് ഡി രാജ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്തത്. തുടര്‍ന്ന് 2022ലെ വിജയവാഡ സമ്മേളനത്തിലും അദ്ദേഹം പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി തുടരുകയായിരുന്നു. ചണ്ഡീഗഡ് സമ്മേളനത്തില്‍ ഡി രാജ ഒഴിയുമെന്നാണ് കരുതിയതെങ്കിലും അദ്ദേഹത്തിന് ഒരു ടേം കൂടി അനുവദിക്കുകയായിരുന്നു.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തലപ്പത്ത് എത്തുന്ന ആദ്യ ദളിത് നേതാവാണ് ഡി രാജ. തമിഴ്‌നാട്ടിലെ വെല്ലൂര്‍ ജില്ലയില്‍ ചിത്താത്ത് ഗ്രാമത്തില്‍ ദുരൈ സാമി - നായകം ദമ്പതികളുടെ മകനായാണു ജനനം. സിപിഐ ദേശീയ നിര്‍വാഹക സമിതിയംഗമായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഡല്‍ഹി കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനം ആരംഭിക്കുന്നത്. 2007ലും 2013ലും തമിഴ്‌നാട്ടില്‍നിന്നു രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹത്തിന്റെ പാര്‍ലമെന്റിലെ പ്രകടനവും ശ്രദ്ധേയമായിരുന്നു. മലയാളിയായ ദേശീയ നിര്‍വാഹക സമിതി അംഗം ആനി രാജയാണ് ഭാര്യ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |