കോഴിക്കോട്: എസ്.കെ. പൊറ്റെക്കാടിന്റെ എല്ലാ കൃതികളും മാസ്റ്റർ പീസാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. സഞ്ചാരസാഹിത്യത്തിന്റെ പിതാവാണ് അദ്ദേഹം. കൂടുതൽ വായനക്കാരെ ആകർഷിക്കുന്ന പുസ്തങ്ങൾ ക്ളാസിക്കാകുന്നു. അത്തരത്തിലുള്ള പുസ്തകങ്ങളുടെ എഴുത്തുകാരനാണ് അദ്ദേഹം. അളകാപുരിയിൽ നടന്ന എസ്.കെ. പൊറ്റെക്കാട്ട് സമിതിയുടെ എസ്.കെ. പൊറ്റെക്കാട്ട് അവാർഡ് വിനീഷ് വിദ്യാധരൻ, ചെമ്പോളി ശ്രീനിവാസൻ എന്നിവർക്ക് നൽകുകയായിരുന്നു അദ്ദേഹം. 1941 മുതലുള്ള പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങളെല്ലാം ഇപ്പോഴും വായനക്കാരുടെ മനസിൽ തങ്ങിനിൽക്കുന്നുണ്ട്. അദ്ദേഹത്തിന്റെ യാത്രാവിവരണങ്ങൾ വായിച്ചാൽ വിഭജനത്തിന് മുമ്പുള്ള ഇന്ത്യയെ അറിയാം. വാങ്മയങ്ങളിലൂടെ മനസിൽ ചിത്രങ്ങൾ രൂപപ്പെട്ട് അവ ഹൃദയത്തെ ആകർഷിക്കുന്നു. വായിക്കുന്ന പുസ്തകത്തിലെ കഥ തന്റേതുമാണെന്ന് തോന്നുന്നതാണ് ഒരു കൃതിയുടെ വിജയം. ധാരാളം വാക്കുകൾ കെെവശമുണ്ടെങ്കിലും എഴുത്ത് എളുപ്പമല്ല. എസ്.കെ. പൊറ്റെക്കാടിനെ കാണാനാകാത്തത് തന്റെ നിർഭാഗ്യമാണ്. ടേൽസ് ഒഫ് അതിരാണിപ്പാടം എന്ന അദ്ദേഹത്തിന്റെ കൃതിയുടെ ഇംഗ്ളീഷ് വിവർത്തനം മനോഹരണമാണ്. അത് വായിക്കേണ്ടതാണ്. ഇന്ന് വായനയുടെ രീതികൾ മാറി. പുതുതലമുറ മൊബെെലിലോ കമ്പ്യൂട്ടറിലോ ആണ് വായിക്കുന്നത്. ധാരാളം പുസ്തകങ്ങൾ ഇന്നുണ്ടെങ്കിലും ഹൃദയത്തെ സ്പർശിക്കുന്നവ കുറവാണെന്നും പറഞ്ഞു. അഡ്വ. പി.എം. വേലായുധൻ അദ്ധ്യക്ഷനായി. പൊറ്റെക്കാടിന്റെ മകൾ സുമിത്ര, എം.പി. ഇമ്പിച്ചഹമ്മദ്, പി.കെ. മൊയ്തീൻ കോയ, എം.പി.കുഞ്ഞാമു, ലിപി അക്ബർ, അനിൽ രാധാകൃഷ്ണൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |