
നെടുമങ്ങാട്: മാനസിക വെല്ലുവിളി നേരിടുന്ന സ്ത്രീയെ പീഡിപ്പിച്ച ഭർതൃസഹോദരന് 30 വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും വിധിച്ച് നെടുമങ്ങാട് അസി.സെഷൻസ് കോടതി ജഡ്ജ് രാജശ്രീ സി.ആർ. കരകുളം വേറ്റിക്കോണം ദർശൻ ലെയ്ൻ
തലേക്കൽ കട്ടയ്ക്കാൽ റഹ്മത്ത് മൻസിലിൽ എച്ച്.മുഹമ്മദ് കബീറിനെയാണ് (39) കോടതി ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം.അല്ലാത്തപക്ഷം ഒന്നര വർഷംകൂടി തടവ് അനുഭവിക്കണം.2021-ൽ അരുവിക്കര പൊലീസ് സ്റ്റേഷൻ പരിധിയിലെ ഭർതൃഗൃഹത്തിൽ വച്ചാണ് സംഭവം.സഹോദരൻ വീട്ടിൽ ഇല്ലാത്ത സമയം ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തി മുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. അതിജീവിത മാതാവിനോട് വെളിപ്പെടുത്തിയതിനെ തുടർന്ന് പേരൂർക്കട പൊലീസ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം അരുവിക്കര പൊലീസിന് കൈമാറുകയായിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡിഷണൽ ഗവൺമെന്റ് പ്ലീഡർ ആൻഡ് പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.കിഷോർരാജ് ഹാജരായി. പേരൂർക്കട എസ്.എച്ച്.ഒ അനൂപ് കൃഷ്ണ,അരുവിക്കര എസ്.എച്ച്.ഒ ഡി.ഷിബുകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |