
അബുദാബി: ഈ മാസം 16ന് നടക്കുന്ന ഐ.പി.എൽ താരലേലത്തിനുള്ള അന്തിമ പട്ടികയിൽ 350 കളിക്കാരെ ഉൾപ്പെടുത്തി ബി.സി.സി.ഐ. ലേലത്തിനായി രജിസ്റ്റർ ചെയ്തിരുന്ന 1005 താരങ്ങളെ ഒഴിവാക്കിയാണ് പട്ടിക പ്രസിദ്ധീകരിച്ചത്. രജിസ്റ്റർ ചെയ്യാതിരുന്ന 35 കളിക്കാരെ വിവിധ ഫ്രാഞ്ചൈസികളുടെ ആവശ്യപ്രകാരം പുതുതായി ഉൾപ്പെടുത്തിയിട്ടുമുണ്ട്. വിവിധ ടീമുകൾ നിലനിറുത്താതിരുന്ന പ്രമുഖ താരങ്ങൾ ലേലത്തിനുണ്ട്.കൊൽക്കത്തയിലായിരുന്ന ആന്ദ്രേ റസൽ, വെങ്കിടേഷ് അയ്യർ,ചെന്നൈയുടെ രചിൻ രവീന്ദ്ര,മതീഷ പതിരാന, രാജസ്ഥാൻ റോയൽസിലായിരുന്ന മഹീഷ് തീഷ്ണ, വാനിന്ദു ഹസരംഗ തുടങ്ങിയവരാണ് ലേലത്തിനുള്ള പട്ടികയിലെ സൂപ്പർ താരങ്ങൾ.
നേരത്തേ പട്ടികയിൽ ഇല്ലാതിരുന്ന ദക്ഷിണാഫ്രിക്കൻ ബാറ്റർ ക്വിന്റൺ ഡി കോക്ക് പുതിയ പട്ടികയിലുണ്ട്. ഒരു ഫ്രാഞ്ചൈസിയുടെ പ്രത്യേക അഭ്യർത്ഥന പ്രകാരമാണ് ഡി കോക്കിനെ ഉൾപ്പെടുത്തിയത്. അടുത്തിടെ വിരമിക്കൽ തീരുമാനം പിൻവലിച്ച് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയ താരം ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തിൽ സെഞ്ച്വറി നേടിയിരുന്നു. ഒരു കോടി രൂപയാണ് താരത്തിന്റെ അടിസ്ഥാന വില.കഴിഞ്ഞ സീസണിൽ രണ്ടു കോടി രൂപ അടിസ്ഥാന വിലയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് ഡികോക്കിനെ സ്വന്തമാക്കിയത്.
അതേസമയം കഴിഞ്ഞ നാലു സീസണുകളിലായി ഐ.പി.എൽ കളിച്ചിട്ടില്ലാത്ത ഓസ്ട്രേലിയൻ താരം സ്റ്റീവ് സ്മിത്ത് ഇക്കുറി ലേലത്തിനുണ്ട്. രണ്ടുകോടിയാണ് അടിസ്ഥാന വില.
പട്ടികയിൽ 11
മലയാളികൾ
ഇക്കുറി താരലേലത്തിൽ 11 മലയാളി താരങ്ങളാണുള്ളത്. കഴിഞ്ഞ സീസണിൽ അപ്രതീക്ഷിതമായി മുംബയ് ഇന്ത്യൻസിലെത്തിയ വിഘ്നേഷ് പുത്തൂർ, രോഹൻ കുന്നുമ്മൽ,സൽമാൻ നിസാർ,കെ.എം ആസിഫ്,അഹമ്മദ് ഇമ്രാൻ,
അബ്ദുൽ ബാസിത്ത്.ജിക്കു ബ്രൈറ്റ്,ശ്രീഹരി നായർ, അഘിൽ സ്കറിയ,എം. ഷറഫുദ്ദീൻ എന്നിവരാണ് പട്ടികയിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |