
ശിവഗിരി: മൂന്നുനാൾ ശിവഗിരിക്കുന്നിനെയും പരിസരപ്രദേശങ്ങളെയും പ്രാർത്ഥനാലയമാക്കിയ 93-ാമത് ശിവഗിരി തീർത്ഥാടനം സമാപിച്ചു. ഗുരുദേവൻ നിർദ്ദേശിച്ച അഷ്‌ടലക്ഷ്യങ്ങളിൽ അറിവും ഗുരുസ്മരണയിൽ ആത്മസായൂജ്യവും നേടി തീർത്ഥാടകർ മടങ്ങിത്തുടങ്ങി.പുതുവർഷപ്പുലരിയുടെ പ്രകാശം ഗുരുഭക്തർക്ക് പ്രതീക്ഷകളുടെ വഴിവിളക്കായി. തീർത്ഥാടനകാലം ജനുവരി 5 വരെ തുടരും. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചായിരുന്നു തീർത്ഥാടനം.
ഗുരുവിന്റെ കരുണാകടാക്ഷം ഏറ്റുവാങ്ങാനായി ഭക്തജനങ്ങൾ ശിവഗിരിയിലേക്ക് പ്രവഹിക്കുകയായിരുന്നു. ശാരദാദേവിയെ പ്രണമിച്ച്, മഹാസമാധിയിൽ വണങ്ങി ഭക്തലക്ഷങ്ങൾ സായൂജ്യം നേടി. ശാരദാസന്നിധിയിൽ കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിക്കാനും ചോറൂണിനും നിരവധി പേർ എത്തിയിരുന്നു.
ഗുരു നിർദ്ദേശിച്ച അഷ്ടലക്ഷ്യങ്ങളായ വിദ്യാഭ്യാസം, ശുചിത്വം, ഈശ്വരഭക്തി, സംഘടന, കൃഷി, കച്ചവടം, കൈത്തൊഴിൽ, സാങ്കേതിക പരിശീലനം എന്നീ വിഷയങ്ങളിൽ പ്രഗദ്ഭരായ നിരവധിപേരാണ് തീർത്ഥാടന സമ്മേളനങ്ങളിൽ പ്രാസംഗികരായി എത്തിയത്. മാദ്ധ്യമ സമ്മേളനം,സാഹിത്യസമ്മേളനം തുടങ്ങിയവയും നടന്നു.
തീർത്ഥാടനം തുടങ്ങുന്നതിന് ദിവസങ്ങൾക്കു മുമ്പേ വിവിധ ജില്ലകളിൽ നിന്ന് തീർത്ഥാടക സംഘങ്ങൾ എത്തിക്കൊണ്ടിരുന്നു. ഇതര സംസ്ഥാനങ്ങളിൽനിന്നും വിദേശത്തുനിന്നും ധാരാളം ഗുരുഭക്തർ എത്തിയിരുന്നു.
ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, തീർത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ, ജോയിന്റ് സെക്രട്ടറിമാരായ സ്വാമി വിരജാനന്ദഗിരി,സ്വാമി അസംഗാനന്ദഗിരി,സ്വാമി വീരേശ്വരാനന്ദ തുടങ്ങിയവർ തീർത്ഥാടന പ്രവർത്തങ്ങൾക്ക് മാർഗനിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |