
കുന്നത്തൂർ: മൈനാഗപ്പള്ളിയിൽ വീടുകയറിയുള്ള ആക്രമണത്തിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കിയ സംഭവത്തിൽ സമഗ്ര അന്വഷണവും പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ മുഖ്യമന്ത്രിക്ക് പരാതി നൽകി. പുതുവർഷ രാത്രി നടന്ന ആക്രമണത്തെ തുടർന്ന് ജിജോ വർഗീസ് (23) ആത്മഹത്യ ചെയ്ത സംഭവത്തിലാണ് മൈനാഗപ്പള്ളി പഞ്ചായത്തിൽ ഇടവനശ്ശേരി പടിഞ്ഞാറ് നാലാം വാർഡിലെ മുട്ടത്ത്കാവ്- മുല്ലമൂട്പള്ളി പ്രദേശവാസികൾ മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
ഇടവനശേരിയിൽ ടാപ്പിംഗ് തൊഴിലാളിയായ അമ്മയും മകനും മാത്രം താമസിക്കുന്ന വീട്ടിൽ പുതുവർഷ രാത്രി മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ആക്രമണം ഉണ്ടായി. പുതുവത്സര ആഘോഷത്തിനിടെ നടന്ന തർക്കമാണ് അക്രമത്തിനു കാരണമെന്നാണ് സൂചന. വീട്ടിലേക്ക് മടങ്ങിയ യുവാവിനെ പിന്തുടർന്ന് എത്തിയാണ് ഒരു സംഘം ആക്രമിച്ചത്. പുലർച്ചെ ഒന്നിനും നാലിനും ഇടയിൽ മൂന്ന് തവണ നടന്ന ആക്രമണത്തിൽ മാതാവിനും പരിക്കേറ്റിരുന്നു. ഇതിൽ മനംനൊന്താണ് യുവാവ് ജീവനൊടുക്കിയത് എന്നാണ് നാട്ടുകാർ പറയുന്നത്. സംഭവത്തിൽ ഏതാനും യുവാക്കളെ ശാസ്താംകോട്ട പൊലീസ് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. എന്നാൽ സംഭവം നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും, ഇവരെ അറസ്റ്റ് ചെയ്യാനുള്ള നിയമോപദേശം തേടുകയാണന്നാണ് പൊലീസ് പറയുന്നതെന്ന് ആക്ഷേപമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |