
ജയ്‌പൂർ: രാജസ്ഥാനിലെ സർക്കാർ സ്‌കൂളുകളിൽ അസംബ്ലി സമയത്ത് പത്രവായന നിർബന്ധമാക്കി. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും പദസമ്പത്ത് മെച്ചപ്പെടുത്തുന്നതിനും വേണ്ടിയാണ് സർക്കാർ ഇത്തരമൊരു നടപടി സ്വീകരിച്ചത്.
സർക്കാർ മാനദണ്ഡപ്രകാരം, സ്‌കൂൾ അസംബ്ലിയിൽ കുറഞ്ഞത് പത്ത് മിനിട്ടെങ്കിലും വിദ്യാർത്ഥികൾ പത്രം വായിക്കണം. ഇതിൽ ദേശീയ, ലോക കാര്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ ഉൾപ്പെടുത്തണമെന്നുമുണ്ട്. കുട്ടികൾക്ക് ലോകവിവരങ്ങളിൽ അറിവുണ്ടാക്കാനും ചെറിയ കുട്ടികൾക്ക് വാർത്തകൾ എങ്ങനെയാണെന്ന് മനസിലാക്കാനും അത് വിശകലനം ചെയ്യാനും ഇതിലൂടെ സഹായകമാകും. ഇത് വിദ്യാർത്ഥികളിലെ സമഗ്ര പുരോഗതിക്ക് സഹായകമാകുമെന്നാണ് പല പഠനങ്ങളും തെളിയിച്ചിരിക്കുന്നത്.
സീനിയർ സെക്കൻഡറി, ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിൽ കുറഞ്ഞത് രണ്ട് പത്രങ്ങൾ വായിക്കണം (ഹിന്ദി, ഇംഗ്ലീഷ്). അപ്പർ പ്രൈമറി സ്‌കൂളുകളിൽ രണ്ട് ഹിന്ദി പത്രങ്ങൾ വായിക്കണമെന്നാണ് നിർദേശം. സ്‌കൂളുകളിൽ പത്രങ്ങൾ വാങ്ങാനുള്ള ചെലവ് ജയ്പൂരിലെ രാജസ്ഥാൻ സ്‌കൂൾ വിദ്യാഭ്യാസ കൗൺസിൽ ഏറ്റെടുക്കും.
എല്ലാ ദിവസവും കുട്ടികൾ കണ്ടുപിടിക്കുന്ന അഞ്ച് പുതിയ വാക്കുകളുടെ അർത്ഥങ്ങൾ അദ്ധ്യാപകർ വിശദീകരിച്ച് നൽകണം. പത്രത്തിലെ എഡിറ്റോറിയലുകൾ, ദേശീയ, അന്തർദേശീയ, കായിക വാർത്തകളും വായിക്കാനും ചർച്ച ചെയ്യാനും കുട്ടികൾക്ക് അവസരം നൽകണം. ഇതിലൂടെ വിദ്യാർത്ഥികളുടെ പൊതുവിജ്ഞാനം മെച്ചപ്പെടുത്തുക മാത്രമല്ല, സാമൂഹിക അവബോധം വർദ്ധിപ്പിക്കുകയും മത്സര പരീക്ഷകൾക്ക് അവരെ പ്രാപ്തരാക്കുകയും ചെയ്യുമെന്നും വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |