കോഴിക്കോട്: തീരദേശങ്ങളുടെ നവീകരണവുമായി മുന്നോട്ടുപോകുന്ന കേരള മാരിടെെം ബോർഡിന്റെ പദ്ധതികൾ നടപ്പാകുന്നതോടെ കോഴിക്കോട് ബീച്ചിന്റെ മുഖം മാറും. അടിസ്ഥാന സൗകര്യ വികസനം, സൗന്ദര്യ വത്കരണം, വിശ്രമ സൗകര്യം, പാർക്കിംഗ് എന്നിവ ഉൾപ്പെടുത്തിയുള്ള പദ്ധതികൾക്ക് ടെൻഡറായി. 30 വർഷ കാലയളവിൽ പൊതുസ്വകാര്യ പങ്കാളിത്തത്തിലാണ് (പി.പി.പി) പദ്ധതി നടപ്പാക്കുക. സൗത്ത് ബീച്ച് മുതൽ നോർത്ത് ബീച്ച് വരെയുള്ള പദ്ധതികൾ നടപ്പാക്കാൻ കമ്പനികളെ തെരഞ്ഞെടുത്തു. സൗത്ത്, നോർത്ത് ബീച്ചുകളിൽ രണ്ടര ഏക്കറിൽ വീതമാണ് പദ്ധതികൾ നടപ്പാക്കുക. സൗത്ത് ബീച്ചിൽ വാണിജ്യപദ്ധതി നടപ്പാക്കും. സർക്കാർ അംഗീകാരം ലഭിച്ചാലുടൻ നിർമ്മാണം തുടങ്ങും. നോർത്ത് ബീച്ചിൽ വെള്ളയിൽ ഹാർബറിനും ലയൺസ് പാർക്കിനുമിടയിൽ പാർക്കിംഗ് സൗകര്യമൊരുക്കും. ഇരുചക്ര വാഹനങ്ങൾ ഉൾപ്പെടെ പാർക്ക് ചെയ്യാനാകും. നിലവിൽ ബീച്ചിൽ നേരിടുന്ന ഗതാഗതക്കുരുക്കിന് വലിയാെരളവിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. വെെകുന്നരങ്ങളിലാണ് പാർക്കിൽ ഗതാഗതക്കുരുക്ക് വർദ്ധിക്കുന്നത്. കുടുംബവുമായി കാറിലെത്തുന്നവർക്ക് പോലും പാർക്കിംഗിന് ഇടംതേടി അലയണം. പാർക്കിംഗിന്റെ ഭാഗമായിത്തന്നെ വിനോദത്തിനും വിശ്രമത്തിനും സംവിധാനമൊരുക്കും. ഫൺസിറ്റി നടത്തിയിരുന്ന 30 സെന്റ് സ്ഥലം മറ്റൊരു പദ്ധതിയ്ക്ക് ഉപയോഗിക്കും.
ഇന്ത്യൻ ഓയിൽ കോർപ്പറേഷനാണ് ടെൻഡർ. പെട്രോൾ ഉത്പന്നവുമായി ബന്ധപ്പെട്ട സംരംഭം ഇവിടെ തുടങ്ങുമെന്നാണ് വിവരം. അഡ്മിനിസ്ട്രേറ്റീവ് ഓഫീസും കഫെറ്റീരിയയുമുണ്ടാകും.
പോർട്ട് ബംഗ്ലാവ് ഉൾപ്പെടുന്ന ഒരേക്കർ സ്ഥലത്തിന്റെ വികസനം സാദ്ധ്യമാക്കും. പ്രീമിയം മറൈൻ ബൊട്ടീക് റസിഡൻഷ്യൽ ബംഗ്ലാവ്, ഓഡിറ്റോറിയം, കൺവെൻഷൻ സെന്റർ, മ്യൂസിയം തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടും. ഇവിടെ റസ്റ്റോറന്റും തുടങ്ങിയേക്കും. ഇരുനിലകളിലായുള്ള പഴയ കെട്ടിടമാണിത്. പലഭാഗത്തും കോൺക്രീറ്റ് ഉൾപ്പെടെ അടർന്നിട്ടുണ്ട്. കുറേ കാലമായി ഉപയോഗിക്കാതെ കിടക്കുകയാണ്.
ക്ലീനാകും കോഴിക്കോട് ബീച്ച്
കോഴിക്കോട്: വിനോദ സഞ്ചാരികളെ മൂക്കുപൊത്തിക്കുന്ന ബീച്ചിലെ മാലിന്യം ഇനി പഴങ്കഥയാവും. കൂടുതൽ ശുചീകരണ തൊഴിലാളി കളെ വിന്യസിക്കാൻ നടപടിയുമായി കോർപ്പറേഷൻ. ഫുഡ് സ്ട്രീറ്റ് ഭാഗത്ത് ആറ് തൊഴിലാളികളെ ശുചീകരണത്തിന് നിർത്തും. .കെ.എൽ.എഫ് സമയത്തും മറ്റ് പരിപാടികൾ നടക്കുമ്പോഴും ഒമ്പത് പേർ ഉണ്ടാകും. 40 മീറ്റർ ദൂരത്തിൽ മൂന്ന് പേർ എന്ന കണക്കിലാണ് തൊഴിലാളികളെ സജ്ജമാക്കുക. ഇന്നലെ കളക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. ഫുഡ്സ്ട്രീറ്റിൽ എത്തി ഭക്ഷണം കഴിക്കുന്നവർ പ്ലേറ്റും ഭക്ഷണ അവശിഷ്ടങ്ങളും റോഡിലും മണൽതട്ടിലും എറിഞ്ഞുപോകുന്നത് പതിവായ സാഹചര്യത്തിലാണ് അടിയന്തര നടപടിയുമായി കോർപ്പറേഷൻ രംഗത്തെത്തിയത്. ബീച്ചിൽ നൈറ്റ് ലൈഫ് ആഘോഷങ്ങൾ വന്നതോടെ പൊതുസ്ഥലത്ത് ഭക്ഷണ അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതിന് യാതൊരുവിധ നിയന്ത്രണവുമില്ലാതായിരിക്കുകയാണ്.
ഫ്രീഡം സ്ക്വയർ പോലുള്ള ബീച്ചിലെ തിരക്കേറിയ സ്ഥലങ്ങളിൽ പോലും ഭക്ഷണ അവശിഷ്ടങ്ങൾ, പ്ലാസ്റ്റിക് എന്നിവ കടലിലേക്കും പരിസരത്തേക്കും തള്ളുന്നത് സൗന്ദര്യവത്ക്കരിക്കുന്ന കോഴിക്കോട് നഗരത്തിൻറെ സൽപ്പേരിന് കളങ്കമാവുകയാണ്.
''മാലിന്യനിർമ്മാർജ്ജനമാണ് കോർപ്പറേഷൻ ഏറ്റവും പ്രാധാന്യത്തോടെ കാണുന്നത്. കോഴിക്കോട് ബീച്ചിനെ മാലിന്യമുക്തമാക്കും. കെ.എൽ.എഫ് നടക്കുന്നത് ശുചിത്വത്തെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും. പരിപാടിയുടെ സംഘാടകർ 40 ശുചിത്വതൊഴിലാളികളെ നിയമിക്കും. കോർപ്പറേഷനും 40 പേരെ നിയമിക്കും. മാലിന്യ രഹിത ബീച്ച് ഉറപ്പു വരുത്തും""- കെ.രാജീവ്, കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |