കൊല്ലം: സ്വത്ത് തർക്കത്തിനിടെ മകൻ ക്രൂരമർദ്ദനത്തിന് ഇരായാക്കിയ അമ്മയെ വീട്ടുവളപ്പിൽ ജീവനോടെ കുഴിച്ചുമൂടിയതാകാമെന്ന് പോസ്റ്റ്മോർട്ടം പ്രാഥമിക റിപ്പോർട്ട്. ശ്വാസം മുട്ടിയതാണ് മരണ കാരണം. ഇതാണ് ഈ സംശയത്തിലേക്ക് നീങ്ങാൻ കാരണം. ഒന്നുകിൽ കഴുത്ത് ഞെരിച്ച് കൊന്നതോ അല്ലെങ്കിൽ മർദ്ദനത്തിൽ ബോധരഹിതയായി വീണ സാവിത്രിയെ കുഴിച്ച് മൂടിയതോ ആകാം. കൊല്ലം ചെമ്മാംമുക്ക് പട്ടത്താനം നീതി നഗർ 68 പ്ലാമൂട്ടിൽ കിഴക്കതിൽ വീട്ടിൽ പരേതനായ സുന്ദരേശന്റെ ഭാര്യ സാവിത്രി അമ്മയാണ് (84) കൊല്ലപ്പെട്ടത്.
മകൻ സുനിൽ കുമാറിനെയും (50) മൃതദേഹം കുഴിച്ചുമൂടാൻ സഹായിച്ച കൂട്ടുപ്രതി കൊല്ലം കുമാർ തീയേറ്ററിന് സമീപത്തെ ആട്ടോ സ്റ്റാൻഡിലെ ഡ്രൈവറായ പുള്ളിക്കട സ്വദേശി കുട്ടനെയും (37) പൊലീസ് അറസ്റ്റ് ചെയ്തു.
സുനിലിന്റെ അതിക്രൂര മർദ്ദനത്തിൽ സാവിത്രിയുടെ നാലു വാരിയെല്ലുകൾ ഒടിഞ്ഞതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. നിലത്തിട്ട് ചവിട്ടിയപ്പോഴാകാം വാരിയെല്ലുകൾ ഒടിഞ്ഞത്. സാവിത്രിയുടെ തലയ്ക്ക് പിന്നിൽ ആന്തരിക രക്തസ്രാവമുണ്ടായിട്ടുണ്ട്. ഇത് തല ഭിത്തിയിലിടിച്ചപ്പോഴുണ്ടായതാകാമെന്നാണ് നിഗമനം. വിശദമായ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ ഇക്കാര്യം വ്യക്തമാകൂ. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതിന് പൊലീസ് അടുത്ത ദിവസം കോടതിയെ സമീപിക്കും.
സുനിൽകുമാറിനൊപ്പം കഴിഞ്ഞിരുന്ന സാവിത്രി അമ്മയെ ഹരിപ്പാട് താമസിക്കുന്ന മകൾ ലാലി ഫോണിൽ വിളിച്ചപ്പോൾ കിട്ടാതെ വന്നതോടെ സെപ്തംബർ 7ന് സ്ഥലത്തെത്തി അയൽവാസികളോട് അന്വേഷിച്ചിരുന്നു. ബന്ധുവീടുകളിൽ തിരക്കിയിട്ടും കണ്ടെത്താനാകാതെ വന്നതോടെയാണ് കൊല്ലം ഈസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയത്. തുടർന്ന് നടത്തിയ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
ആ അരുംകൊല
സെപ്തംബർ 3ന് വൈകിട്ട് നാലോടെയായിരുന്നു സംഭവം. അമ്മയുമായി വഴക്കിട്ട മകൻ കൊല്ലം അപ്സര ജംഗ്ഷനിലുള്ള മൂന്ന് സെന്റ് സ്ഥലം എഴുതിക്കൊടുക്കാൻ ആവശ്യപ്പെട്ടു. സ്ഥലം കിട്ടിയില്ലെങ്കിൽ രണ്ടു ലക്ഷം രൂപ വേണമെന്നായി. വഴങ്ങാതിരുന്ന അമ്മയെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. ബോധരഹിതയായി വീണതോടെ സുനിൽകുമാർ വീട് അടച്ച് പുറത്തുപോയി. രാത്രി പത്തോടെ മടങ്ങിയെത്തിയപ്പോഴും അമ്മ ബോധരഹിതയായി കിടക്കുകയായിരുന്നു. മരിച്ചെന്ന് ഉറപ്പിച്ച് സഹൃത്ത് കുട്ടനെ വിളിച്ചുവരുത്തി വീടിന് പിന്നിൽ കുഴിച്ചിട്ടെന്നാണ് സുനിൽകുമാറിന്റെ കുറ്റസമ്മതം.
പ്രതിയുമായി വീട്ടിലെത്തി തെളിവെടുത്തപ്പോൾ വീടിന് പിന്നിൽ സെപ്ടിക് ടാങ്കിന് സമീപത്ത് മൂന്നടിയോളം താഴ്ചയിലാണ് മൃതദേഹം കണ്ടെത്തിയത്. സുനിൽകുമാറിനെ കൂടാതെ സാബു, ലാലി, അനി എന്നിവരാണ് സാവിത്രി അമ്മയുടെ മറ്റ് മക്കൾ.
സാവിത്രി അമ്മ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം സുനിൽകുമാർ ഭാര്യ രജനിയെ കാണാനില്ലെന്ന പരാതിയുമായി ഈസ്റ്റ് സ്റ്റേഷനിൽ എത്തിയിരുന്നു. അയൽവാസികൾ വല്ലവിവരവും പൊലീസിന് നൽകിയിട്ടുണ്ടോയെന്ന് അറിയാനാണ് നേരത്തെ പിണങ്ങിപ്പോയ ഭാര്യയെ കാണാനില്ലെന്ന പരാതിയുമായി സ്റ്റേഷനിൽ എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്. മാത്രമല്ല, സുനിൽകുമാർ ഇടയ്ക്കിടെ സ്റ്റേഷനിലെത്തി അന്വേഷണ വിവരം തിരക്കുക പതിവായിരുന്നു. താൻ ബന്ധുവീടുകളിൽ അന്വേഷിച്ച് വരികയാണെന്ന് പൊലീസിനെ ധരിപ്പിച്ചു. പക്ഷേ, സുനിൽകുമാർ ഒരു ബന്ധുവീട്ടിലും അന്വേഷിച്ച് ചെന്നിട്ടില്ലെന്ന് പൊലീസ് മനസിലാക്കിയതോടെ സുനിൽ കുമാർ സംശയ നിഴലിലായി. തുടർന്നാണ് പൊലീസ് പ്രതിയെ കുടുക്കിയത്.
വലിയ സ്നേഹമായിരുന്നു അമ്മയ്ക്ക്
എന്നെ കൊല്ലല്ലേയെന്ന് സാവിത്രി അമ്മ ആർത്ത് നിലവിളിച്ചിട്ടും മനസലിവ് തോന്നാതെ മൃഗീയമായാണ് മർദ്ദിച്ചത്. സെപ്തംബർ 3ന് വൈകിട്ട് നാലോടെ സാവിത്രി അമ്മയുടെ നിലവിളി കേട്ടതായി അയൽവാസി ജലജ പറഞ്ഞു. സുനിൽകുമാർ മദ്യപിച്ചെത്തി അമ്മയെ മർദ്ദിക്കുന്നത് പതിവായതിനാൽ ആരും അങ്ങോട്ട് പോയില്ല. അന്ന് രാത്രി ശക്തമായ മഴയായിരുന്നു. അതുകൊണ്ടുതന്നെ കുഴിയെടുക്കുന്ന ശബ്ദം ആരും കേട്ടില്ല. നേരത്തെ വീട്ടുവഴക്കിൽ ഇടപെടാൻ ശ്രമിച്ച അയൽവാസികളെ സുനിൽകുമാർ ആക്രമിക്കാൻ ശ്രമിച്ചിട്ടുണ്ട്. ഇതിനുശേഷം പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അയൽവാസികൾ മറ്റ് മക്കളെ വിളിച്ചറിയിക്കുകയാണ് പതിവ്.
സാവിത്രി അമ്മ വീട്ടിൽ കോഴിയെ വളർത്തിയിരുന്നു. അതിനാൽ എവിടേക്കെങ്കിലും പോയാൽ രണ്ട് ദിവസത്തിനുള്ളിൽ മടങ്ങിവരുമായിരുന്നു. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും കാണാതായതോടെ സാവിത്രി അമ്മയെ സുനിൽകുമാർ കൊലപ്പെടുത്തിയിട്ടുണ്ടാകുമെന്ന് അയൽവാസികളിൽ പലരും ഊഹിച്ചിരുന്നു.
ഭാര്യയുമായി പലപ്പോഴും പിണക്കത്തിലായിരുന്നു സുനിൽകുമാർ. ആഹാരം പാകം ചെയ്ത് നൽകിയിരുന്നത് സാവിത്രി അമ്മയായിരുന്നു. വസ്ത്രങ്ങളും കഴുകി നൽകുമായിരുന്നു. ഇടയ്ക്ക് സ്വത്ത് ആവശ്യപ്പെട്ട് മർദ്ദിച്ചപ്പോൾ സാവിത്രി അമ്മ മകൾ ലാലിയെ വിളിച്ച് കാര്യം പറഞ്ഞു. ലാലിയെത്തി പരാതി നൽകാൻ കൊല്ലം ഈസ്റ്റ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെയെത്തിയപ്പോൾ സാവിത്രി അമ്മയുടെ മനസ് മാറി. എന്റെ പൊന്നുമോനാണവൻ, അവന് ഞാനല്ലാതെ വേറാരുണ്ടെന്ന് പറഞ്ഞ് അമ്മ മടങ്ങിയതായി വിങ്ങലോടെ മകൾ ലാലി പറഞ്ഞു. പെൻഷൻ കാശ് ചോദിച്ചും ഉപദ്രവിക്കുമായിരുന്നു. പക്ഷേ, സാവിത്രിഅമ്മയ്ക്ക് ഇളയമകനായ സുനിൽകുമാറിനോട് വലിയ സ്നേഹമായിരുന്നു.
കാണാതായി ഒരു മാസം കഴിഞ്ഞെങ്കിലും സാവിത്രി അമ്മ മടങ്ങിവരുമെന്ന പ്രതീക്ഷയിലായിരുന്നു പട്ടത്താനം നീതി നഗറിലെ അയൽവാസികൾ. കഴിഞ്ഞ ദിവസം രാവിലെ സുനിൽകുമാറിനെ കൈവിലങ്ങിട്ട് വൻ പൊലീസ് സംഘം എത്തിയപ്പോൾ പ്രദേശവാസികളാകെ അമ്പരന്നു. മറ്റൊരു കൊലക്കേസ് പ്രതിയായ സുനിൽകുമാറിനെ ചുറ്റിപ്പറ്റി ചില സംശയങ്ങൾ തോന്നിയിരുന്നെങ്കിലും കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന് അറിഞ്ഞപ്പോൾ പ്രദേശവാസികളും നടുങ്ങി.
ഉത്തരത്തിൽ കുരുക്കിട്ട സാരി
രണ്ട് ദിവസം മുൻപ് പൊലീസ് നടത്തിയ പരിശോധനയിൽ സാവിത്രി അമ്മയുടെ വീടിന്റെ ഉത്തരത്തിൽ സാരി കുരുക്കിട്ട് നിറുത്തിയിരിക്കുന്നതായി കണ്ടെത്തി. അമ്മയെ കൊലപ്പെടുത്തിയതിന്റെ വിഷമത്തിൽ ആത്മഹത്യ ചെയ്യാൻ താൻ കെട്ടിയതാണെന്നാണ് സുനിൽകുമാറിന്റെ വെളിപ്പെടുത്തൽ. ഇത് പൊലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. സാവിത്രി അമ്മയെ കെട്ടിത്തൂക്കാൻ കെട്ടിയാതാണോയെന്ന സംശയത്തിലാണ് പൊലീസ്.
സുഹൃത്തിനെ 87 വെട്ട് വെട്ടി
യാതൊരു ദയയുമില്ലാതെയാണ് സുനിൽകുമാർ സുഹൃത്തായ കാവുമ്പള കുന്നിൽ വീട്ടിൽ സുരേഷ്ബാബുവിനെ 2015 ഡിസംബർ 27 ന് അയത്തിൽ പാർവത്യാർ ജംഗ്ഷനിലെ ഹോളോബ്രികിസ് കമ്പനിയിൽ വച്ച് കൊലപ്പെടുത്തിയത്. സുരേഷ് ബാബുവിന്റെ ശരീരത്തിൽ 87 വെട്ടിന്റെ പാടുകളാണ് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയത്. ഈ കേസിൽ ജാമ്യത്തിൽ കഴിയുന്നതിനിടെയാണ് അമ്മയെ കൊലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |