
കൊച്ചി: വൈറ്റില ഹബ്ബിൽ ഇന്റർലോക്ക് കട്ടവിരിക്കൽ അവസാന ഘട്ടത്തിലേക്കു കടന്നെങ്കിലും പൊടിശല്യം രൂക്ഷമായി തുടരുന്നു. പൊടിയടങ്ങാൻ ടാങ്കർ ലോറിയിൽ വെള്ളം പമ്പ് ചെയ്യുന്നുണ്ടെങ്കിലും മിനിറ്റുകൾക്കകം പഴയ സ്ഥിതിയാകുകയാണ്. ബസുകൾ ഹബ്ബിലേക്ക് പ്രവേശിക്കുമ്പോൾ പൊടി കൊണ്ട് നിറയുന്ന അവസ്ഥയാണ്. യാത്രക്കാരും ബസ് ജീവനക്കാരും മൂക്ക് പൊത്തി നിൽക്കേണ്ട ഗതികേടിലും.
പരാതികൾ വ്യാപകമായതോടെയാണ് ജോലികൾ വേഗത്തിലായത്. നവീകരണത്തിനായി ഇന്റർലോക്ക് കട്ടകളടക്കം പൊളിച്ചുമാറ്റിയെങ്കിലും ഫണ്ട് ഇല്ലാത്തതിനാൽ അഞ്ച് മാസത്തോളം ഹബ്ബ് തകർന്നു കിടക്കുകയായിരുന്നു.
ബസുകൾക്ക് തടസമാകാത്ത രീതിയിൽ ഘട്ടം ഘട്ടമായാണ് ജോലികൾ പുരോഗമിക്കുന്നത്. ഇതിനൊപ്പം നടപ്പാത നിർമ്മാണവും താത്കാലിക പുനരുദ്ധാരണ ജോലികളും നടക്കുന്നുണ്ട്. വൈറ്റില മൊബിലിറ്റി ഹബ്ബിന്റെ ധനസഹായത്തോടെ സി.എസ്.എം.എൽ. ആണ് ജോലികൾ നിർവഹിക്കുന്നത്.
പരിഹരിക്കപ്പെടാത്ത പരാതികളേറെ
ഇന്റർലോക്ക് പാകി മനോഹരമായിരുന്നു കേരളത്തിലെ ആദ്യ മൊബിലിറ്റി ഹബ്ബ്. ബസുകൾ ഓടിത്തുടങ്ങിയതോടെ ഇന്റർലോക്കുകൾ പൊട്ടിപ്പൊളിയുകയും ചിലഭാഗങ്ങൾ താഴുകയും ചെയ്തു. ഇതോടെയാണ് നവീകരണത്തിന് ആവശ്യം ഉയർന്നത്. വിഷയത്തിൽ സർക്കാർ ഇടപെടുകയും ഇന്റർലോക്ക് കട്ടകളെല്ലാം പൊളിച്ചുമാറ്റുകയും ചെയ്തു. വിരിക്കാൻ പുതിയ കട്ടകൾ എത്തിച്ചെങ്കിലും ഫണ്ടിന്റെ അപര്യാപ്തത നവീകരണം മുടക്കി.
കാലവർഷമെത്തിയതോടെ സ്റ്റാൻഡിനകം ചെളിക്കുളമായിരുന്നു. മഴ കഴിഞ്ഞാലുടൻ പണി തുടങ്ങുമെന്ന് പ്രഖ്യാപിച്ചെങ്കിലും നടന്നില്ല. വ്യാപക പരാതി ഉയർന്നതോടെയാണ് അടിയന്തര ഇടപെടലുണ്ടായത്.
ബസ് ഹബ്ബിൽ പാർക്ക് ചെയ്യുന്നതിന് 100 രൂപയും വന്നുപോകുന്നതിന് 20 രൂപയും പ്രതിദിനം നൽകണം. എന്നാൽ ബസ് ജീവനക്കാർക്ക് അടിസ്ഥാന സൗകര്യംപോലും ഇവിടെയില്ലെന്നാണ് പരാതി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |