
വിലയിലെ ചാഞ്ചാട്ടം വിപണിക്ക് തിരിച്ചടി
കൊച്ചി: സ്വർണ വിപണിയിലെ അതിരൂക്ഷമായ വില ചാഞ്ചാട്ടത്തിൽ ഉപഭോക്താക്കൾ വലയുന്നു. വ്യാഴാഴ്ച 7,920 രൂപ വർദ്ധിച്ച പവൻ വില ഇന്നലെ 6,280 രൂപയുടെ ഇടിവാണ് നേരിട്ടത്. ഭൗമ രാഷ്ട്രീയ പ്രതിസന്ധികളും ഡോളറിന്റെ മൂല്യത്തകർച്ചയും അടക്കമുള്ള കാരണങ്ങളാൽ വില ആടിയുലയുമ്പോൾ ഉപഭോക്താക്കൾ വാങ്ങൽ തീരുമാനം നീട്ടിവെക്കുകയാണ്. വിലയിലെ ചാഞ്ചാട്ടത്താൽ വിൽപ്പന കുത്തനെ കുറയുകയാണെന്ന് ജുവലറി ഉടമകൾ പറയുന്നു. രാജ്യാന്തര വിപണിയുടെ ചുവടുപിടിച്ചാണ് കേരളത്തിലും വിലയിൽ മാറ്റമുണ്ടാകുന്നത്. കഴിഞ്ഞ ദിവസം ഔൺസിന് 5,560 ഡോളർ വരെ ഉയർന്ന് റെക്കാഡിട്ട രാജ്യാന്തര സ്വർണ വില ഇന്നലെ 5,000 ഡോളറിലേക്കാണ് മൂക്കുകുത്തിയത്. ഇതോടെയാണ് കേരളത്തിലും വില കുത്തനെ ഇടിഞ്ഞത്.
സ്വർണ വിലയിലെ ട്രംപ് ഫാക്‌ടർ
ഡോണാൾഡ് ട്രംപിന്റെ ധന നയമാണ് സ്വർണ വിലയിലെ ചാഞ്ചാട്ടം രൂക്ഷമാക്കുന്നത്. പകരത്തീരുവ മുതൽ നാറ്റോയുമായുള്ള അമേരിക്കയുടെ അഭിപ്രായ വ്യത്യാസങ്ങളും ഫെഡ് ചെയർമാൻ നിയമനവും വരെ സ്വർണ വിപണിയെ ബാധിച്ചു. ഇതോടൊപ്പം ഇറാനെതിരെ അമേരിക്ക സൈനിക നടപടി സ്വീകരിക്കുമെന്ന വാർത്തകളും സ്വർണത്തിലേക്ക് പണമൊഴുക്ക് വർദ്ധിപ്പിച്ചു. ഡോളറിലും അമേരിക്കൻ ട്രഷറി നിക്ഷേപങ്ങളിലും വിശ്വാസം കുറഞ്ഞതോടെ ലോകത്തിലെ വിവിധ കേന്ദ്ര ബാങ്കുകളും വൻകിട ഫണ്ടുകളും ബദൽ നാണയമെന്ന നിലയിൽ സ്വർണ ശേഖരം ഉയർത്തുകയാണ്.
വില ഉയർത്തുന്ന ഘടകങ്ങൾ
1. ആഗോള സാമ്പത്തിക, രാഷ്‌ട്രീയ അനിശ്ചിതത്വങ്ങൾ
2. വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണ ശേഖരം ഉയർത്തുന്നു
3. ഡോളറും അമേരിക്കൻ ട്രഷറി ബോണ്ടുകളും ദുർബലമാകുന്നു
4. അമേരിക്കയിൽ പലിശ കുറയുമെന്ന പ്രതീക്ഷയിൽ നിക്ഷേപ ഒഴുക്ക്
കെവിൻ മാർഷിൽ തകർന്ന് വിപണി
അമേരിക്കയിലെ ഫെഡറൽ റിസർവിന്റെ ചെയറായി കെവിൻ വാർഷിനെ ഡൊണാൾഡ് ട്രംപ് നിർദേശിച്ചതാണ് വിലയിൽ ഇന്നലെ കനത്ത തകർച്ച സൃഷ്‌ടിച്ചത്. ജെറോം പവലിന് പകരക്കാരനായി എത്തുന്ന കെവിൻ വാർഷ് ഉയർന്ന പലിശ നിലനിറുത്തണമെന്ന നിലപാടുള്ളയാളാണ്. അമേരിക്കയിൽ പലിശ കുറയുമെന്ന പ്രതീക്ഷയിലാണ് ഊഹക്കച്ചവടക്കാർ ഇതുവരെ വില കുത്തനെ ഉയർത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |