
കൊല്ലം: രക്താർബുദം മറികടക്കാൻ മജ്ജമാറ്റിവയ്ക്കൽ ശസ്ത്രക്രിയ്ക്ക് തയ്യാറെടുക്കുന്ന നന്ദകുമാറിന്റെ (നന്ദു-14) വീട്ടിലെത്തി ആത്മവിശ്വാസം പകർന്ന് കളക്ടർ എൻ.ദേവീദാസ്. മജ്ജമാറ്റിവയ്ക്കലിന് മുന്നോടിയായി കോഴിക്കോട് എം.വി.ആർ ക്യാൻസർ സെന്റർ ഇമ്യൂണോതെറാപ്പി ചികിത്സയ്ക്ക് പോകുന്ന ദിവസം വൈകിട്ടാണ് നന്ദുവിന്റെ കടവൂർ മതിലിലെ വീട്ടിൽ കളക്ടർ എത്തിയത്.
കാര്യങ്ങൾ ചോദിച്ചറിഞ്ഞ് ഒപ്പം ഉണ്ടെന്ന് ഉറപ്പു നൽകിയാണ് കളക്ടർ മടങ്ങിയത്. അഞ്ചാലുംമൂട് ഗവ. സ്‌കൂളിലെ ഒൻപതാംക്ലാസ് വിദ്യാർത്ഥിയാണ് നന്ദു. രണ്ടു മാസത്തിനുള്ളിൽ നടത്തേണ്ട ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി 50 ലക്ഷം രൂപയാണ് വേണ്ടത്. കൂലിപ്പണിക്കാരായ അച്ഛൻ വിജയകുമാറിനും അമ്മ ധന്യയ്ക്കും താങ്ങാനാവുന്നതിലും അപ്പുറമാണ് ഈ തുക. തുടർന്ന് രക്ഷിതാക്കൾ ശിശുക്ഷേമ സമിതിയുടെ സഹായം അഭ്യർത്ഥിച്ചു. ഇതോടെ നന്ദുവിനായി ജില്ലാ ശിശുക്ഷേമ സമിതിയും ധനസമാഹരണ വഴികൾ തേടി.
ആദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്നുള്ള സഹായം ലഭ്യമാക്കാൻ കളക്ടറെ സമിതി സെക്രട്ടറി ഡി. ഷൈൻദേവ് സമീപിച്ച് അനുകൂല സാഹചര്യം ഉറപ്പാക്കി. തുടർ ജീവിത പിന്തുണ നൽകാമെങ്കിലും ഭാരിച്ച തുക സമാഹരിക്കാൻ പൊതുസമൂഹത്തിന്റെ കൂടി പിന്തുണയാണ് തേടുന്നത്. വിവിധ സ്ഥാപനങ്ങളും വ്യക്തികളും കൈകോർത്താൽ ജീവിതത്തിലേക്ക് 14കാരന് തിരികെയെത്താനാകും. രക്ഷിതാവിന്റെ അക്കൗണ്ട് വിവരങ്ങൾ ചുവടെ: എം.വിജയകുമാർ, അക്കൗണ്ട് നമ്പർ: 10190100388500, ഐ.എഫ്.എസ് കോഡ്: FDRL0001019, ഫെഡറൽ ബാങ്ക് കൊല്ലം ബ്രാഞ്ച്, ഫോൺ: 7012820422
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |