
കോട്ട(രാജസ്ഥാന്‍): മാറ്റത്തിന്റെ ട്രാക്കിലാണ് തങ്ങളെന്നാണ് ഇന്ത്യന്‍ റെയില്‍വേ തന്നെ പറയുന്നത്. സുരക്ഷയ്ക്കും ആധുനികവത്കരണത്തിനും മുന്തിയ പരിഗണന എന്നതാണ് പ്രഖ്യാപിത നയം. എന്നാല്‍ ട്രെയിനിലെ ടോയ്‌ലെറ്റിന് വൃത്തിയില്ലെന്ന് പരാതിപ്പെട്ട ഒരു യാത്രക്കാരന് ഉണ്ടായത് വളരെ മോശം അനുഭവം ആണ്. ടിടിഇ തന്നെ ബലം പ്രയോഗിച്ച് ട്രെയിനില്‍ നിന്ന് ഇറക്കിവിടുകയായിരുന്നുവെന്നാണ് യാത്രക്കാരനായ യുവാവിന്റെ പരാതിയില്‍ പറയുന്നത്.
എറണാകുളത്ത് നിന്ന് പുറപ്പെട്ട എറണാകുളം - നിസാമുദീന്‍ (തുരന്തോ എക്‌സ്പ്രസ്) ട്രെയിനിലാണ് സംഭവം. യാത്രക്കാരനും ടിക്കറ്റ് പരിശോധകനും തമ്മിലുള്ള തര്‍ക്കത്തിന്റെ വീഡിയോ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായതോടെ ടിക്കറ്റ് പരിശോധകനെതിരെ റെയില്‍വേ അന്വേഷണം ആരംഭിച്ചു. രാജസ്ഥാനിലെ കോട്ട റെയില്‍വേ ഡിവിഷനിലെ സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ സൗരഭ് ജെയിന്‍ ഇക്കാര്യം സ്ഥിരികരിച്ചു. രത്ലം സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ താന്‍ നേരിട്ട മോശം പെരുമാറ്റത്തെക്കുറിച്ച് യാത്രക്കാരന്‍ പരാതി നല്‍കിയതായും അദ്ദേഹം പറഞ്ഞു.
വഡോദര സ്വദേശിയായ മങ്കേഷ് തിവാരിക്കാണ് ട്രെയിനില്‍ ദുരനുഭവമുണ്ടായത്. വഡോദരില്‍ നിന്ന് നിസാമുദ്ദീനിലേക്ക് പോകുകയായിരുന്നു അദ്ദേഹം. രണ്ടാം ക്ലാസ് എസി കമ്പാര്‍ട്‌മെന്റിലെ യാത്രക്കാരനായിരുന്നു മങ്കേഷ്. രാജസ്ഥാനിലെ കോട്ടയില്‍ വച്ച് ടിടിഇ മുകേഷ് കുമാര്‍ ശുചീകരണ തൊഴിലാളികളെ വിളിച്ചെങ്കിലും ശുചീകരണം നടന്നില്ല. തുടര്‍ന്നാണ് പ്രശ്നങ്ങള്‍ ഉണ്ടായതെന്നാണ് റെയില്‍വേയുടെ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്.
ടോയ്‌ലെറ്റിലെ മോശം സാഹചര്യം ചൂണ്ടിക്കാണിക്കുകയും അതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിക്കുകയുമാണ് താന്‍ ചെയ്തതെന്നും എന്നാല്‍ വളരെ പെട്ടെന്ന് തന്റെ പരാതി പരിഹരിക്കുന്നതിന് പകരം തന്നോട് മോശമായി പെരുമാറുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമാണ് ടിടിഇ ചെയ്തതെന്നാണ് മങ്കേഷ് തിവാരി പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |