
മാന്നാർ: അമ്പതിലധികം കുടുംബങ്ങൾക്ക് സുമനസുകളുടെ സഹായത്താൽ 'ചോരാത്ത വീട്' പദ്ധതിയിലൂടെ സാന്ത്വനമേകിയ ചെയർമാൻ കെ.എ കരീം, കേരള സർക്കാർ ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് (കെ.എസ്.എഫ്.ഡി.സി) അംഗമായി. മുൻ മാന്നാർ ഗ്രാമപഞ്ചായത്തംഗമായ കരീം, മഹാകവി കുമാരനാശാൻ സ്മാരക സമിതിയംഗം, മന്ത്രി സജി ചെറിയാൻ ചെയർമാനായ കരുണ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി ഗവേണിംഗ് കൗൺസിൽ അംഗം, നിരണം അൽ ഇഹ്സാൻ എജ്യൂക്കേഷൻ ആന്റ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി എന്നീ നിലകളിൽ നിലവിൽ പ്രവർത്തിച്ചുവരുന്നു.
കെ.എ കരിം മാന്നാർ ഗ്രാമ പഞ്ചായത്തംഗമായിരിക്കെ 2014ൽ തുടക്കം കുറിച്ച പദ്ധതിയാണ് 'ചോരാത്ത വീട് '. മഴയത്ത് ചോർന്നൊലിക്കുന്ന വീടുകളുടെ ദയനീയ കാഴ്ചകളാണ് ഇങ്ങനെയൊരു പുനരുദ്ധാരണ പദ്ധതി തുടങ്ങാൻ കാരണമെന്ന് കെ.എ കരീം പറയുന്നു. മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ.അബ്ദുൽ കലാമിന്റെ പേരിൽ സമർപ്പിച്ചിരിക്കുന്ന ഈ പദ്ധതിക്ക് കവി പ്രഭാവർമ്മയാണ് 'ചോരാത്ത വീട്' എന്ന് നാമകരണം ചെയ്തത്. ചലച്ചിത്ര സംവിധായകൻ കെ.മധു ആയിരുന്നു ആദ്യ വീടിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്. ഈ പദ്ധതിയിലെ 52-ാമത് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഇപ്പോൾ മാന്നാർ പാവുക്കരയിൽ നടന്നു വരികയാണ്. ദി ഗോഡ്മാൻ, സ്വസ്ഥം ഗൃഹഭരണം, സ്വയംവരപ്പന്തൽ, നാറാണത്ത് തമ്പുരാൻ, നരിമാൻ, ചതുരംഗം, സി.ബി.ഐ -5, ആടുജീവിതം എന്നീ സിനിമകളിൽ കെ.എ കരീം അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്ര വികസന കോർപറേഷൻ ഡയറക്ടർ ബോർഡ് അംഗമായി നിയമിതനായ കെ.എ കരീമിനെ മന്ത്രി സജി ചെറിയാൻ അഭിനന്ദിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |