
ബംഗ്ളാദേശിലെ വസ്ത്രങ്ങൾക്ക് അമേരിക്കയിൽ തീരുവ ഒഴിവാക്കി
കൊച്ചി: ബംഗ്ളാദേശിൽ നിന്നുള്ള തിരഞ്ഞെടുത്ത തുണി ഉത്പന്നങ്ങളുടെ തീരുവ പൂർണമായും ഒഴിവാക്കിയ അമേരിക്കയുടെ നടപടി ഇന്ത്യൻ കയറ്റുമതി മേഖലയ്ക്ക് പുതിയ വെല്ലുവിളി സൃഷ്‌ടിക്കുന്നു. അമേരിക്കയും ബംഗ്ളാദേശുമായി ഇന്നലെ പ്രഖ്യാപിച്ച പകരത്തീരുവ കരാറിലെ ധാരണയനുസരിച്ച് യു.എസ് പരുത്തി ഉപയോഗിച്ച് നിർമ്മിക്കുന്ന വസ്ത്രങ്ങൾക്ക് പൂജ്യം തീരുവയാണ് ഏർപ്പെടുത്തിയിട്ടുള്ളത്. ഇതോടൊപ്പം ബംഗ്ളാദേശിന്റെ പകരത്തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറയ്ക്കാനും ധാരണയായി.
ചെറിയ മാർജിൻ മാത്രമുള്ള ഇന്ത്യൻ ഉത്പന്നങ്ങളുടെ കയറ്റുമതിയെ ബംഗ്ളാദേശ് കരാർ പ്രതികൂലമായി ബാധിക്കുമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ടെക്‌സ്‌റ്റൈൽ ഇൻഡസ്ട്രി ചെയർപേഴ്‌സൺ അശ്വിൻ ചന്ദ്രൻ പറഞ്ഞു. ഇതോടൊപ്പം ഇന്ത്യയിൽ നിന്ന് ബംഗ്ളാദേശിലേക്കുള്ള പരുത്തി കയറ്റുമതി കുറയാനും സാദ്ധ്യതയുണ്ട്. അമേരിക്കൻ പരുത്തി ഉപയോഗിച്ച് നിർമ്മിക്കുന്ന ഇന്ത്യൻ വസ്ത്രങ്ങൾക്കും സമാനമായ ഇളവ് ലഭ്യമാക്കാൻ കേന്ദ്ര സർക്കാർ മുൻകൈ എടുക്കണമെന്ന് തിരുപ്പൂർ ആസ്ഥാനമായ കയറ്റുമതിക്കാർ ആവശ്യപ്പെട്ടു.
ബംഗ്ളാദേശിന്റെ പകരത്തീരുവ 20 ശതമാനത്തിൽ നിന്ന് 19 ശതമാനമായി കുറച്ചു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |