കണ്ണൂർ: മുസ്ലിം നിയമ പ്രകാരം ഖുൽഅ് ചെയ്ത് വിവാഹബന്ധം വേർപ്പെടുത്തിയ ഭാര്യ പത്ത് ലക്ഷം രൂപ നഷ്ട പരിഹാരമായും ഭർത്താവ് ഭാര്യക്ക് വിവാഹ സമയത്ത് നൽകിയ മുഴുവൻ സ്വർണഭാരണങ്ങളോ അല്ലെങ്കിൽ അതിന്റെ വിലയോ ഭർത്താവിന് തിരിച്ചു നൽകണമെന്നും കണ്ണൂർ കുടുംബ കോടതി ഉത്തരവിട്ടു. ഒരു മുസ്ലിം യുവതിക്ക്, ഭർത്താവിന് മഹർ ഉൾപ്പെടെയുള്ള സ്വർണാഭരണങ്ങൾ നഷ്ടപരിഹാരമടക്കം തിരിച്ചു നൽകി വിവാഹ ബന്ധം വേർപ്പെടുത്താൻ അവകാശമുണ്ടെന്ന 2021ലെ കേരള ഹൈക്കോടതി പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് കുടുംബ കോടതിയുടെ ഉത്തരവ്.
കണ്ണൂർ ചാല സ്വദേശി നൽകിയ കേസിലാണ് കുടുംബ കോടതി ജഡ്ജ് ആർ.എൽ. ബൈജു ഉത്തരവിട്ടത്. 2022 ജൂൺ 17നാണ് ഹരജിക്കാരൻ പാപ്പിനിശ്ശേരി സ്വദേശിനിയായ യുവതിയെ വിവാഹം ചെയ്തത്. വിവാഹ സമയത്ത് ന്യൂസിലാൻഡിൽ ജോലി ചെയ്തുവന്നിരുന്ന ഹരജിക്കാരൻ വിവാഹ ശേഷം ഭാര്യയെ ന്യൂസിലാൻഡിലേക്ക് കൊണ്ട് പോവാൻ എല്ലാ ഒരുക്കങ്ങളും ചെയ്ത് വിമാന ടിക്കറ്റുകൾ എടുക്കുകയും എന്നാൽ ഭാര്യ അവിടേക്ക് പോകാൻ വിസമ്മതിക്കുകയും പിന്നീട് ഖുൽഅ് പ്രകാരം വിവാഹ ബന്ധം വേർപ്പെടുത്തിയതായി അറിയിക്കുകയുമായിരുന്നു.
വിവാഹ ശേഷം രണ്ടാഴ്ചയോളം മാത്രമാണ് ഇരുവരും ഒരുമിച്ച് ജീവിച്ചത്. വിവാഹബന്ധം വേർപ്പെടുത്തി മൂന്ന് മാസത്തിനകം തന്നെ എതിർകക്ഷിയായ ഭാര്യ മറ്റൊരാളെ വിവാഹം ചെയ്ത് രണ്ടാമത്തെ വിവാഹ ജീവിതം തുടങ്ങുകയും ചെയ്തു. ഇതുകൂടി പരിഗണിച്ചാണ് കുടുംബ കോടതി ഉത്തരവ്. ഏകപക്ഷീയമായി എതിർകക്ഷി വിവാഹ ബന്ധം വേർപ്പെടുത്തിയതിലൂടെ ഭർത്താവായ ഹരജിക്കാരന് കടുത്ത മാനസിക ബുദ്ധിമുട്ടുണ്ടായെന്നും സമൂഹം മുൻപാകെ നിന്ദിതനായെന്നും കോടതി കണ്ടെത്തി. വിധി പ്രകാരം ഭാര്യ മഹർ ഉൾപ്പെടെയുള്ള മുഴുവൻ സ്വർണ്ണാഭരണങ്ങളും പത്തു ലക്ഷം രൂപ നഷ്ടപരിഹാരമായും ഭർത്താവിന് നൽകണം.
ഹരജിക്കാരനു വേണ്ടി അഡ്വ. പി.പി മുബശ്ശിറലി, അഡ്വ. എ.വി. നസിയ, അഡ്വ. മിഷാൽ അഷ്‌റഫ്, അഡ്വ. ജസ്ന നസീർ, അഡ്വ. ഫാത്തിമത്ത് സഫ എന്നിവർ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |