കൊല്ലം: കൊല്ലം പോർട്ട് സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള പദ്ധതിയുടെ വിശദരൂപരേഖ ആറ് മാസത്തിനകം തയാറാകും. തുടർന്ന് ഡി.പി.ആറിന് സർക്കാരിന്റെ അനുമതി ലഭിക്കുന്നതിന് പിന്നാലെ സ്വകാര്യ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള ടെണ്ടറിലേക്ക് കടക്കും.
കൊല്ലം,ബേപ്പൂർ പോർട്ടുകൾ പി.പി.പി മാതൃകയിൽ വികസിപ്പിക്കാൻ കേരള മാരിടൈം ബോർഡ് സമർപ്പിച്ച പദ്ധതിക്ക് കഴിഞ്ഞ ദിവസം ചേർന്ന മന്ത്രിസഭ യോഗം അനുമതി നൽകിയിരുന്നു. തീരുമാനം ഉത്തരവായി ഇറങ്ങുന്നതിന് പിന്നാലെ ഡി.പി.ആർ തയ്യാറാക്കുന്ന ഏജൻസിയെ തിരഞ്ഞെടുക്കാനുള്ള ടെണ്ടർ നടപടി ആരംഭിക്കും. നിയമോപദേശം തേടിയ ശേഷം ടെണ്ടർ ഒഴിവാക്കി ഡി.പി.ആർ തയാറാക്കാൻ ചെന്നൈ ഐ.ഐ.ടിയെ നേരിട്ട് ചുമതലപ്പെടുത്താനും ആലോചനയുണ്ട്.
വിഴിഞ്ഞം അന്താരാഷട്ര തുറമുഖ വികസനത്തിന്റെ മാതൃകയിൽ പങ്കാളിയാകുന്ന സ്വകാര്യ കമ്പനിക്ക് നിശ്ചിത കാലത്തേക്ക് പോർട്ട് കൈമാറും. ആഴം കൂട്ടൽ,പോർട്ടിന്റെ അടിസ്ഥാന സൗകര്യ വികസനം,ക്രൂയിസ്,പാസഞ്ചർ,ചരക്ക് സർവീസുകളുടെ ഓപ്പറേഷൻ, പോർട്ടിന്റെ ഒഴിഞ്ഞ ഭൂമിയിൽ വിവിധ വ്യവസായ യൂണിറ്റുകൾ തുടങ്ങിയവ സ്വകാര്യ കമ്പനിക്ക് നടത്താം. ലാഭത്തിന്റെ നിശ്ചിത ഭാഗം മാരിടൈം ബോർഡിന് കൈമാറുന്ന തരത്തിലാകും കരാർ. 50 വർഷത്തേക്ക് വരെ സ്വകാര്യ പങ്കാളിക്ക് കൈമാറാനാണ് സാദ്ധ്യത.
ഡി.പി.ആറിൽ
കൊല്ലം പോർട്ടിന്റെ ആകെ ആസ്തി, ഈ ആസ്തികൾ രൂപപ്പെടുത്താൻ ആകെ ചെലവായ തുക, അടിസ്ഥാന സൗകര്യങ്ങൾ, ഇവിടം കേന്ദ്രീകരിച്ച് നടപ്പാക്കുന്ന പദ്ധതികളുടെ സാദ്ധ്യത,അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ഉണ്ടാകാവുന്ന പാസഞ്ചർ,കാർഗോ ട്രാഫിക്,നടപ്പാക്കാവുന്ന ലോജിസ്റ്റിസ്ക് പാർക്ക്,ഭക്ഷ്യസംസ്കരണം,അടക്കമുള്ള പോർട്ട് അധിഷ്ഠിത വ്യവസായങ്ങൾ,ബങ്കറിംഗ്,ടൂറിസം സാദ്ധ്യത തുടങ്ങിയവയാകും ഡി.പി.ആറിൽ ഉണ്ടാകുക.
കൊല്ലം പോർട്ടിന്റെ സാദ്ധ്യതകൾ
1. അന്താരാഷ്ട്ര കപ്പൽ ചാലിനോട് അടുത്ത്
2. ക്രൂ ചെയ്ഞ്ചിംഗിന് കൂടുതൽ സാദ്ധ്യത
3. ഉൾനാടൻ ജലാശയങ്ങളിലേക്ക് ക്രൂയിസ് സാദ്ധ്യത
4. നിലവിൽ 7 മീറ്റർ ആഴം
5. ഡ്രഡ്ജിഗ് നടത്തിയാൽ 12 മീറ്റർ വരെ ആഴം
6. 10 എക്കറിൽ യാർഡ്
7. 178, 101 മീറ്റർ വീതമുള്ള വാർഫുകൾ
8. ദേശീയപാതയോട് അടുത്ത്
9. എമിഗ്രേഷൻ സൗകര്യം
'' വിഴിഞ്ഞം അന്താരാഷ്ട്രാ തുറമുഖത്തോട് അടുത്തുകിടക്കുന്നതിനാൽ കൊല്ലം പോർട്ടിന് വലിയ സാദ്ധ്യതയുണ്ട്. കൊല്ലത്ത് നിക്ഷേപം നടത്താൻ ഇപ്പോൾ തന്നെ ഏറെ അന്വേഷണങ്ങളുണ്ട്. കൊല്ലം പോർട്ടിൽ റോഡ് മാർഗ്ഗം ചരക്കെത്തിച്ച് സംഭരിച്ച ശേഷം വാർഫിൽ വിഴിഞ്ഞത്തേക്ക് കൊണ്ടുപോകാം. ഇങ്ങനെ ഏറെ ബിസിനസ് സാദ്ധ്യതകളുണ്ട്.''
എൻ.എസ്. പിള്ള (കേരള മാരിടൈം ബോർഡ് ചെയർമാൻ)
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |