SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.11 PM IST

എച്ച്.ഐ.എല്ലിന്റെ ഗതി എച്ച്.എം.ടിക്കും വരുമോ?

Increase Font Size Decrease Font Size Print Page
hmt

കളമശേരി: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടി പുനരുദ്ധാരണ പാക്കേജ് പ്രഖ്യാപിക്കാത്തതും പ്രതിസന്ധിക്ക് അടിയന്തര പരിഹാരം കാണാത്തതും സ്ഥാപനത്തെ അടച്ചുപൂട്ടലിലേക്ക് നയിക്കുമെന്ന് എച്ച്.എം.ടി എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറിയും മുൻ എം.പി.യുമായ കെ.ചന്ദ്രൻ പിള്ള. ഉദ്യാഗമണ്ഡൽ എച്ച്.ഐ.എല്ലിന്റെ ഗതി എച്ച്.എം.ടിക്കും വരുമെന്ന് അദ്ദേഹം പത്രസമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി. യൂണിയൻ നേതാക്കളായ മുജീബ് റഹ്മാൻ, പി. കൃഷ്ണദാസ്, എസ്. ഷിബു എന്നിവരും പങ്കെടുത്തു.

1997ലെ ശമ്പള സ്കെയിലിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് മൂന്നു മാസമായി വേതനം മുടങ്ങിയിരിക്കുകയാണ്. എച്ച്.എം.ടി ഭൂമി വില്പനയിലൂടെ ലഭിക്കുന്ന തുക കമ്പനി വികസനത്തിന് ഉപയോഗിക്കണം. 60 വർഷം പൂർത്തിയാക്കുന്ന എച്ച്.എം.ടിയുടെ ബാംഗ്ലൂരിലെ കോർപ്പറേറ്റ് ഹെഡ് ഓഫീസ് കഴിഞ്ഞാൽ നാലാമത്തെ യൂണിറ്റാണ് കളമശേരിയിലേത്. മുൻപ് 3500 ജീവനക്കാരുണ്ടായിരുന്ന ഇവിടെ നിലവിൽ 116 സ്ഥിരം ജീവനക്കാർ മാത്രമാണുള്ളത്. കാന്റീൻ, സെക്യൂരിറ്റി, ടെക്‌നീഷ്യൻ ഉൾപ്പെടെ 300 കരാർ ജീവനക്കാർക്ക് മിനിമം വേതനമാണ് നൽകുന്നത്. 1994 മുതൽ 2007 വരെ 1000ലത്തിലധികം പേരെ വി.ആർ.എസ് നൽകി ഒഴിവാക്കി. 73 ഏക്കർ ഭൂമി 1000 കോടി രൂപയ്ക്ക് വില്പന നടത്തിയിട്ടും വികസനത്തിന് ഒരു രൂപ പോലും ലഭിച്ചില്ല.

2016ൽ എച്ച്.എം.ടി സ്വകാര്യവത്കരിക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ കാബിനറ്റ് തീരുമാനം തിരുത്താൻ കേന്ദ്ര മന്ത്രി കുമാരസ്വാമി ആവശ്യപ്പെട്ട മൂന്നു മാസത്തെ സമയം മാർച്ച് മാസത്തോടെ അവസാനിക്കും. എച്ച്.എം.ടി ചെയർമാന്റെ കാലാവധിയും അടുത്ത മാസം തീരും. 3500 കോടിയുടെ പുനരുദ്ധാരണ പാക്കേജിന് സാങ്കേതിക തടസമുണ്ടെങ്കിൽ 500 കോടി വായ്പയുടെ പലിശ ഒഴിവാക്കണം. 2021 മുതലുള്ള 600 ജീവനക്കാരുടെ ഗ്രാറ്റിവിറ്റി, ലീവ് എൻക്യാഷ്മെന്റ്, സെറ്റിൽമെന്റ് അലവൻസ് ഇനത്തിൽ 450 കോടിയും പ്രവർത്തനമൂലധനമായി 200 കോടിയും മെഷിനറി പുതുക്കാൻ 100 കോടിയും ഉൾപ്പെടെ 800 കോടി രൂപയെങ്കിലും അനുവദിച്ചാൽ സ്ഥാപനത്തിന് മുന്നോട്ടുപോകാനാകുമെന്നാണ് ചെയർമാന്റെ നിലപാട്.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY