SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.10 PM IST

സ്ത്രീ സുരക്ഷാ പെൻഷൻ; അർഹർ 75,546 പേർ

Increase Font Size Decrease Font Size Print Page

ആലപ്പുഴ: സംസ്ഥാന സർക്കാർ നടപ്പാക്കുന്ന സ്ത്രീ സുരക്ഷാ പെൻഷൻ പദ്ധതി വഴി ജില്ലയിൽ ആദ്യഘട്ടത്തിൽ പെൻഷന് അർഹത നേടിയത് 75,546 പേർ. 35നും 60നും ഇടയിൽ പ്രായമുള്ള, മറ്റ് ക്ഷേമ പെൻഷൻ പദ്ധതികളിൽ ഉൾപ്പെടാത്ത, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്കും ട്രാൻസ് വുമൺ വിഭാഗത്തിലുള്ളവർക്കുമാണ് പ്രതിമാസം 1000 രൂപ നൽകുന്നത്. ജില്ലയിൽ 1,25,993 അപേക്ഷകളാണ് ലഭിച്ചിരുന്നത്. ഇതിൽ അർഹരായവരെ തദ്ദേശസ്ഥാപനങ്ങളാണ് കണ്ടെത്തിയത്. ജനനത്തീയതിയിലേതുൾപ്പെടെ പൊരുത്തക്കേട് കണ്ടെത്തിയ 16,897 അപേക്ഷകൾ ഓൺലൈനായി അപേക്ഷകർക്ക് തിരിച്ചയച്ചിരുന്നു. ഇവയിൽ 11,266 എണ്ണത്തിന് തെറ്റുതിരുത്തിയതിന്റെ അടിസ്ഥാനത്തിൽ അംഗീകാരം നൽകിയിട്ടുണ്ട്. ഇവർക്കും ഈ മാസം തന്നെ പെൻഷൻ നൽകിത്തുടങ്ങാവുന്ന തരത്തിലാണ് ക്രമീകരണങ്ങൾ നടക്കുന്നത്. ആദ്യം വന്ന അപേക്ഷകളിൽ 183എണ്ണം മാത്രമാണ് അർഹതയില്ലാത്തതിനാൽ നിരസിച്ചത്. മുപ്പതിനായിരത്തിലധികം അപേക്ഷകൾ അർഹതാ പരിശോധനാഘട്ടത്തിലാണ്. കെ-സ്മാർട്ട് പോർട്ടൽ വഴിയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. അന്ത്യോദയ അന്നയോജന (മഞ്ഞ കാർഡ്), മുൻഗണനാ വിഭാഗം (പിങ്ക് കാർഡ്) റേഷൻ കാർഡ് ഉള്ളവർക്കാണ് പ്രധാനമായും അർഹത. വിധവ, വികലാംഗ പെൻഷൻ വാങ്ങുന്നവർക്കും മറ്റ് സർക്കാർ, കരാർ ജോലികൾ ചെയ്യുന്നവർക്കും അർഹതയില്ല. സ്ത്രീസുരക്ഷാ പദ്ധതിയിലേക്ക് അപേക്ഷിക്കുന്നതിന് നിലവിൽ അവസാന തീയതി നിശ്ചയിച്ചിട്ടില്ല. അതിനാൽ അക്ഷയ ഉൾപ്പെടെയുള്ള ഓൺലൈൻ സേവന കേന്ദ്രങ്ങൾ വഴി ഇനിയും അപേക്ഷിക്കാം. ഓരോമാസവും ലഭിക്കുന്ന അപേക്ഷ പരിശോധിച്ച് പെൻഷൻ പദ്ധതിയിലേക്ക് ഉൾപ്പെടുത്തും.

വീഴ്ച വരുത്തി 9 തദ്ദേശസ്ഥാപനങ്ങൾ

നഗരസഭകളായ ചേർത്തല, ചെങ്ങന്നൂർ, മാവേലിക്കര, പഞ്ചായത്തുകളായ വെളിയനാട്, ചെറിയനാട്, മുതുകുളം, തകഴി, മാന്നാർ, വയലാർ എന്നിവിടങ്ങളിൽ ആദ്യഘട്ടത്തിൽ അപേക്ഷകൾ അംഗീകരിച്ചിരുന്നില്ല. അപേക്ഷകളുടെ അർഹതാ പരിശോധന പൂർത്തീകരിക്കാതിരുന്നതാണ് കാരണം. ഇവയെല്ലാം ഇടതുഭരണത്തിലുള്ള തദ്ദേശസ്ഥാപനങ്ങളാണെന്നതാണ് വൈരുദ്ധ്യം. ലഭിച്ച അപേക്ഷകൾ നിശ്ചിത തിയതിയ്ക്കകം അംഗീകരിച്ച് ഡിജിറ്റൽ സൈൻ ചെയ്ത് നൽകണമെന്ന നിർദേശമാണ് പലയിടത്തും പാലിക്കാതിരുന്നത്. . ജില്ലയിൽ ഏറ്റവും കൂടുതൽ അപേക്ഷയ്ക്ക് അംഗീകാരം നൽകിയ തദ്ദേശസ്ഥാപനം ആലപ്പുഴ നഗരസഭയാണ്. ഗ്രാമപ്പഞ്ചായത്തുകളിൽ ചേർത്തല തെക്കാണ് ഒന്നാമതെത്തിയത്.



അപേക്ഷകൾ (ആദ്യ ഘട്ടം)

ആകെ ലഭിച്ചവ - 1,25,993
അംഗീകരിച്ചവ - 75,546

പുനഃപരിശോധനയിൽ അംഗീകാരം ലഭിച്ചവ - 11,266
നിരസിച്ചവ - 183

TAGS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY