
ഒരു ദിവസം സിനിമയിൽ എത്തണം, ടൈറ്റിൽ കാർഡിൽ പേര് എഴുതി കാണിക്കണം എന്ന് ആഗ്രഹിച്ച കുട്ടി ഇന്ന് മലയാള സിനിമയിലെ ഏക വനിത പോസ്റ്റർ ഡിസൈനറായി കസേര വലിച്ചിട്ടിരിക്കുന്നു. വനിതകൾ കടന്ന് വരാത്ത മേഖല. ഇവിടെയാണ് കണ്ണൂരുകാരി റോസ് മേരി ലില്ലുവിന്റെ വിജയഗാഥ . ഒരു സിനിമ പ്രേക്ഷകമനസിൽ ആദ്യം കയറിക്കൂടുന്നതിനും കഥയുടെ സ്വഭാവം അറിയിക്കുന്നതിനും തിയേറ്ററിൽ ആളെ കയറ്റുന്നതിനും പോസ്റ്റർ വലിയ റോൾ വഹിക്കുന്നു. 'കവി ഉദ്ദേശിച്ചത് " സിനിമയിൽനിന്ന് കരിയർ തുടങ്ങി 'പോസ്റ്റർ ഗേൾ" ആയി തിളങ്ങുന്ന റോസ് മേരി ലില്ലു വന്ന വഴി പറയുന്നു.
ഫാൻ മെയ്ഡ്
പോസ്റ്റർ ക്ലിക്
സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ചിത്രം വരച്ചു തുടങ്ങി. സിനിമ സ്വപ്നം കണ്ടെങ്കിലും അവിടെയെത്താൻ എന്തു പഠിക്കണമെന്ന് അറിയില്ലായിരുന്നു. എന്റെ സിനിമാ പ്രാന്ത് അറിയുന്ന പപ്പയുടെ അനിയന്റെ ഉപദേശത്തിൽ കോഴിക്കോട് ബി.എം.എം.സി മൾട്ടിമീഡിയ കോഴ്സിന് ചേരുന്നു.കോഴ്സ് കഴിഞ്ഞപ്പോൾ തന്നെ ഡിസൈനിംഗ് കമ്പനിയിൽ ജോലി ലഭിച്ചു . ആ സമയത്ത് സിനിമാ നടന്മാരുടെ ഫോട്ടോകൾ ഡിജിറ്റൽ ആർട്ട് ചെയ്തു. അതിൽ ചിലതെല്ലാം ശ്രദ്ധ നേടി. അവർ അത് ഷെയർ ചെയ്തു. സോഷ്യൽ മീഡിയ ആളുകളിലേക്ക് എത്തുന്ന സമയമായിരുന്നു അപ്പോൾ. പ്രേമം, ചാർളി എന്നീ ചിത്രങ്ങളുടെ പോസ്റ്റർ ഫാൻ മെയ്ഡ് പോലെ ചെയ്തു. അത് ആ സിനിമയുടെ ആളുകൾ പങ്കുവച്ചു. ആസിഫ് അലി നായകനായ 'കവി ഉദ്ദേശിച്ചത്' ആണ് ആദ്യമായി ഡിസൈൻ ചെയ്ത പോസ്റ്റർ . ആ സിനിമ വരുന്നുണ്ടെന്ന അറിഞ്ഞ് വെറുതേ ഡിസൈൻ ചെയ്ത് ഫേസ്ബുക്കിൽപങ്കുവച്ചു . അത് കണ്ട ആ സിനിമയുടെ ആളുകൾ വിളിച്ചു. ടൈറ്റിൽ മാറ്റി ചെയ്യാമോ എന്ന് ചോദിച്ചു. അത് ഒൗദ്യോഗിക പോസ്റ്ററായി പുറത്തിറങ്ങി .
ബ്രേക്ക് തന്ന
'ലൗ ആക്ഷൻ ഡ്രാമ"
സിനിമയുടെ ഓഡിയോ ലോഞ്ചിന് പോവുമ്പോൾ താരങ്ങളോടൊപ്പം ഫോട്ടോ എടുക്കുമായിരുന്നു. അജു വർഗീസ് ആണ് 'ലൗ ആക്ഷൻ ഡ്രാമ"യിൽ ശ്രമിക്കാൻ പറയുന്നത്. അജു ചേട്ടൻ വഴി ധ്യാൻ ശ്രീനിവാസനിൽ എത്തി. ലൗ ആക്ഷൻ ഡ്രാമ ആണ് ബ്രേക്ക് തന്നത് . ഇതോടെ ഡിസൈനിംഗ് ജോലി രാജിവച്ച് ഫ്രീലാൻസറായി. പിന്നീട് ചെയ്യുന്ന സിനിമയാണ് ആസിഫ് അലിയുടെ 'എല്ലാം ശരിയാകും". മോഹൻലാൽ - ജീത്തു ജോസഫ് ടീമിന്റെ 'നേര് "അടുത്ത ബ്രേക്ക് തന്നു . ലാലേട്ടന്റെ സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. നേരിന്റെ അനൗൺസ്മെന്റ് പോസ്റ്റർ ചെയ്തത് ഇഷ്ടപ്പെട്ടു. പിന്നാലെ പോസ്റ്റർ ജോലിയും ഏൽപ്പിച്ചു. വിത്തിൻ സെക്കന്റ്സ്, ഖരം, പട്ടം, അമീറ, 99 ക്രൈം ഡയറി തുടങ്ങി പത്ത് വർഷത്തിനിടെ 14 സിനിമകൾ . അനോമിയുടെ മോഷൻ ഗ്രാഫിക്സ്, കൗണ്ട് ഡൗൺ പോസ്റ്ററുകൾ ചെയ്തു . പുഞ്ചിരി മുറ്റത്തെ ഇട്ടിക്കോര, ഉല്ലാസ്പൂത്തിരികൾ എന്നീ സിനിമകൾ റിലീസ് ചെയ്യാനുണ്ട്.
കാര്യം കളർ
കോമ്പിനേഷൻ
വൺലൈനും കഥാഗതിയും സിനിമയുടെ ടൈറ്റിലും പറഞ്ഞു തരും. ജോണറിനെക്കുറിച്ച് സൂചനയും നൽകും.സംവിധായകൻ ഉൾപ്പെടുന്ന പ്രൊഡക്ഷൻ ടീം ഉദേശിച്ച രീതിയിലേക്ക് എത്തുന്നവരെ മാറ്റി ചെയ്യേണ്ടിവരും. എല്ലാ സാമ്പിളും നിരസിക്കപ്പെട്ട സന്ദർഭങ്ങളുമുണ്ട്. 'നേരി"ന് വളരെ സിംപിൾ ആയി വേണം, കളർ കൂടരുത് എന്ന നിർദ്ദേശംഉണ്ടായിരുന്നു. ലവ് ആക്ഷൻ ഡ്രാമയുടെ ടൈറ്റിൽ ഇംഗ്ലീഷിൽത്തന്നെ വേണമെന്നു പറഞ്ഞു. നാലുതവണ ചെയ്തശേഷമാണ് സിനിമയിൽ ഉപയോഗിച്ച ടൈറ്റിലിലേക്ക് എത്തിയത്. സിനിമയുടെ വൈബ് കിട്ടിയ പോസ്റ്ററാണെന്ന് പലരും പറഞ്ഞു.
ആദ്യ കാഴ്ചയിൽ ശ്രദ്ധിക്കുന്ന വിധം കളർ കോമ്പിനേഷൻ വരാനാണ് പ്രാധാന്യം കൊടുക്കുക. പ്രിന്റിനുള്ളത്, ഓൺലൈനിലേക്ക് പോകേണ്ടത് അങ്ങനെ ഓരോന്നിന്നും വ്യത്യാസ്തമുണ്ട്. വായിക്കാൻ പറ്റുന്നപോലെ തന്നെ ഫോണ്ട് വേണം.
സ്ത്രീകൾ
വരുന്നില്ല
എന്താണ് പോസ്റ്റർ ഡിസൈനിങ് മേഖലയിൽ സ്ത്രീകൾ അധികം വരാത്തതെന്ന് ആലോചിച്ചിട്ടുണ്ട്. മറ്റു മേഖലകളിൽ ഡിസൈനിംഗ് ജോലി ചെയ്താൽ വരുമാനം കൂടുതലാണ്. ഫെഫ്കയിൽ എങ്ങനെ അംഗത്വമെടുക്കും ഈ മേഖലയിലേക്ക് എങ്ങനെയെത്തും എന്നെല്ലാം ചോദിച്ച് ആൺകുട്ടികൾ മെസേജ് അയക്കാറുണ്ട്. എന്നാൽ, ഇതുവരെ ഒരു പെൺകുട്ടിയും ചോദിച്ചില്ല. അഡ്വർട്ടൈസിംഗ് കമ്പനിയിൽ ലീഡ് ഡിസൈനറായി ജോലി ചെയ്യുന്നുണ്ട്. പോസ്റ്റർ ഡിസൈനിംഗ് ഇപ്പോൾ ഫ്രീലാൻസ് ആണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |