കേരളത്തിൽ ഏഴിടത്ത് യു.വി സൂചിക കൂടുതൽ
കൊല്ലം: കേരളത്തിൽ 24 മണിക്കൂറിനിടെ ഏഴിടത്ത് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയത് ആശങ്കയ്ക്ക് വഴിമരുന്നിട്ടു. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂർ, ചങ്ങനാശേരി, മൂന്നാർ, തൃത്താല, മാനന്തവാടി എന്നിവിടങ്ങളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. യു.വി സൂചിക ആറു മുതൽ ഏഴു വരെയുള്ള പ്രദേശങ്ങളാണ് മഞ്ഞ അലർട്ടിന്റെ പരിധിയിൽ വരുന്നത്.
യു.വി സൂചിക 7 രേഖപ്പെടുത്തിയ കോന്നിയും മൂന്നാറുമാണ് മുന്നിൽ. സൂചിക എട്ട് മുതൽ 10 വരെയാണെങ്കിൽ ഓറഞ്ച് മുന്നറിയിപ്പ് നൽകും. 11ന് മുകളിലെത്തിയാൽ ഗുരുതര സാഹചര്യത്തോടെ ചുവപ്പ് മുന്നറിയിപ്പ് നൽകും.
മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും. സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടി സ്ഥാപിച്ച 14 സ്റ്റേഷനുകളിലെ സൂചിക വിവരങ്ങൾ മത്രമാണ് അറിയാൻ കഴിയുന്നത്. ജില്ലയിൽ കൊട്ടാരക്കരയിലാണ് ഈ സ്റ്റേഷനുള്ളത്. അതിനാൽ ഇവിടത്തെ ഏറ്രക്കുറച്ചിലുകൾ മാത്രമാണ് രേഖപ്പെടുത്തുന്നത്. ജില്ലയുടെ മറ്റ് ഭാഗങ്ങളിൽ യു.വി സൂചിക ഉയർന്നാലും അറിയാനാവില്ല.
ചർമ്മത്തിൽ ക്യാൻസർ സാദ്ധ്യത
തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് ക്യാൻസറിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിഅറിയിച്ചു.
........................................
തൊപ്പി, കുട, സൺ ഗ്ലാസ് എന്നിവ ഉപയോഗിക്കണം
ശരീരം മുഴുവൻ മറയ്ക്കുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുക.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |