കൊല്ലം: ജില്ലയിൽ ആശങ്ക ഉയർത്തി വിദ്യാർത്ഥികൾക്കിടയിൽ മുണ്ടിനീര് വ്യാപിക്കുന്നു. ദിവസവും കുറഞ്ഞത് 10 മുതൽ 15 കേസുകൾ വരെ റിപ്പോർട്ട് ചെയ്യുന്നുണ്ടെന്നാണ് ആരോഗ്യവിഭാഗത്തിന്റെ കണക്ക്. ഇതിൽ 9 വയസ് വരെയുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതൽ വ്യാപനം. ശൂരനാട്,ചവറ,മൈനാഗപ്പള്ളി,പത്തനാപുരം,കൊറ്റംകര എന്നിവിടങ്ങളിലാണ് കൂടുതലായി മുണ്ടിനീര് റിപ്പോർട്ട് ചെയ്യുന്നത്. 2017ന് മുമ്പ് സർക്കാർ ആശുപത്രികളിലൂടെ സൗജന്യമായി നൽകിയിരുന്ന എം.എം.ആർ (അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല) വാക്സിൻ,കേന്ദ്രസർക്കാർ സാർവത്രിക വാക്സിനേഷൻ പട്ടികയിൽ നിന്ന് ഒഴിവാക്കിയത് രോഗവ്യാപനത്തിന് പ്രധാന കാരണമായി ചൂണ്ടിക്കാണിക്കുന്നത്. മുണ്ടിനീര് ഗുരുതരമായ രോഗമല്ലെന്നും വാക്സിന് പൂർണമായ പ്രതിരോധശേഷി നൽകാനാകില്ലെന്നുമുള്ള വിലയിരുത്തലിലാണ് തീരുമാനം. ഇതിന് പകരം അഞ്ചാംപനിയും റുബെല്ലയും മാത്രം പ്രതിരോധിക്കുന്ന എം.ആർ വാക്സിനാണ് സർക്കാർ നൽകുന്നത്. എന്നാൽ സ്വകാര്യ ആശുപത്രികളിൽ എം.എം.ആർ വാക്സിൻ ലഭ്യമാണ്. പ്രതിരോധ കുത്തിവയ്പ്പിലൂടെ മാത്രമേ മുണ്ടിനീര് നിയന്ത്രിക്കാൻ കഴിയുകയുള്ളുവെന്നാണ് ആരോഗ്യ വിദഗ്ദ്ധർ പറയുന്നത്. സർക്കാർ ആശുപത്രികളിലൂടെ സൗജന്യ വാക്സിൻ വീണ്ടും ലഭ്യമാക്കണമെന്നാവശ്യം ആരോഗ്യപ്രവർത്തകരടക്കം മുന്നോട്ട് വയ്ക്കുന്നുണ്ടെങ്കിലും ലഭ്യമാകുമോ എന്ന കാര്യത്തിൽവ്യക്തതയില്ല.
വായുവിലൂടെ വ്യാപനം
രോഗം പടർത്തുന്നത് പാരമിക്സോ വൈറസ് രോഗാണുവിലൂടെ
വായുവിലൂടെയാണ് വ്യാപനം.
ഉമിനീർ ഗ്രന്ഥികളെയാണ് പ്രധാനമായും ബാധിക്കുക
അണുബാധ ഉണ്ടായാൽ ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങും
രോഗം ബാധിച്ച് 4-6 ദിവസത്തിനുള്ളിൽ മറ്റുള്ളവരിലേക്ക് പകരാം.
ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുത്.
നീരുള്ള ഭാഗത്ത് വേദന അനുഭവപ്പെടും
ലക്ഷണങ്ങൾ
ചെറിയ പനി,തലവേദന,വായ തുറക്കുന്നതിനും ചവയ്ക്കുന്നതിനും വെള്ളമിറക്കുന്നതിനും പ്രയാസം. വിശപ്പില്ലായ്മ,ക്ഷീണം,വേദന,പേശി വേദന.
അപകടകാരി
ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറ്,വൃഷണം,അണ്ഡാശയം,ആഗ്‌നേയ ഗ്രന്ഥി ഇവയ്ക്ക് അണുബാധ ഉണ്ടാകാം
ചികിത്സിച്ചില്ലെങ്കിൽ കേൾവി,പ്രത്യുത്പാദന തകരാറിന് സാദ്ധ്യത
തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് ഉണ്ടാകാം
നീര്,തൊണ്ടവേദന എന്നൊക്കെ തെറ്റിദ്ധരിച്ച് ചികിത്സ സ്വീകരിക്കുന്നതിന് താമസിക്കരുത്. സ്വകാര്യ ആശുപത്രികളിൽ നിന്നാണെങ്കിലും വാക്സിൻ എടുക്കാൻ ശ്രമിക്കുക - ആരോഗ്യവിഭാഗം അധികൃതർ
.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |