
പൗരന്മാരോട് രാജ്യം വിടണമെന്ന് ഇന്ത്യ
ടെഹ്‌റാൻ: യു.എസിന്റെ മുന്നറിയിപ്പും ആക്രമണ ഭീഷണിയും നിലനിൽക്കെ ശക്തി പ്രകടനവുമായി ഇറാൻ. ഇറാന്റെ തെക്കൻ തീരങ്ങളിൽ ഇറാൻ റെവല്യൂഷണറി ഗാർഡ് ഡ്രോണുകളും മിസൈൽ ലാേഞ്ചറുകളുമടക്കമുള്ള യുദ്ധോപകരണങ്ങൾ നിരത്തി സൈനികാഭ്യാസ പ്രകടനം നടന്നത്തിയെന്നാണ് റിപ്പോർട്ട്. കരയിൽനിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലുകൾ, റോക്കറ്റുകൾ, പീരങ്കികൾ, വിവിധ ഡ്രോണുകൾ എന്നിവ പരീക്ഷിച്ചു. പശ്ചിമേഷ്യയിൽ യുദ്ധ സാഹചര്യം നിലനിൽക്കെ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ അവരുടെ പൗരന്മാരോട് ഇറാൻ വിടാൻ നിർദ്ദേശിച്ചിട്ടുണ്ട്. പരീക്ഷകളിലുൾപ്പെടെ മാറ്റം പ്രഖ്യാപിച്ചിട്ടില്ലാത്തതിനാൽ ഇന്ത്യൻ വിദ്യാർത്ഥികൾ ആശങ്കയിലാണ്.
അതേസമയം ഇറാന്റെ ആണവ പദ്ധതിയുമായി ബന്ധപ്പെട്ട കരാർ സംബന്ധിച്ച ചർച്ച നാളെ സ്വിറ്റ്സർലൻഡിലെ ജനീവയിൽ നടക്കാനിരിക്കുകയാണ്. ഇതിനിടെ ഗൾഫ് മേഖലയിലേക്ക് വൻ തോതിൽ സൈനിക വിമാനങ്ങളും യുദ്ധോപകരണങ്ങളും എത്തിച്ച് ഇറാനുമേൽ യു.എസ് സമ്മർദ്ദം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി യുദ്ധക്കപ്പലുകളുൾപ്പെടെ മേഖലയിൽ സജ്ജീകരിച്ചിട്ടുണ്ട്. നിർണായക ഉപകരണങ്ങളും സൈനികരുമുള്ള ഒമ്പത് ഭീമൻ സി-17 ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ മിഡിൽ ഈസ്റ്റിലെ യു.എസ് ബേസുകൾ ലക്ഷ്യമാക്കി പുറപ്പെട്ടു. എഫ്-22 റാപ്റ്റർ,എഫ്-35 യുദ്ധവിമാനങ്ങളും ബോംബറുകളും ബേസുകളിൽ വിന്യസിച്ചിട്ടുണ്ട്.
ചർച്ചയിൽ യു.എസ് മിഡിൽ ഈസ്റ്റ് പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയും പങ്കെടുക്കുമെന്നാണ് വിവരം. ഉപരോധങ്ങളിൽ ഇളവ് നൽകുന്ന രീതിയിലുള്ള കരാറിലേക്ക് ഇറാനെ എത്തിക്കുക എന്നതാണ് യു.എസിന്റെ ലക്ഷ്യം. ധാരണയായില്ലെങ്കിൽ വ്യോമാക്രമണം നടത്തും. വിട്ടുവീഴ്ചയ്ക്കില്ലെന്ന് ഇറാനും ഉറപ്പിച്ചുപറയുന്നു.
വിദ്യാർത്ഥികൾ തെരുവിൽ
ആണവ നയങ്ങൾക്കെതിരെയും പ്രക്ഷോഭകാരികളെ അടിച്ചമർത്തുന്നതിനെതിരെയും ഇറാനിലെ ജെൻ സികൾ തെരുവിൽ. രാജ്യം അതീവ ഗുരുതരമായ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നതായാണ് റിപ്പോർട്ട്.
പ്രധാന നഗരങ്ങളിലെ സർവകലാശാലകളിൽ ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് പ്രതിഷേധവുമായി ഒത്തുകൂടിയത്.1979ലെ ഇസ്ലാമിക വിപ്ലവത്തിന് മുൻപുണ്ടായിരുന്ന രാജഭരണത്തിന്റെ പതാകകൾ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം. പലയിടങ്ങളിലും വിദ്യാർത്ഥികളും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടലുണ്ടായതായും റിപ്പോർട്ടുകളുണ്ട്.
കരാറിന് തയാർ
യു.എസുമായി കരാറിലെത്തുന്നതിന് ആവശ്യമായ എന്ത് നടപടികളും സ്വീകരിക്കാൻ തയാറെന്ന് ഇറാന്റെ ഡപ്യൂട്ടി വിദേശകാര്യ മന്ത്രി മജിദ് തഖ്ത് റാവഞ്ചി. ഇരുരാജ്യങ്ങളും തമ്മിലുള്ള പുതിയഘട്ട ചർച്ചകൾക്ക് മുന്നോടിയായാണ് പ്രതികരണം. എന്നാൽ തങ്ങൾ ആക്രമിക്കപ്പെട്ടാൽ മേഖലയിലെ യു.എസ് താവളങ്ങൾ ആക്രമിക്കുമെന്ന് ഇറാൻ വ്യക്തമാക്കി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഥമ പരിഗണന നയതന്ത്രത്തിനാണെന്നും ആവശ്യമെങ്കിൽ ബലം പ്രയോഗിക്കാൻ അദ്ദേഹം തയാറാണെന്നും വൈറ്റ്ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് പറഞ്ഞു.യുറേനിയം സമ്പുഷ്ടീകരണം ആണവായുധ നിർമാണത്തിലേക്കുള്ള വഴിയായാണ് യുഎസ് കാണുന്നത്. എന്നാൽ തങ്ങൾ ആണവായുധങ്ങൾ നിർമിക്കാൻ ശ്രമിക്കുന്നില്ലെന്നാണ് ഇറാൻ പറയുന്നത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |