കൊല്ലം: കരാറുകാരുടെ ബിൽ കുടിശിക ഉടൻ നൽകണമെന്നും വർദ്ധിപ്പിച്ച ഫീസുകളും ഫൈനുകളും പിൻവലിക്കണമെന്നും ആൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
നിർമ്മാണ പ്രവൃത്തികളുടെ 10 ലക്ഷം രൂപയിൽ കൂടുതലുള്ള പേമെന്റ് മാസങ്ങളായി ട്രഷറികളിൽ നിന്നും മാറിക്കിട്ടുന്നില്ല. ഭൂരിഭാഗം കരാറുകാരുടെയും ലൈസൻസ് പുതുക്കേണ്ട സമയമാണ്. നിലവിൽ ഉണ്ടായിരുന്ന സെക്യൂരിറ്റി ഡിപ്പോസിറ്റ് മൂന്നിരട്ടിയാക്കി. ലൈസൻസ് പുതുക്കാനുളള കാലാവധി 2027 മാർച്ച് 31 വരെ ദീർഘിപ്പിക്കണം. രജിസ്ട്രേഷൻ ഉയർന്ന ക്ളാസിൽ നിന്ന് താഴേക്ക് പുതുക്കാനുള്ള പ്രൊവിഷൻ ഇതുവരെ നൽകിയിട്ടില്ല. രജിസ്ട്രേഷൻ പുതുക്കി നൽകുമ്പോൾ ഓരോ ക്ളാസിലും കരാറുകാർ എടുത്തു നടത്തുന്ന പ്രവൃത്തികളുടെ സാമ്പത്തിക പരിധിയും കൂട്ടി നൽകുമെന്ന് പറഞ്ഞത് നടപ്പാക്കിയിട്ടില്ല.
ട്രഷറി നിയന്ത്രണം പിൻവലിച്ച് കരാറുകാർക്കുള്ള പണം എത്രയും വേഗം നൽകണം. സി, ഡി വിഭാഗം ലൈസൻസുകൾ പുതുക്കുന്നതിന് കേപ്പബിലിറ്റി സർട്ടിഫിക്കറ്റ് ഒഴിവാക്കി സർക്കാർ ഉത്തരവായിരുന്നു. എന്നിട്ടും ലൈസൻസ് പുതുക്കി നൽകാത്ത പൊതുമരാമത്ത് വകുപ്പ് കൊല്ലം കെട്ടിട വിഭാഗത്തിനെതിരെ സമരം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് എസ്.ബൈജു, സെക്രട്ടറി എസ്.ദിലീപ് കുമാർ, സംസ്ഥാന സെക്രട്ടറി സുനിൽ ദത്ത്, എൻ.ടി.പ്രദീപ്, ആർ.സുരേഷ്, പവനൻ, അജിത് പ്രസാദ്, എസ്.സുരേഷ് ബാബു, ഷഹനാസ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |