
കൂത്തുപറമ്പ്: എൽ.ഡി.എഫിൽ ആർ.ജെ.ഡിക്ക് നൽകിവരുന്ന കൂത്തുപറമ്പിൽ മുന്നണി സ്ഥാനാർത്ഥി ആരാകുമെന്ന കാര്യത്തിൽ ഇതുവരെ ധാരണയായില്ല. മുൻ മന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ കെ.പി.മോഹനൻ, ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറിയും മോഹനന്റെ ജ്യേഷ്ഠപുത്രനുമായ പി.കെ.പ്രവീൺ എന്നിവരിലാണ് സ്ഥാനാർത്ഥിത്വം എത്തിനിൽക്കുന്നത്.
കൂത്തുപറമ്പ്, പാനൂർ നഗരസഭകളും കോട്ടയം, കുന്നോത്തുപറമ്പ്, മൊകേരി, പാട്യം, തൃപ്രങ്ങോട്ടൂർ പഞ്ചായത്തുകളും ഉൾക്കൊള്ളുന്നതാണ് നിയോജകമണ്ഡലം. ഇതിൽ പാനൂർ നഗരസഭയും തൃപ്രങ്ങോട്ടൂർ, കുന്നോത്തുപറമ്പ് പഞ്ചായത്തുകളും ഒഴികെ ബാക്കിയെല്ലാം എൽ.ഡി.എഫ് ഭരണത്തിലാണ്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏകദേശം 38,000 വോട്ടിന്റെ ലീഡ് എൽ.ഡി.എഫിന് ഇവിടെയുണ്ട്.
കഴിഞ്ഞ തവണ 9,541 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ.പി.മോഹനൻ കൂത്തുപറമ്പിൽ വിജയിച്ചത്. ഇക്കുറിയും മത്സരിക്കണമെന്ന താൽപര്യത്തിലാണ് മോഹനൻ.ഇതെ കുടുംബത്തിലുള്ള പി.കെ.പ്രവീണിനെ മത്സരിപ്പിക്കാനുള്ള ആലോചനയും ഒരു വിഭാഗം പങ്കുവെക്കുന്നുണ്ട്. പെരിങ്ങളത്തുനിന്ന് രണ്ടും കൂത്തുപറമ്പിൽ നിന്ന് രണ്ടും ഉൾപ്പെടെ നാലുതവണ കെ.പി.മോഹനൻ ജനവിധി നേടിയിട്ടുണ്ട്. ഒരുതവണ മന്ത്രിയുമായി. കെ.കെ. ശൈലജയോട് 2015ൽ മോഹനൻ പരാജയപ്പെട്ടിരുന്നു. ഇനി പ്രവീൺ മത്സരിക്കട്ടെയെന്ന നിലപാടിലാണ് ഒരു വിഭാഗം.നേരത്തെ യു.ഡി.എഫിന്റ ഭാഗമായിരുന്ന ഘട്ടത്തിൽ മട്ടന്നൂരിൽ ഇ.പി.ജയരാജനെതിരെ മത്സരിച്ച സംസ്ഥാന സെക്രട്ടറി കെ.പി.പ്രശാന്തിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യവും ചിലർ ഉന്നയിക്കുന്നു.
മണ്ഡലം തിരിച്ചെടുക്കാൻ കോൺഗ്രസ്
കഴിഞ്ഞ തവണ ലീഗിന് നൽകിയ ഈ മണ്ഡലം ഇത്തവണ തിരിച്ചെടുക്കണമെന്ന് കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്. അതല്ലെങ്കിൽ സർവസമ്മതനായ സ്ഥാനാർത്ഥിയെ ലീഗ് അവതരിപ്പിക്കണമെന്നും കോൺഗ്രസിനുള്ളിൽ അഭിപ്രായമുണ്ട്. കഴിഞ്ഞ തവണ ജനവിധി തേടിയ സംസ്ഥാന വൈസ് പ്രസിഡന്റ് പൊട്ടങ്കണ്ടി അബ്ദുള്ള, പ്രവാസി വ്യവസായ ലോകത്തെ ഉന്നതനും ദേശീയ വൈസ് പ്രസിഡന്റുമായ സൈനുൽ ആബിദീൻ, കൂത്തുപറമ്പ് മണ്ഡലം ജനറൽ സെക്രട്ടറി ഷാഹുൽ ഹമീദ്, ജില്ലാ പഞ്ചായത്ത് അംഗം സി.കെ.മുഹമ്മദ് അലി, എം.എസ്.എഫ്. സംസ്ഥാന ജനറൽ സെക്രട്ടറി സി.കെ. നജാഫ് എന്നിവരാണ് ലീഗ് പട്ടികയിലുള്ളത്.
കണ്ണൂരിൽ ബി.ജെ.പിയുടെ പ്രധാനകേന്ദ്രം
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 21,212 വോട്ടാണ് ബി.ജെ.പി മണ്ഡലത്തിൽ നേടിയത്. കഴിഞ്ഞ രണ്ടുതവണയും ബി.ജെ.പി സ്ഥാനാർത്ഥി ഇപ്പോഴത്തെ രാജ്യസഭാ അംഗം സി.സദാനന്ദനായിരുന്നു. എന്നാൽ ഇദ്ദേഹം ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം. മുൻ ജില്ലാ അദ്ധ്യക്ഷൻ പി.സത്യപ്രകാശ്, സൗത്ത് ജില്ലാ പ്രസിഡന്റ് ബിജു ഏളക്കുഴി , ജി.ഷിജിലാൽ തുടങ്ങിയവരുടെ പേരുകളും ഉയരുന്നുണ്ട്.
2021ലെ തിരഞ്ഞെടുപ്പ് ഫലം
കെ.പി. മോഹനൻ(ആർ.ജെ.ഡി)- 70,626
പൊട്ടങ്കണ്ടി അബ്ദുള്ള(ലീഗ്) 61,085
സി.കെ.സദാനന്ദൻ(ബി.ജെ.പി) 21,212
ഭൂരിപക്ഷം:9,541
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |