കൊല്ലം: വേനൽ രൂക്ഷമായതോടെ ജലജന്യരോഗങ്ങളും ഭക്ഷ്യവിഷബാധയും തടയാൻ ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങളിലും ജ്യൂസ് കടകളിലും വഴിയോര കടകളിലും പരിശോധന കടുപ്പിച്ച് ഭക്ഷ്യ സുരക്ഷാ വകുപ്പ്.
വൃത്തിഹീനമായ സാഹചര്യത്തിലും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയും പാനീയങ്ങളും മറ്റും വിൽക്കുന്നത് ഭക്ഷ്യവിഷബാധയ്‌ക്കുള്ള സാദ്ധ്യത കൂട്ടും. പാനീയങ്ങൾ ശുദ്ധമാണോ എന്ന് കണ്ടെത്താനാണ് പരിശോധന. ചൂട് വർദ്ധിച്ചതോടെ ജില്ലയിലുടനീളം ജ്യൂസ്, ശീതളപാനീയ വിൽപ്പന കേന്ദ്രങ്ങൾ താത്കാലികമായി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഇത്തരം കേന്ദ്രങ്ങളിലും കർശന പരിശോധന ഉണ്ടാകും.
ചൂട് കനക്കുന്ന മാർച്ച്, ഏപ്രിൽ മാസങ്ങളിൽ സ്പെഷ്യൽ ഡ്രൈവ് ഉൾപ്പെടെ തുടരും. ഷേക്ക്, പാൽ സർബത്ത് എന്നിവയ്ക്കായി ഫ്രീസറിൽ വച്ച് കട്ടിയാക്കിയ പാൽ ഉപയോഗിക്കുന്നുണ്ട്. ഇവ കാലാവധി കഴിഞ്ഞതാണെങ്കിൽ ഭക്ഷ്യവിഷബാധയ്ക്ക് ഇടയാക്കും. ഇത്തരം പാൽ ഉപയോഗിക്കുന്നത് കണ്ടെത്തിയാൽ നിയമനടപടികൾ നേരിടേണ്ടി വരും.
പഴകിയ പഴങ്ങൾ വേണ്ട
പഴകിയതും പൂപ്പൽ വന്നതുമായ പഴങ്ങൾ ജ്യൂസിന് ഉപയോഗിക്കാൻ പാടില്ല. വഴിയോരത്തായാലും പാനീയങ്ങൾ വിൽക്കുന്ന സ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷാ ലൈസൻസോ രജിസ്‌ട്രേഷനോ നിർബന്ധമാണ്. ജ്യൂസിനായി ഉപയോഗിക്കുന്ന വെള്ളം ഭക്ഷ്യ സുരക്ഷാവകുപ്പ് അംഗീകരിച്ച ഏതെങ്കിലും അനലിറ്റിക്കൽ ലാബിൽ പരിശോധിച്ച് ശുദ്ധമാണെന്ന് ഉറപ്പ് വരുത്തണം. ഈ റിപ്പോർട്ടും കടയിൽ സൂക്ഷിക്കണം. ഫാക്ടറിയിൽ നിർമിച്ച് വരുന്ന ശീതളപാനീയങ്ങൾ അതിന്റെ പായ്ക്കറ്റുകളിൽ രേഖപ്പെടുത്തിയ മാനദണ്ഡങ്ങൾക്കനുസൃതമായി മാത്രമേ വിൽക്കാവൂ. പായ്ക്കറ്റുകൾ സൂക്ഷിക്കേണ്ട ഊഷ്‌മാവ്, ഉപയോഗ കാലാവധി എന്നിവ നിർബന്ധമായും പാലിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |