പോർട്ടൽ തകരാറിൽ, സേവനങ്ങൾ ഭാഗികമായി
കൊല്ലം: സ്ത്രീകൾക്കെതിരായ ഗാർഹിക പീഡനങ്ങൾ ഏറുന്ന സാഹചര്യത്തിൽ സ്ത്രീ സുരക്ഷയ്ക്കായി വനിത ശിശു വികസന വകുപ്പ് നടപ്പാക്കിയ 'കാതോർത്ത്' പദ്ധതിയുടെ പോർട്ടൽ വീണ്ടും തകരാറിൽ. ഓൺലൈൻ സേവനങ്ങൾ ആവശ്യമുള്ളവർ നേരിട്ട് എത്തേണ്ട ഗതികേടിലാണ്. എങ്ങോട്ടും പോകാൻ കഴിയാതെ നരകിക്കുന്ന അവസ്ഥയിലുള്ളവർക്ക് വേണ്ടി ആരംഭിച്ച പദ്ധതിയുടെ പോർട്ടൽ നിർജീവമായതോടെ ഓൺലൈൻ കൺസൾട്ടേഷൻ പേരിലൊതുങ്ങി.
2021ൽ ആരംഭിച്ച പദ്ധതി സാങ്കേതിക തടസം മൂലം ഇടയ്ക്ക് നിന്നുപോയെങ്കിലും പിന്നീട് പ്രശ്നങ്ങൾ പരിഹരിച്ച് പുതുക്കി അവതരിപ്പിച്ചിരുന്നു. എന്നാൽ ഈ തടസങ്ങൾ നീക്കി മുന്നോട്ട് കൊണ്ടുപോകാൻ കഴിയാതെ വന്നതോടെയാണ് പദ്ധതി അവതാളത്തിലായത്. ശാരീരിക മാനസിക പീഡനങ്ങൾ നേരിടുന്ന സ്ത്രീകൾക്ക് കൗൺസലിംഗ്, നിയമസഹായം, പൊലീസ് സഹായം ഉൾപ്പെടെയുളള സേവനങ്ങൾക്ക് ബന്ധപ്പെട്ട കാര്യാലയങ്ങളിൽ പോകാതെതന്നെ 48 മണിക്കൂറിനുള്ളിൽ ഓൺലൈൻ കൺസൾട്ടേഷൻ ലഭ്യമാക്കുന്ന പദ്ധതിയാണ് കാതോർത്ത്.
കാതോർത്ത് എന്ന പോർട്ടലിന് വേണ്ടത്ര പ്രചാരം ലഭിക്കാത്തതാണ് പ്രധാനമായും പദ്ധതിയുടെ പ്രവർത്തനത്തെ ബാധിച്ചത്. നേരത്തെ ഉപയോഗിച്ചിരുന്നത് സൂം ആപ്പ് ആയിരുന്നു എന്നാൽ പദ്ധതിയുടെ രഹസ്യസ്വാഭാവം കണക്കിലെടുത്തു വി മീറ്റ് എന്ന പുതിയ ആപ്ളിക്കേഷൻ കൊണ്ടു വന്നെങ്കിലും നിലവിൽ ഇതും ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതോടെ നേരിട്ട് എത്തുന്നവർക്ക് മാത്രമാണ് സേവനം ലഭിക്കുന്നത്.
കാതോർത്ത്
കാതോർത്ത് പദ്ധതിക്കായി രൂപീകരിച്ച kathorthu.wcd.kerala.gov.in എന്ന വെബ്സൈറ്റ് മുഖേനയാണ് സേവനങ്ങൾ ലഭ്യമാകുന്നത്. ഓൺലൈൻ കൺസൾട്ടേഷനു ലീഗൽ ആൻഡ് സൈക്കോളജിക്കൽ കൗൺസിലർമാർ, സൈക്കോളജിസ്റ്റ് എന്നിവരുടെ ലിസ്റ്റിൽ നിന്ന് പ്രാപ്തരായവരുടെ പാനൽ തയ്യാറാക്കുകയും ഇവരുടെ വിവരം മഹിളാ ശക്തി കേന്ദ്ര (എം.എസ്.കെ) മുഖേന ലഭ്യമാക്കുകയും സേവനം നൽകുകയും ചെയ്യും. പോലീസ് സഹായം ആവശ്യമുണ്ടെങ്കിൽ വിമൻ സെല്ലിന്റെ സേവനം പോർട്ടൽ വഴി ലഭിക്കും. ഒന്നിൽ കൂടുതൽ സേവനങ്ങൾ ആവശ്യമുളളവർക്ക് ഇവ ഒരേ സമയം തിരഞ്ഞെടുക്കാനും കഴിയും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |