
നിങ്ങൾക്ക് അമിതമായ ക്ഷീണം തോന്നുമ്പോൾ അല്ലെങ്കിൽ പെട്ടെന്ന് ശരീരഭാരം കുറയുമ്പോൾ രക്തപരിശോധന നടത്തണമെന്ന് ഡോക്‌ടർമാർ പറയാറുണ്ട്. വിവിധ രോഗാവസ്ഥകൾ മനസിലാക്കുന്നതിനും അവ കണ്ടെത്തി നിരീക്ഷിക്കുന്നതിനുമെല്ലാം വളരെ സാധാരണയായി ചെയ്‌തുവരുന്ന മാർഗമാണ് രക്തപരിശോധന. എന്നാൽ, ഈ രക്തപരിശോധനയിലൂടെ ക്യാൻസർ ഉണ്ടോയെന്ന് പോലും കണ്ടെത്താൻ സാധിക്കുമെന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? അടുത്തിടെ പുറത്തിറങ്ങിയ ഒരു പഠന റിപ്പോർട്ടിലാണ് ഇതേക്കുറിച്ച് പറഞ്ഞിരിക്കുന്നത്.
രക്തപരിശോധനയും പ്രവർത്തനവും
രോഗസ്വഭാവത്തെയും കാരണങ്ങളെയും കുറിച്ചുള്ള പഠനമായ പാത്തോളജി. ഇതിൽ പല വിഭാഗങ്ങളുണ്ട്. അതിൽ ക്ലിനിക്കൽ പാത്തോളജിയിലാണ് രക്തപരിശോധന വരുന്നത്. രക്തത്തിൽ ഏതൊക്കെ കോശങ്ങൾ, പ്രോട്ടീനുകൾ, തന്മാത്രങ്ങൾ എന്നിവയുണ്ടെന്ന് രക്തപരിശോധനയിലൂടെ വിലയിരുത്തുന്നു.
അവയുടെ അവസ്ഥ, രോഗപ്രതിരോധ സംവിധാനത്തിന്റെ പ്രവർത്തനം, അണുബാധകളുടെ സാന്നിദ്ധ്യം തുടങ്ങിയ കാര്യങ്ങൾ നിരീക്ഷിക്കാനായാണ് ഡോക്‌ടർമാർ ഇവ ഉപയോഗിക്കുന്നത്. ഉദാഹരണത്തിന്, വിളർച്ചയാണോ എന്ന് പരിശോധിക്കാൻ രക്തത്തിലെ ചുവന്ന രക്താണുക്കളുടെ എണ്ണം നോക്കും. പ്രമേഹം പരിശോധിക്കാൻ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാകും പരിശോധിക്കുക.

ക്യാൻസർ കണ്ടെത്താനാകുമോ?
നിലവിൽ രക്തപരിശോധനയിലൂടെ ക്യാൻസർ നിർണയിക്കാൻ കഴിയില്ല. ക്യാൻസർ കോശങ്ങളെയും സാധാരണ ആരോഗ്യമുള്ള കോശങ്ങളെയും തമ്മിൽ വേർതിരിച്ച് അറിയാനുള്ള ബുദ്ധിമുട്ടാണ് ഇതിന് കാരണം. പ്രത്യേകിച്ച് പ്രാരംഭ ഘട്ടത്തിലുള്ള ട്യൂമറുകളുടെ കാര്യത്തിൽ. എന്നാൽ, രക്തപരിശോധനാ ഫലത്തിൽ ചില ക്യാൻസറുകളുടെ സൂചനകൾ കാണാനാകും.
രക്താർബുദം പലപ്പോഴും രക്തത്തിലെ കോശങ്ങളുടെ എണ്ണത്തിലും തരത്തിലും വ്യക്തമായ മാറ്റങ്ങൾ വരുന്നതിന് കാരണമാകും. പൂർണമായ രക്തപരിശോധനയിലൂടെ ഈ മാറ്റങ്ങൾ കണ്ടെത്താൻ കഴിയും. ചുവന്ന രക്താണുക്കൾ, വെളുത്ത രക്താണുക്കൾ, പ്ലേറ്റ്‌ലറ്റുകൾ എന്നിവയുടെ അളവിൽ അസാധാരണമായ വർദ്ധന കാണാൻ സാധിക്കും. പ്രത്യേകിച്ച് അണുബാധകളെ ചെറുക്കുന്ന വെളുത്ത രക്താണുക്കളുടെ എണ്ണത്തിലെ വർദ്ധനവാണ് പ്രധാന ലക്ഷണം. ഇത്തരം അസ്വാഭാവികത കണ്ടാൽത്തന്നെ ഡോക്‌ടർമാർ മറ്റ് പരിശോധനകൾ നിർദേശിക്കുന്നതാണ്. ഈ പരിശോധനകൾ ഏതൊക്കെയെന്ന് അറിയാം.
ക്യാൻസർ പരിശോധനകൾ
ബയോപ്‌സി, എംആർഐ, സിടി സ്‌കാൻ അല്ലെങ്കിൽ എക്‌സ് റേ പോലുള്ള ഇമേജിംഗ് ടെക്‌നിക്കുകൾ ഇതിൽ ഉൾപ്പെടും. ക്യാൻസർ കോശങ്ങൾ ഉൽപ്പാദിപ്പിക്കുന്ന പ്രത്യേക പ്രോട്ടീനുകളുണ്ട്. ഇവ കണ്ടെത്തുന്നതിനായി രക്തപരിശോധനയിലൂടെ സാധിക്കും. "ട്യൂമർ മാർക്കറുകൾ" എന്നാണ് ഈ പ്രോട്ടീനുകൾ അറിയപ്പെടുന്നത്. ഓരോ ക്യാൻസറും തിരിച്ചറിയാൻ വ്യത്യസ്‌ത ട്യൂമർ മാർക്കറുകളുണ്ട്. ഇത്തരത്തിൽ ട്യൂമർ മാർക്കറുകൾ കണ്ടെത്തിയാൽ പോലും വിശദമായ മറ്റ് പരിശോധനകൾ നടത്തേണ്ടത് അനിവാര്യമാണ്.

ഭാവിയിൽ കണ്ടെത്താനാകുമോ?
നിർഭാഗ്യവശാൽ ഒറ്റ രക്തപരിശോധനയിലൂടെ ക്യാൻസർ നിർണയിക്കാനുള്ള മാർഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നിരുന്നാലും ഗവേഷകർ ഇതേക്കുറിച്ചുള്ള പ്രവർത്തനങ്ങൾ നടത്തിവരികയാണ്. ക്യാൻസർ കോശങ്ങളിലെ ഡിഎൻഎ പരിശോധിച്ചാൽ ആരോഗ്യകരമായ കോശങ്ങളിൽ നിന്നും ഇവരെ വേർതിരിച്ച് അറിയാനാകും. ഇതിലൂടെ ഏത് ക്യാൻസറാണെന്ന് തിരിച്ചറിയാനുമാകും.
2025ൽ ഓസ്‌ട്രേലിയൻ ഗവേഷകർ ഒരു പരീക്ഷണം നടത്തി. കീമോതെറാപ്പി ചെയ്യുന്ന വൻകുടലിൽ ക്യാൻസർ ബാധിച്ച 441 രോഗികളിലായിരുന്നു പരീക്ഷണം. ഇവരുടെ രക്തത്തിലെ ട്യൂമർ ഡിഎൻഎയുടെ അളവാണ് പരിശോധിച്ചത്. 2025ലെ മറ്റൊരു പഠനത്തിൽ ശ്വാസകോശ അർബുദമുള്ള 940 രോഗികളെയാണ് നിരീക്ഷിച്ചത്. ഇവയിൽ ആദ്യഘട്ടത്തിലുള്ള ക്യാൻസറുകൾ കണ്ടെത്താൻ രക്തചംക്രമണ ട്യൂമർ ഡിഎൻഎ സഹായിച്ചുവെന്നാണ് ഈ പഠനങ്ങളിൽ പറഞ്ഞിരിക്കുന്നത്. "ഗാലറി ടെസ്റ്റ്" എന്നാണ് ഇത് അറിയപ്പെടുന്നത്. വരും വർഷങ്ങളിൽ എല്ലാ തരം ക്യാൻസറുകളും രക്തപരിശോധനയിലൂടെ കണ്ടെത്താനാകുമെന്നാണ് ആരോഗ്യവിദഗ്ദ്ധർ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |