
പ്രമുഖരെ കണ്ട് പ്രചാരണം ആരംഭിച്ചു
അരൂർ : നിയമസഭാ തെരഞ്ഞെടുപ്പിൽ അരൂർ നിയോജകമണ്ഡലത്തിൽ എൻ.ഡി.എ സ്ഥാനാർഥിയായി ബി.ഡി.ജെ.എസിലെ അഡ്വ.പി. എസ്. ജ്യോതിസ് മത്സരിക്കും. ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ ചേർന്ന സംസ്ഥാന കൗൺസിലാണ് തീരുമാനമെടുത്തത്.
സ്ഥാനാർഥിത്വ പ്രഖ്യാപനത്തിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കം കുറിച്ച് ജ്യോതിസ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളെയും സാമൂഹിക നേതാക്കളെയും നേരിൽകണ്ട് അനുഗ്രഹം തേടി.
മുൻ സി.പി.എം നേതാവും തണ്ണീർമുക്കം പഞ്ചായത്ത് മുൻ പ്രസിഡന്റുമായിരുന്ന ജ്യോതിസ് 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പാർട്ടി വിട്ടത്. തുടർന്ന് എൻ.ഡി.എ പിന്തുണയോടെ ചേർത്തലയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു.
പുന്നപ്ര-വയലാർ സമരസേനാനിയും മുതിർന്ന സി.പി.എം നേതാവും മുൻ എം.എൽ.എയുമായിരുന്ന എൻ. പി. തണ്ടാരുടെ മരുമകനായ ജ്യോതിസിന് അരൂരിലും പരിസര പ്രദേശങ്ങളിലും ശക്തമായ ബന്ധങ്ങളുണ്ട്. മുൻ മന്ത്രിയും സി.പി.ഐ നേതാവുമായ പി. എസ്. ശ്രീനിവാസൻ പിതാവിന്റെ അമ്മാവനാണ്. എസ്.എൻ.ഡി.പി യോഗം ചേർത്തല യൂണിയൻ മുൻ സെക്രട്ടറി പരേതനായ പി. കെ. സുരേന്ദ്രന്റെ മകനായ ജ്യോതിസ് എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗവുമാണ്. ചേർത്തല കോടതിയിലെ അഭിഭാഷകനാണ്.
ചേർത്തല തൈവീട്ടിൽ വിജയലക്ഷ്മിയാണ് അമ്മ. പഴയകാല കമ്മ്യൂണിസ്റ്റ് നേതാവ് എൻ. പി. തണ്ടാരുടെ മകളായ ജ്യോതിസ് ബെന്നാണ് ഭാര്യ. മകൻ ജ്യോതിസ് മഹാദേവൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |