കൊല്ലം: നിയമസഭ തിരഞ്ഞെടുപ്പിൽ കരീപ്രയിൽ നിന്നുള്ള രണ്ടുപേർ സി.പി.ഐയ്ക്കുവേണ്ടി മത്സര രംഗത്ത്. ചാത്തന്നൂരിൽ സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആർ.രാജേന്ദ്രനും (67) അടൂരിൽ സി.പി.ഐ നെടുവത്തൂർ മണ്ഡലം കമ്മിറ്റി അംഗവും എ.ഐ.വൈ.എഫ് ജില്ലാ എക്സി.അംഗവുമായ പ്രിജി കണ്ണനുമാണ് (32) ഇടത് സ്ഥാനാർത്ഥികൾ.
ഇരുവരും ഒരേ പഞ്ചായത്തിലെ താമസക്കാരും ഒരേ പാർട്ടിയുടെ സജീവ നേതാക്കളുമാണ്. എന്നാൽ രണ്ടുപേരും സ്വന്തം മണ്ഡലത്തിലല്ല മത്സരിക്കുന്നത്. മൂന്ന് തവണ മണ്ഡലത്തെ പ്രതിനിധീകരിച്ച ജി.എസ്.ജയലാലിന് മാറിനിൽക്കേണ്ട സാഹചര്യം വന്നപ്പോഴാണ് ആർ.രാജേന്ദ്രനെ സ്ഥാനാർത്ഥിയാക്കിയത്. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ ആർ.രാജേന്ദ്രൻ തികഞ്ഞ സംഘാടകനാണ്. കരീപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായി ചെറുപ്പകാലത്ത് പ്രവർത്തിച്ചിരുന്നു, നിലവിൽ ഓയിൽപാം ഇന്ത്യയുടെ ചെയർമാനാണ്. കരീപ്ര ജംഗ്ഷനോട് ചേർന്ന് പുതിയയ്ക്കൽ വീട്ടിലാണ് താമസം. എ.ഐ.എസ്.എഫിലൂടെയാണ് പ്രിജി കണ്ണൻ പൊതുരംഗത്ത് സജീവമായത്. കേരള സർവകലാശാല സെനറ്റ് അംഗമായിരുന്നു. എ.ഐ.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്നു. 2020-25 വർഷത്തിൽ നെടുമ്പന ഡിവിഷനെ പ്രതിനിധീകരിച്ച് ജില്ലാ പഞ്ചായത്തംഗമായി. ഇക്കുറി കരീപ്ര ഗ്രാമപഞ്ചായത്തിലേക്ക് മത്സരിച്ചെങ്കിലും വിജയിച്ചില്ല. അടൂർ പട്ടികജാതി സംവരണ മണ്ഡലമായതിനാലാണ് പ്രിജി കണ്ണന് പരിഗണന ലഭിച്ചത്. കരീപ്ര അരുവാറ്റൂർ തെക്കേവിള വീട്ടിൽ പരേതനായ ജി.ശശിധരന്റെയും അനിതയുടെയും മകളാണ്. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം യു.കണ്ണനാണ് ഭർത്താവ്. അടൂരിൽ സിറ്റിംഗ് എം.എൽ.എ ചിറ്റയം ഗോപകുമാറും കൊട്ടാരക്കരയിൽ നിന്നെത്തിയ ആളായിരുന്നു. കൊട്ടാരക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് ചിറ്റയം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |