
കൊച്ചി: സ്വകാര്യ ഐ.ടി പാർക്കുകൾ, ടെക്‌നോളജി കമ്പനികൾ, കോ വർക്കിംഗ് സ്‌പെയിസുകൾ എന്നിവയെ സംസ്ഥാന സർക്കാരിന്റെ ഐ.ടി പാർക്കുകളുമായി അഫിലിയേറ്റ് ചെയ്യാൻ അനുമതി. ഇതോടെ സർക്കാർ പാർക്കുകൾക്ക് പുറത്തുള്ള സ്ഥാപനങ്ങളും ഔദ്യോഗിക കേരള ഐ.ടി ശൃംഖലയുടെ ഭാഗമാകും. കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്‌നോപാർക്ക്, കോഴിക്കോട് സൈബർപാർക്ക് എന്നീ സർക്കാർ ഐ.ടി പാർക്കുകളുടെ സി.ഇ.ഒമാർക്കാണ് പദ്ധതി നടപ്പാക്കാൻ ചുമതല.
ചെറുകിട ഇടത്തരം ഐ.ടി കമ്പനികൾ നേരിടുന്ന ബിസിനസ് പ്രതിസന്ധികൾ പരിഗണിക്കാനും പദ്ധതി സഹായമാകും. തൊഴിലവസരങ്ങൾ സൃഷ്ടിക്കുക, സോഫ്‌റ്റ്‌വെയർ കയറ്റുമതി വർദ്ധിപ്പിക്കുക, കേരള ഐ.ടി ബ്രാൻഡിന്റെ സാദ്ധ്യതകൾ ഉയർത്തുക എന്നിവയാണ് ലക്ഷ്യം. സ്വകാര്യ സംരംഭകരുമായി സഹകരിച്ച് പൊതുസ്വകാര്യ പങ്കാളിത്ത (പി.പി.പി) മാതൃകയിൽ പുതിയ ഐ.ടി പാർക്കുകൾ സ്ഥാപിക്കും.
സ്ഥാപനങ്ങൾക്ക് മെന്റർഷിപ്പ് പിന്തുണ, സി.ഇ.ഒ മെന്ററിംഗ്, പേറ്റന്റുകൾക്കുള്ള സാമ്പത്തിക പ്രോത്സാഹനം എന്നിവ ലഭ്യമാക്കും. കേരള ഐ.ടി പാർക്ക് അഫിലിയേറ്റ് എന്ന ലോഗോ ഉപയോഗിക്കാനും അനുവദിക്കും.
നാല് വിഭാഗങ്ങൾ
നിശ്ചിതകാലയളവിൽ പ്രവർത്തന റിപ്പോർട്ട് നൽകുന്ന അഫിലിയേറ്റഡ് സ്ഥാപനങ്ങളെ ബ്രോൺസ്, സിൽവർ, ഗോൾഡ്, പ്ലാറ്റിനം വിഭാഗങ്ങളായി തിരിച്ച് ആനുകൂല്യങ്ങൾ നൽകും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ടെക്‌നോപാർക്കിലും ആലപ്പുഴ, എറണാകുളം, പാലക്കാട്, ഇടുക്കി, കോട്ടയം, തൃശൂർ ജില്ലകൾ ഇൻഫോപാർക്കിലും കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, മലപ്പുറം, വയനാട് ജില്ലകൾ സൈബർ പാർക്കിലും അഫിലിയേറ്റ് ചെയ്യണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |