ആലപ്പുഴ : ജില്ലയിൽ ഘടകകക്ഷികളുടെ സ്ഥാനാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടുന്ന ഏക മണ്ഡലമാണ് കുട്ടനാട്. 1965ലാണ് തകഴി മണ്ഡലം വിഭജിച്ച് കുട്ടനാട് രൂപപ്പെട്ടത്. ഒമ്പത് തവണ ഇടത്തോട്ടും അഞ്ച് തവണ വലത്തോട്ടും ചാഞ്ഞ മണ്ഡലത്തിൽ സിറ്റിംഗ് എം.എൽ.എ തോമസ്.കെ.തോമസ് എൻ.സി.പി ടിക്കറ്റിലാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. വ്യവസായ രംഗത്ത് നിന്ന് രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച കേരള കോൺ (ജോസഫ് ) വിഭാഗം സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ചെറിയാൻ യു.ഡി.എഫിന് വേണ്ടി മണ്ഡലം തിരികെ പിടിക്കാൻ ശക്തമായി രംഗത്തുണ്ട്.
ഈഴവ കുടുംബങ്ങളേറെയുള്ള കുട്ടനാട്ടിൽ ശക്തമായ സ്വാധീനം ചെലുത്തി അട്ടിമറി വിജയം നേടാനാകുമെന്ന പ്രതീക്ഷയിലാണ് എൻ.ഡി.എ സ്ഥാനാർത്ഥിയായി ബി.ഡി.ജെ.എസ് ടിക്കറ്റിൽ എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനറും ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റുമായ സന്തോഷ് ശാന്തിയെ രംഗത്തിറക്കിയിരിക്കുന്നത്. മൂന്ന് മുന്നണി സ്ഥാനാർത്ഥികളും മണ്ഡലത്തിൽ സജീവമായി. ഇതിനിടെ കുട്ടനാട് സീറ്റ് തിരികെ വേണമെന്ന ആവശ്യം അംഗീകരിക്കാത്തതിനാൽ കോൺഗ്രസിനുള്ളിൽ നിന്ന് കൂട്ടരാജിയുണ്ടായി.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ കൈനകരി, ചമ്പക്കുളം, മുട്ടാർ, രാമങ്കരി, എടത്വ, തകഴി, തലവടി എന്നീ ഏഴ് പഞ്ചായത്തുകളിൽ യു.ഡി.എഫാണ് ഭരണം നേടിയത്. ചരിത്രത്തിലാദ്യമായാണ് കൈനകരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് സ്വന്തമാക്കിയത്. വീയപുരം പഞ്ചായത്തിൽ ഭരണം ലഭിച്ചിട്ടും സംവരണത്തിന്റെ മാനദണ്ഡത്തിലാണ് യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്.
നെടുമുടി, കാവാലം, പുളിങ്കുന്ന്, വെളിയനാട് എന്നീ നാല് പഞ്ചായത്തുകളാണ് എൽ.ഡി.എഫിനുള്ളത്. ബ്ലോക്ക് പഞ്ചായത്തുകൾ ഒന്നുവീതം ഇരുമുന്നണികളും ഭരിക്കുന്നു. മണ്ഡലത്തെ പ്രതിനിധീകരിച്ച് ആദ്യമായി മന്ത്രിയായത് മുൻ എം.എൽ.എ തോമസ് ചാണ്ടിയാണ്. കുടിവെള്ള പ്രശ്നവും, യാത്രാപ്രതിസന്ധിയുമാണ് ഇന്നും കുട്ടനാടിന്റെ ദുരിതം. വെള്ളപ്പൊക്കവും മടവീഴ്ച്ചയും തുടർച്ചയായി ഭീഷണി ഉയർത്തുന്ന വിഷയങ്ങളാണ്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും ചർച്ച ചെയ്യപ്പെടും.
2021 തിരഞ്ഞെടുപ്പ് ഫലം
തോമസ്.കെ.തോമസ് (എൽ.ഡി.എഫ് ) - 57,379
അഡ്വ.ജേക്കബ് എബ്രഹാം (യു.ഡി.എഫ്) - 51,863
തമ്പി മേട്ടുതറ (എൻ.ഡി.എ) - 14,946
ഭൂരിപക്ഷം - 5,516
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |