കൊല്ലം: ഓയിൽ ഇന്ത്യയുടെ നേതൃത്വത്തിലുള്ള ഇന്ധന പര്യവേക്ഷണത്തിന്റെ ഭാഗമായി കൊല്ലം തീരത്തെ പര്യവേക്ഷണ കിണർ നിർമ്മാണം മൂവായിരം മീറ്റർ ആഴത്തിലെത്തി. 6000 മീറ്റർ ആഴത്തിലുള്ള പര്യവേക്ഷണ കിണറാണ് ലക്ഷ്യമിടുന്നത്.
കൊല്ലം തീരത്ത് നിന്ന് 20 നോട്ടിക്കൽ മൈൽ അകലെ ജാക്ക്അപ്പ് ഡ്രില്ലുകൾ സ്ഥാപിച്ചാണ് പര്യവേക്ഷണ കിണർ നിർമ്മാണം നടക്കുന്നത്.
കൊച്ചി തുറമുഖത്ത് നിന്നാണ് തീരസേവനം. ഇവിടെ നിന്ന് രണ്ട് സപ്ലൈ വെസലുകൾ പര്യവേക്ഷണത്തിന് ആവശ്യമായ പൈപ്പ് അടക്കമുള്ള സാമഗ്രികൾ റിഗ്ഗിൽ എത്തിക്കും. നേരത്തെ നടത്തിയ സീസ്മിക് സർവേയിൽ 6000 മീറ്റർ ആഴത്തിൽ ഇന്ധന സാന്നിദ്ധ്യം കണ്ടെത്തിയ സ്ഥലത്ത് കഴിഞ്ഞ വർഷം നവംബറിലാണ് പര്യവേക്ഷണ കിണർ നിർമ്മാണം ആരംഭിച്ചത്.
അമേരിക്കൻ ഡ്രില്ലിംഗ് കമ്പനിയായ ഹാലി ബർട്ടണാണ് ഓയിൽ ഇന്ത്യയിൽ നിന്ന് പര്യവേക്ഷണ കരാർ ഏറ്റെടുത്തിരിക്കുന്നത്. ഇവർ സിംഗപ്പൂർ ആസ്ഥാനമായുള്ള ഗ്രേറ്റ് ഷിപ്പ് ഗ്രൂപ്പിന്റെ ജാക്ക്അപ്പ് ഡ്രില്ലിംഗ് റിഗ്ഗായ ഗ്രേറ്റ് ഡ്രിൽ ചായ ഉപയോഗിച്ചാണ് കിണർ നിർമ്മിക്കുന്നത്. കൂറ്റൻ പൈപ്പുകൾ കടലിന്റെ അടിത്തട്ട് തുരന്നിറക്കിയാണ് ദ്രാവക, വാതക സാദ്ധ്യത പരിശോധിക്കുന്നത്.
ലക്ഷ്യം 6000 മീറ്റർ
കിണർ നിർമ്മാണ കരാർ ഏഴ് മാസത്തേക്ക്
ഏഴുമാസം കൂടി നീട്ടിനൽകാൻ വ്യവസ്ഥ
നാലുമാസം കൊണ്ട് 3000 മീറ്റർ ആഴത്തിൽ
6000 മീറ്റർ ആഴമാണ് പ്രതീക്ഷ
ആദ്യം റിംഗ് സ്ഥാപിച്ച സ്ഥലം മാറ്റി പുതിയ സ്ഥലം കണ്ടെത്തിയാണ് കിണർ നിർമ്മാണം
ഇന്ധന സാന്നിദ്ധ്യമില്ലെങ്കിൽ തൊട്ടടുത്ത് രണ്ടാമതൊരു കിണർ
ഇതിനാണ് മറ്റൊരിടത്തേക്ക് അതിവേഗം നീക്കാവുന്ന ജാക്ക്അപ്പ് ഡ്രിൽ എത്തിച്ചത്
നടപടി തുടങ്ങിയത്
3.5 വർഷം മുമ്പ്
പര്യവേക്ഷണം തുടങ്ങിയിട്ട്
4 മാസം
രാജ്യത്തെ ഏറ്റവും ആഴത്തിലുള്ള പര്യവേക്ഷണ കിണറാണ് കൊല്ലത്തേത്. രണ്ട് വർഷം മുമ്പുള്ള സർവേയിലാണ് ഇന്ധന സാന്നിദ്ധ്യത്തിന്റെ സൂചന കണ്ടെത്തിയത്. സാന്നിദ്ധ്യം സ്ഥിരീകരിച്ചാൽ ഖനനം ആരംഭിക്കും.
ഓയിൽ ഇന്ത്യ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |