
കൊല്ലം: കശുഅണ്ടി തൊഴിലാളികളുടെയും മത്സ്യത്തൊഴിലാളികളുടെയും സ്നേഹം ഏറ്റുവാങ്ങി കൊല്ലം നിയമസഭ മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എസ്. ജയമോഹന്റെ ഒന്നാംഘട്ട പര്യടനം തുടരുന്നു. വിശേഷങ്ങൾ ചോദിച്ചറിഞ്ഞും വികസനത്തുടർച്ച ചർച്ച ചെയ്തും ജനമനസുകളിൽ നിറഞ്ഞ് എൽ.ഡി.എഫ് സ്ഥാനാർത്ഥി മുന്നേറുമ്പോൾ മണ്ഡലത്തിലെ വോട്ടർമാർ ഹൃദ്യമായ വരവേൽപ്പാണ് നൽകുന്നത്.
മണ്ഡലത്തിലെ വിവിധ കോർപ്പറേഷൻ ഡിവിഷനുകളിലും കശുഅണ്ടി ഫാക്ടറികളിലും തീരമേഖലകളിലും ജയമോഹൻ സന്ദർശനം നടത്തി. മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളോട് തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച എൽ.ഡി.എഫിന്റെ പ്രതിനിധിയെ സ്നേഹാദരവോടെയാണ് അവർ സ്വീകരിക്കുന്നത്. പൊള്ളുന്ന ചൂടിനെ വകവയ്ക്കാതെ വോട്ടർമാരെ നേരിൽകണ്ട് വോട്ട് അഭ്യർത്ഥിക്കാനെത്തുന്ന ജയമോഹനെ തങ്ങളിലൊരാളായി കാണുകയാണ് തൊഴിലാളികൾ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും കാഷ്യു കോർപ്പറേഷൻ ചെയർമാനായും പ്രവർത്തിച്ച നാളുകളിൽ രൂപം നൽകിയ പദ്ധതികളും കൈക്കൊണ്ട നടപടികളും എടുത്തുകാട്ടിയാണ് ജയമോഹൻ വോട്ട് അഭ്യർത്ഥിക്കുന്നത്. സ്ഥാനാർത്ഥിയുടെ പത്രികാ സമർപ്പണ വേളയിലും നിയോജക മണ്ഡലം കൺവെൻഷനിലും വമ്പിച്ച ജനപങ്കാളിത്തം ദൃശ്യമായിരുന്നു.
പ്രചാരണത്തിന് കെ.എസ്.ആർ.ടി.സി ജീവനക്കാരും
എസ്.ജയമോഹന്റെ തിരഞ്ഞെടുപ്പ് വിജയത്തിനായി കെ.എസ്.ആർ.ടി.സി ജീവനക്കാരും. പ്രചാരണ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ ഇന്നലെ സി.ഐ.ടി.യു ഭവനിൽ ചേർന്ന കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷൻ കുടുംബസംഗമം തീരുമാനിച്ചു. ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും വോട്ട് എൽ.ഡി.എഫ് സ്ഥാനാർത്ഥികൾക്ക് ഉറപ്പാക്കും. കെ.എസ്.ആർ.ടി.സിക്ക് പുതുജീവൻ നൽകിയത് എൽ.ഡി.എഫ് സർക്കാരാണെന്നും തുടർഭരണം അനിവാര്യമാണെന്നും യോഗം വിലയിരുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |