ആലപ്പുഴ: പുഞ്ചക്കൊയ്ത്തിന്റെ നെല്ല് സംഭരണം ഊർജിതമാക്കാൻ ജില്ലാ കളക്ടർ ഇടപെട്ടെങ്കിലും തൊഴിലാളി ക്ഷാമവും നെല്ല് സ്റ്റോക്ക് ചെയ്യാനുള്ള അസൗകര്യങ്ങളും ചൂണ്ടിക്കാട്ടി മെല്ലെപ്പോക്കിൽ മില്ലുകൾ. കർഷകപ്രതിഷേധവും സർക്കാരിൽ നിന്നുള്ള സമ്മർദ്ദവുമേറിയതോടെ പല പാടങ്ങളിലും നെല്ല് സംഭരിക്കാനുള്ള ചാക്കുകളെത്തിച്ചതാണ് ആകെയുണ്ടായ നടപടി.
കാലവർഷം കാരണം കുട്ടനാട്ടിൽ വൈകി ആരംഭിച്ച രണ്ടാം കൃഷിയുടെ നെല്ല് മിക്ക മില്ലുകളിലും ഇനിയും അരിയാക്കി മാറ്റിയിട്ടില്ല. ഇത് കാരണം പുഞ്ചകൃഷിയു
ടെ നെല്ല് സംഭരിക്കാനുള്ള സംവിധാനം ഇല്ല. ബംഗാളുൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കെ തൊഴിലാളികളുടെ നാട്ടിലേക്കുള്ള മടക്കവും പ്രതിസന്ധിയാണ്. നെല്ല് സംഭരണത്തിനാവശ്യമായ ബാങ്ക് ഗ്യാരണ്ടി ഉൾപ്പെടെയുള്ള നടപടികൾക്ക് വർഷാന്ത്യത്തിൽ ഉണ്ടാകുന്ന കാലതാമസവും കണക്കെടുപ്പും സംഭരണം ആരംഭിക്കുന്നതിന് തടസമായി തുടരുകയാണെന്നാണ് മില്ലുകാർ സപ്ളൈകോയെ അറിയിച്ചിരിക്കുന്നത്.
മഴയും ചൂടും ഭീഷണി
ഏപ്രിൽ ആദ്യ ആഴ്ചയോടെ പാടത്ത് കെട്ടികിടക്കുന്ന മുഴുവൻ നെല്ലും സംഭരിക്കുമെന്നാണ് സപ്ളൈകോയ്ക്ക് മില്ലുടമകൾ നൽകിയ ഉറപ്പ്
സംഭരണം നീണ്ടാൽ അമിതമായ ചൂടിൽ നെല്ലിന്റെ ഭാരം കുറയാനും വേനൽ മഴയിൽ ഈർപ്പത്തോത് കൂടാനും കാരണമാകും
ശനിയാഴ്ച വരെയുള്ള കണക്ക് പ്രകാരം 15 ശതമാനം കൊയ്ത്താണ് ലോവർ കുട്ടനാട്ടിൽ ശേഷിക്കുന്നത്
സപ്ളൈകോയും വെള്ളിയാഴ്ച ജില്ലാ കളക്ടറും നേരിട്ട് ഇടപെട്ടിട്ടും നെല്ല് സംഭരണത്തിൽ കാര്യമായ പുരോഗതിയില്ല. ഈസ്റ്റർ ആഘോഷങ്ങൾക്കിടെ മഴ മുന്നറിയിപ്പ് കൂടിയുള്ളത് കർഷകരെ ആശങ്കയിലാക്കിയിരിക്കുകയാണ്
- സോണിച്ചൻ പുളിങ്കുന്ന്, നെൽകർഷക സംരക്ഷണ സമിതി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |