കൊട്ടാരക്കര: കൊട്ടാരക്കരയിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.എൻ.ബാലഗോപാലിന്റെ സ്വീകരണ പരിപാടികൾക്ക് തുടക്കമായി. ഇന്നലെ മൈലം ഗ്രാമപഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിലായിരുന്നു സ്വീകരണം. രാവിലെ അന്തമണിൽ നിന്നായിരുന്നു തുടക്കം. സി.പി.ഐ കേന്ദ്ര സെക്രട്ടേറിയറ്റംഗം കെ.പ്രകാശ് ബാബു സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്തു.
നടനും സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർപേഴ്സണുമായ മധുപാൽ മുഖ്യ അതിഥിയായി. സ്ത്രീകളും കുട്ടികളുമടക്കം വലിയ ജനക്കൂട്ടം രാവിലെതന്നെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. കൊന്നപ്പൂക്കളുമായിട്ടാണ് മുതിർന്ന സ്ത്രീകളെത്തിയത്. തുറന്ന വാഹനത്തിലായിരുന്നു പിന്നീടുള്ള പര്യടനം. ഇരുചക്ര വാഹനങ്ങളും വാദ്യമേളങ്ങളും അലങ്കരിച്ച മറ്റ് വാഹനങ്ങളുമെല്ലാം സ്വീകരണ പര്യടനത്തിന് അകമ്പടി സേവിച്ചു. ഓരോ സ്വീകരണ കേന്ദ്രങ്ങളും കാലേക്കൂട്ടി അലങ്കരിച്ചിരുന്നു. എല്ലായിടത്തും വലിയ ആൾക്കൂട്ടവുമുണ്ടായിരുന്നു. രാത്രി ഏഴരയോടെ കോട്ടാത്തല ജംഗ്ഷനിലെത്തിയപ്പോഴേക്കും ആളെണ്ണം പതിൻമടങ്ങ് വർദ്ധിച്ചു. രാത്രി 9 മണിയോടെ എൻ.എസ്.എസ് കരയോഗം ജംഗ്ഷനിലായിരുന്നു ആദ്യ ദിന സമാപനം. ഇന്ന് 7.30ന് രാവിലെ നെടുവത്തൂർ പഞ്ചായത്തിലെ സ്വീകരണ പരിപാടികൾ തുടങ്ങും.
വെയിലും മഴയും!
കത്തുന്ന വേനൽച്ചൂടിലൂടെയാണ് സ്വീകരണ ജാഥ കടന്നുപോകുന്നത്. ഓരോ കേന്ദ്രങ്ങളിലും ആളുകൾ മണിക്കൂറുകൾ കാത്തുനിന്നാണ് ബാലഗോപാലിനെ സ്വീകരിച്ചത്. പൊള്ളുന്ന ചൂടിനെ അവഗണിച്ചുകൊണ്ട് കുടുംബശ്രീ പ്രവർത്തകരും തൊഴിലുറപ്പ് തൊഴിലാളികളും കർഷകരുമടക്കം പൂമാലകളുമായി സ്ഥാനാർത്ഥിയെ കാത്തുനിന്നു.
ഞങ്ങടെ സ്കൂൾ സൂപ്പറാക്കിയ സാറാ...
സ്വീകരണ പര്യടനം മൈലം പഞ്ചായത്തിലെ കടുവാക്കാല പിന്നിട്ട് പനയ്ക്കലിലേക്ക് അടുക്കുമ്പോഴാണ് പത്തുവയസുള്ള മകളുമായി കാത്തുനിന്ന അച്ഛൻ, സ്ഥാനാർത്ഥിയുടെ വാഹനത്തിന് കൈകാണിച്ചത്. വാഹനം നിറുത്തി ബാലഗോപാൽ ഇറങ്ങി അവരുടെ അടുത്തെത്തി. വീട്ടുമുറ്റത്ത് നിന്നു എടുത്തുവച്ച റോസാപ്പൂവ് ബാലഗോപാലിന് നീട്ടി കുട്ടി പറഞ്ഞത് 'ഞങ്ങടെ സ്കൂൾ സൂപ്പറാക്കിയ സാറാ...' എന്നാണ്. സ്കൂൾ ഹൈടെക് ആക്കിയതിന്റെ സന്തോഷം ആ മുഖത്ത് പ്രകടമായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |