
യുദ്ധം വരുമാനം നഷ്‌ടമുണ്ടാക്കുന്നു
കൊച്ചി: പശ്ചിമേഷ്യൻ യുദ്ധം ഗൾഫ് സാമ്പത്തിക മേഖലയെ വരിഞ്ഞ് മുറുക്കുന്നതിനിടെ കേരളത്തിലേക്കുള്ള പ്രവാസി നിക്ഷേപ ഒഴുക്ക് കുത്തനെ ഇടിയുന്നു. മാർച്ചിൽ സംസ്ഥാനത്തെ ബാങ്കുകളിലേക്കും ധനകാര്യ സ്ഥാപനങ്ങളിലേക്കുമുള്ള പ്രവാസി പണമൊഴുക്കിൽ 35 ശതമാനത്തിലധികം ഇടിവുണ്ടായി, മലയാളികൾ വലിയ തോതിൽ ജോലി ചെയ്യുന്ന ടൂറിസം, ഹോസ്‌പിറ്റാലിറ്റി, വിദ്യാഭ്യാസ മേഖലകളിലുണ്ടായ പ്രതിസന്ധിയാണ് പണമൊഴുക്കിന് പ്രതികൂലമായത്. പ്രതിവർഷം 1.3 ലക്ഷം കോടി രൂപയിലധികമാണ് ഗൾഫ് മലയാളികൾ നാട്ടിലേക്ക് അയയ്ക്കുന്നത്. ഇതോടെ ബാങ്കുകളിലെ വായ്പാ തിരിച്ചടവുകളും വലിയ തോതിൽ മുടങ്ങുകയാണ്.
ഗൾഫിലെ പല സ്ഥാപനങ്ങളും ജിവനക്കാരുടെ എണ്ണവും വേതനവും വെട്ടിക്കുറച്ചു. ഹോസ്‌പിറ്റാലിറ്റി മേഖലയിൽ വേതനം 50 ശതമാനം കുറച്ചെന്നാണ് റിപ്പോർട്ട്. സന്ദർശകർ ഇല്ലാതായതോടെ ത്രീ സ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ വ്യാപകമായി അടച്ചു. ഹോട്ടലുകളിലെ താമസക്കാരുടെ എണ്ണം 10-15 ശതമാനം മായ്രമാണ്. 100 ശതമാനം ബുക്കിംഗ് വരുന്ന സീസണാണാണ് അവതാളത്തിലായത്. ആളുകൾ പൊതുവേ പുറത്തിറങ്ങാത്തതിനാൽ കടകളിലെ കച്ചവടവും ഇടിഞ്ഞു. ആഘോഷപരിപാടികളും വ്യവസായ മേളകളും ഒഴിവാക്കി.
സാധാരണ റസ്റ്റോറന്റുകളിലും ആളില്ല. മലയാളികൾ വലിയതോതിൽ ജോലി ചെയ്യുന്ന മേഖലയാണിത്.
ഗൾഫിലെ പ്രവാസികളിലേറെയും ഇന്ത്യക്കാരാണ്. സംഘർഷം അനിശ്ചിതമായി തുടർന്നാൽ മറ്റു മേഖലകളെയും പ്രതിസന്ധി ബാധിക്കും.
യു.എ.ഇ, ഒമാൻ, കുവൈറ്റ്, സൗദി, ബഹ്‌റൈൻ, ഖത്തർ എന്നിവിടങ്ങളിൽ 90 ലക്ഷത്തിലധികം ഇന്ത്യയ്‌ക്കാരാണ് ജോലി ചെയ്യുന്നത്. യു.എ.ഇയിൽ മാത്രം 35 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. ഇതിലേറെയും മലയാളികളാണ്. കൊവിഡ് കാലം അതിജീവിച്ച അനുഭവം ഇപ്പോഴത്തെ വെല്ലുവിളിയെയും തരണം ചെയ്യാൻ സഹായിക്കുമെന്ന് വിദേശ മലയാളികൾ പറയുന്നു.
നിയമനങ്ങളില്ല,
നിർബന്ധിത അവധി
ഒരു സ്ഥാപനത്തിലും പുതിയ നിയമനങ്ങളില്ല. ഓവർടൈം ജോലികൾ ഒഴിവാക്കി. സ്ഥിതിഗതികൾ സാധാരണനിലയിലാകുന്നതു വരെ ജീവനക്കാരോട് ശമ്പളമില്ലാത്ത അവധിയിൽ പ്രവേശിക്കാൻ പല സ്ഥാപനങ്ങളും നിർദ്ദേശിച്ചു. നാട്ടിലേക്കു മടങ്ങിയാൽ തിരികെ പോകാനാകുമോയെന്ന ആശങ്കയും ശക്തമാണ്.
പ്രതിസന്ധിക്കാലം
1. അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ജീവിതച്ചെലവ് ഉയർത്തുന്നു
2. ഉപഭോഗത്തിലും ഉത്പാദനത്തിലും തളർച്ച ശക്തമാകുന്നു
3. സ്ഥാപനങ്ങൾ വേതനത്തിൽ നിയന്ത്രണം വർദ്ധിപ്പിക്കുന്നു
4. യുദ്ധം നീളുമെന്ന ആശങ്കയിൽ ധന വിപണിയിൽ നിയന്ത്രണം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |