
നെടുമങ്ങാട് : ഭാര്യാമാതാവുമായി ബന്ധം തുടരരുതെന്ന് വിലക്കിയതിന് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും അൻപതിനായിരം രൂപ പിഴയും പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കഠിനതടവും വിധിച്ചു. പട്ടം തന്നുവിള ജംഗ്ഷന് സമീപം ടി.സി 4/8 റോഡരികത്തു വീട്ടിൽ തോമസ് പി.ജെ (ജോണി,57) യെയാണ് തിരു.അഡീ. ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് കോടതി ജഡ്ജ് രേഖ.ആർ ശിക്ഷിച്ചത്. പിഴസംഖ്യ ഒടുക്കിയാൽ കൊല്ലപ്പെട്ട ജിഷ്ണുവിന്റെ പ്രായപൂർത്തിയാകാത്ത മകനു കൈമാറണമെന്നു കോടതി വിധി ന്യായത്തിൽ ചൂണ്ടിക്കാട്ടി. 2023 സെപ്തംബർ 17ന് രാത്രി 9.15-നാണ് സംഭവം.ജിഷ്ണുവിനെയും അളിയൻ രഞ്ജിത്തിനെയും പ്രതി ഉപദ്രവിക്കുകയും വെട്ടുകത്തി കൊണ്ട് ജിഷ്ണുവിന്റെ നെഞ്ചിൽ വെട്ടുകയുമായിരുന്നു.ആക്രമണശേഷം ഇയാൾ രക്ഷപ്പെട്ടു. നാട്ടുകാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജിഷ്ണുവിനെ രക്ഷിക്കാനായില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.എ.ആർ. ഷാജി ഹാജരായി.വെമ്പായം എ.ഷമീർ, അസീം, നീരജ് ആർ.എസ്, ഉദയൻ പുനലൂർ, അഖില അജി, അർച്ചന ആർ.തോമസ്, അനീറ്റ മേരി അലക്സ്, ഭാഗ്യലക്ഷ്മി എന്നിവരും ഹാജരായി,പേരൂർക്കട എസ്.എച്ച്.ഒയാണ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |