
കൊല്ലം: ആവശ്യത്തിന് ജീവനക്കാരില്ലാതെ കാലൊടിഞ്ഞ് ജില്ലാ ആശുപത്രിയിലെ ലിംബ് ഫിറ്റിംഗ് സെന്റർ. കേന്ദ്രത്തിൽ ആകെയുള്ള അഞ്ച് റീഹാബിലിറ്റേഷൻ ടെക്നീഷ്യന്മാരുടെ തസ്തികയിൽ മൂന്നെണ്ണം മാസങ്ങളായി ഒഴിഞ്ഞുകിടക്കുകയാണ്. അതുകൊണ്ട് തന്നെ മൂന്നുമാസം മുമ്പ് രജിസ്റ്റർ ചെയ്തവർക്ക് പോലും ഇതുവരെ കൃത്രിമ അവയവങ്ങൾ ഘടിപ്പിച്ച് നൽകിയിട്ടില്ല.
ജന്മനാ അംഗവൈകല്യം ബാധിച്ചവർക്കുള്ള സഹായോപകരണങ്ങൾ, അപകടങ്ങളിൽ കാലും കൈയും നഷ്ടമായവർക്കുള്ള കൃത്രിമ അവയവങ്ങൾ, അരയ്ക്ക് താഴെ തളർന്നവർക്കുള്ള സ്ലാബുകൾ, നടുവേദന, കഴുത്തുവേദന എന്നിവയ്ക്കുള്ള ബെൽറ്റുകൾ എന്നിവയാണ് ലിംബ് ഫിറ്റിംഗ് സെന്ററിൽ പ്രധാനമായും നിർമ്മിച്ച് രോഗികളിൽ ഘടിപ്പിക്കുന്നത്. അംഗപരിമിതരും അവരുടെ ബന്ധുക്കളും ഓരോതവണ എത്തുമ്പോഴും രണ്ടാഴ്ച കഴിഞ്ഞ് വരാൻ നിർദ്ദേശിച്ച് മടക്കിയയയ്ക്കുകയാണ്.
റാങ്ക് പട്ടിക വന്നിട്ടും നിയമനമില്ല
രണ്ട് പ്രോസ്തെറ്റിക്സ് ടെക്നീഷ്യന്റെയും ഒരു ഓർത്തോഡിക്സ് ടെക്നീഷ്യന്റെയും തസ്തികയാണ് ഒഴിഞ്ഞുകിടക്കുന്നത്
പി.എസ്.സിയുടെ റീഹാബിലിറ്റേഷൻ ടെക്നീഷ്യൻ റാങ്ക് പട്ടികയിൽ നിന്നാണ് രണ്ട് തസ്തികകളിലും നിയമനം
പുതിയ റാങ്ക് പട്ടിക നിലവിൽ വന്നിട്ട് രണ്ടുമാസം
എന്നിട്ടും ലിംബ് ഫിറ്റിംഗ് സെന്ററിലേക്കുള്ള നിയമനം നീളുന്നു
ടെക്നീഷ്യന്മാർ കുറവായതിനാൽ അവയവങ്ങളുടെ നിർമ്മാണം വൈകുന്നു
പതിനായിരങ്ങൾ ലാഭം
സ്വകാര്യ ലിംബ് ഫിറ്റിംഗ് സെന്ററുകളിൽ പൂർണമായുള്ള കൃത്രിമക്കാലിന് 80000 രൂപയ്ക്ക് മുകളിൽ നൽകേണ്ടി വരും. എന്നാൽ ജില്ലാ ആശുപത്രിയിൽ 980 രൂപയേ ചെലവ് വരികയുള്ളു. ഫിസിക്കൽ മെഡിസിൻ റീഹാബിലിറ്റേഷൻ ഒ.പിയിലെ ഡോക്ടർ പരിശോധിച്ചാണ് ലിംബ് ഫിറ്റിംഗ് സെന്ററിൽ കൃത്രിമ അവയവങ്ങൾ നിർമ്മിച്ച് ഘടിപ്പിക്കാൻ ശുപാർശ ചെയ്യുന്നത്.
കൃത്രിമക്കാൽ വില
പുറത്ത് ₹ 80000
ജില്ലാ ആശുപത്രിയിൽ ₹ 980
മൂന്ന് ടെക്നീഷ്യൻമാരുടെ ഒഴിവ് മാസങ്ങൾക്ക് മുമ്പേ റിപ്പോർട്ട് ചെയ്തിരുന്നു. വൈകാതെ നിയമനം നടക്കുമെന്നാണ് പ്രതീക്ഷ.
ജില്ലാ ആശുപത്രി അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |