
ആലപ്പുഴ : നെല്ല് സംഭരണത്തിൽ കിഴിവിനെച്ചൊല്ലി മില്ലുകാരും കർഷകരും തമ്മിൽ തർക്കം തുടരുമ്പോൾ സപ്ളൈകോ പാഡി മാർക്കറ്റിംഗ് വിഭാഗത്തിന്റെ ഗുണനിലവാര പരിശോധനക്കെതിരെ ആക്ഷേപമുയരുന്നു. നെല്ലുൾപ്പെടെയുള്ള ധാന്യങ്ങളുടെ ഗുണനിലവാരത്തെ സൂചിപ്പിക്കുന്ന ഫെയർ ആവറേജ് ക്വാളിറ്റി പ്രകാരമുള്ള പരിശോധനയിൽ ന്യൂനതകൾക്കൊപ്പം മികവുകൾ പരിഗണിക്കാനോ ആനുകൂല്യങ്ങൾ ലഭ്യമാക്കാനോ സംവിധാനമില്ലെന്നാണ് കർഷകരുടെ ആരോപണം.
കഴിഞ്ഞദിവസം കൊയ്ത്ത് നടന്ന ഡി.ബ്ളോക്കിലെ പുത്തനാറായിരം കായലിൽ ഗുണനിലവാരം 2.06 ശതമാനം രേഖപ്പെടുത്തിയിട്ടും ക്വിന്റലിന് 5കിലോവീതം കിഴിവ് നൽകേണ്ടി വന്നതാണ് കർഷകർ ചൂണ്ടിക്കാട്ടുന്ന പോരായ്മ. ഗുണനിലവാര പരിശോധനയ്ക്ക് ആറ് ഘടകങ്ങൾ മാനദണ്ഡമാകുമ്പോൾ വിളവിന്റെ ന്യൂനതകൾ മാത്രം പരിഗണിക്കുകയും അരിവീഴ്ചയുൾപ്പെടെയുള്ള ഘടകങ്ങൾ അവഗണിക്കുകയും ചെയ്യുന്നതായി കർഷകർ പറയുന്നു. ഏഴ് ഘടകങ്ങളാണ് ഗുണനിലവാര പരിശോധനയ്ക്കായി പരിഗണിക്കുന്നത്.
ജൈവം, അജൈവം, കേടായത്/ മുളച്ചത്/ കീടബാധയേറ്റത്, നിറം മാറിയത്, പാകമാകാത്തതുംചുരുങ്ങിയതും, താഴ്ന്ന ഇനങ്ങളുടെ കലർപ്പുകൾ, ഈർപ്പം എന്നിങ്ങനെ ന്യൂനതകൾ സൂചിപ്പിക്കാനുള്ള ഏഴ് കോളങ്ങളും പരിശോധനയിലുൾപ്പെടുത്തിയിട്ടുണ്ടെങ്കിലും ന്യൂനതകളുടെ പേരിൽ കിഴിവ് കൂട്ടാൻ കാട്ടുന്ന താത്പര്യം ഗുണനിലവാരമുള്ള നെല്ലിന് മികച്ച വില ലഭ്യമാക്കാൻ കാട്ടാത്തതാണ് പോരായ്മയായി പറയുന്നത്. ഗുണനിലവാര പരിശോധനയുൾപ്പെടെ ആക്ഷേപങ്ങൾക്കിടയായിരിക്കെ കുട്ടനാട്ടിലെ പല പാടങ്ങളിലും കിഴിവ് തർക്കം സംഭരണം മുടക്കിയിട്ടുണ്ട്.
ഈർപ്പത്തിന്റെ പേരിൽ കിഴിവ് കൂട്ടും
100 കിലോ നെല്ലിൽ ഒരു കി.ഗ്രാം വീതം ജൈവവും (വൈക്കോൽ അവശിഷ്ടങ്ങളും മറ്റും) അജൈവവുമായ (വയലിലെ കട്ട, മണ്ണ് )ഘടകങ്ങൾ അനുവദനീയമാണ്
എന്നാൽ ഒരു ശതമാനം പോലും ഇതൊന്നുമില്ലാത്ത നെല്ല് ഉയർന്ന ഗുണനിലവാരമുള്ളതായാലും ഈർപ്പത്തോത് 17ശതമാനമെന്നത് 19 ആയാൽ കിഴിവ് കൂട്ടും
കൊയ്ത്ത് കഴിഞ്ഞാൽ 24മണിക്കൂറിനകം ഗുണനിലവാര പരിശോധന നടത്തണം. എന്നാൽ മതിയായ ജീവനക്കാരില്ലാത്തതിനാൽ യഥാസമയം പരിശോധന നടക്കാറില്ല
പിഴവുകൾ കണ്ടെത്തിയാൽ അത് ചോദ്യം ചെയ്ത് അപ്പീൽ നൽകാനുള്ള അപ്പലേറ്റ് അതോറിട്ടി നിലവിലില്ലാത്തതും കർഷകർക്ക് തിരിച്ചടിയാണ്
ഗുണനിലവാര പരിശോധനയ്ക്ക് ആവശ്യമായ ജീവനക്കാരെ നിയോഗിക്കുന്നതിനൊപ്പം അപ്പീൽ നൽകാനും അനുകൂല ഘടകങ്ങൾ പരിഗണിക്കാനും നടപടിയുണ്ടാകണം
-ലാലിച്ചൻ പള്ളിവാതുക്കൽ, നെൽകർഷകൻ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |