കൊല്ലം: മൂന്നാഴ്ചയോളം കൊടും ചൂടിനെ അവഗണിച്ച് നടന്ന വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് വൈകിട്ട് വിരാമമാകും. ഇന്ന് രാവിലെ മുതൽ തന്നെ മുന്നണികൾ കൊട്ടിക്കലാശ പ്രകടനങ്ങളും റാലികളും ആരംഭിക്കും. ഉച്ചയ്ക്ക് ശേഷം കൊടുമ്പിരി കൊള്ളുന്ന കൊട്ടിക്കലാശം വൈകിട്ട് 6ന് ആവേശപ്പെരുക്കം തീർത്ത് സമാപിക്കും.
മണ്ഡലങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന കൊട്ടിക്കലാശം പരമാവധി കളറാക്കാനുള്ള ഒരുക്കം മുന്നണികളും സ്ഥാനാർത്ഥികളും നടത്തിക്കഴിഞ്ഞു. ജില്ലയിലെ ഗ്രാമവഴികളിലൂടെയടക്കം മുന്നണികളുടെ കൊട്ടിക്കലാശ റാലികൾ കടന്നുപോകും. കൊട്ടിക്കലാശത്തിൽ കരുത്ത് തെളിയിക്കാൻ പരമാവധി പ്രവർത്തകരെ അണിനിരത്താനുള്ള ശ്രമത്തിലാണ് മുന്നണികൾ. സ്ഥാനാർത്ഥികൾക്കൊപ്പം പ്രവർത്തകർക്ക് ആവേശം പകരാൻ പ്രമുഖ നേതാക്കളും ജില്ലയിൽ നാളെ എത്തുന്നുണ്ട്. അക്രമസംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ പൊലീസും ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. മുന്നണികളുടെ പ്രകടനങ്ങൾ ഒരേസമയം തൊട്ടടുത്ത് എത്തരുതെന്ന് കർശന നിർദ്ദേശമുണ്ട്. ജംഗ്ഷനുകളിൽ മുന്നണികൾക്ക് പ്രത്യേക സ്ഥലങ്ങൾ നിർദ്ദേശിച്ചിട്ടുണ്ട്. കൊട്ടിക്കലാശം നടക്കുന്ന എല്ലാ കേന്ദ്രങ്ങളിലും വൻ പൊലീസ് സന്നാഹവും കേന്ദ്ര സേനയും ഉണ്ടാകും.
ഇന്നലെ ജില്ലയിലെ എല്ലാ റോഡുകളിലൂടെയും മെെക്ക് അനൗൺസ്മെന്റ് വാഹനങ്ങൾ ഇടവേളകളില്ലാതെ സഞ്ചരിക്കുകയായിരുന്നു. മുന്നണികളുടെ സ്ക്വാഡുകളും വിശ്രമമില്ലാതെ വീടുകൾ കയറി വോട്ട് അഭ്യർത്ഥിച്ചു. പലയിടങ്ങളിലും ഇന്നലെ മുന്നണികൾ പ്രവർത്തകരെ അണിനിരത്തി ശക്തിപ്രകടനങ്ങൾ നടത്തി. ജംഗ്ഷനുകളിൽ അനൗൺസ്മെന്റ് വാഹനങ്ങൾ നിറുത്തിയിട്ടായിരുന്നു വോട്ട് അഭ്യർത്ഥന. സോഷ്യൽ മീഡിയയിൽ പ്രചാരണം കൊഴുക്കുകയാണ്. മുന്നണി പ്രവർത്തകർ വാശിയോടെ തങ്ങൾക്ക് അനുകൂലമായ പോസ്റ്റുകൾ നവമാദ്ധ്യമങ്ങളിൽ നിറയ്ക്കുകയാണ്. അവസാനഘട്ടമായി അടിയൊഴുക്കിനുള്ള ശ്രമങ്ങളും മുന്നണികൾ തുടങ്ങിക്കഴിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |