
നാണയപ്പെരുപ്പ നിയന്ത്രണം മുഖ്യം
റിപ്പോ 5.25 ശതമാനത്തിൽ തുടരും
കൊച്ചി: ഇറാൻ യുദ്ധവും എണ്ണ വിലയിലെ കുതിപ്പും കണക്കിലെടുത്ത് റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 5.25 ശതമാനമായി നിലനിറുത്തി. ഇതോടെ രാജ്യത്തെ ഭവന, വാഹന, വ്യക്തിഗത, കോർപ്പറേറ്റ് വായ്പകളുടെ പലിശ നിരക്കിൽ രണ്ട് മാസത്തേക്ക് മാറ്റമുണ്ടാകില്ല. ഇന്ത്യയുടെ സാമ്പത്തിക മേഖല സുസ്ഥിര വളർച്ച നേടുകയാണെങ്കിലും ആഗോള അനിശ്ചിതത്വങ്ങൾ കനത്ത ഭീഷണിയാണെന്ന് റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു. റിസർവ് ബാങ്കിന്റെ ആറംഗ സമിതി ഐകകണ്‌ഠ്യേനയാണ് തീരുമാനമെടുത്തത്.
നടപ്പു സാമ്പത്തിക വർഷം നാണയപ്പെരുപ്പം 4.6 ശതമാനവും ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ വളർച്ച 6.9 ശതമാനവുമാകുമെന്ന് റിസർവ് ബാങ്ക് വിലയിരുത്തുന്നു. നടപ്പു വർഷത്തെ ജി.ഡി.പി വളർച്ച 7.4 ശതമാനമാകുമെന്നാണ് നേരത്തെ വിലയിരുത്തിയിരുന്നത്. സ്‌റ്റാൻഡിംഗ് ഡെപ്പോസിറ്റ് ഫെസിലിറ്റി(എസ്.ഡി.എഫ്) അഞ്ച് ശതമാനവും മാർജിനൽ സ്‌റ്റാൻഡിംഗ് ഫെസിലിറ്റി 5.5 ശതമാനത്തിലും തുടരും.
ആഭ്യന്തര മേഖലയുടെ കരുത്തിൽ ഇന്ത്യൻ സാമ്പത്തിക രംഗം ശക്തമായി മുന്നേറുകയാണെന്ന് സഞ്ജയ് മൽഹോത്ര കൂട്ടിച്ചേർത്തു. ജി.എസ്.ടി ഏകീകരണവും സേവന മേഖലയിലെ ഉണർവും നഗര ഉപഭോഗം മെച്ചപ്പെടുത്തുന്നു.
ആഗോള സാഹചര്യം പ്രവചനാതീതം
ക്രൂഡോയിൽ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം ഉയരാനും കറന്റ് അക്കൗണ്ട് കമ്മി കൂടാനും ഇടയാക്കുമെന്ന് സഞ്ജയ് മൽഹോത്ര പറഞ്ഞു.പശ്ചിമേഷ്യയിലെ യുദ്ധവും ഇന്ധന ഉത്പാദന മേഖലയ്ക്കുണ്ടായ കേടുപാടുകളും വിലക്കയറ്റ ഭീഷണി രൂക്ഷമാക്കുന്നുവെന്ന് റിസർവ് ബാങ്ക് പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |